ADVERTISEMENT

കോട്ടയം ∙ താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ കേരളത്തിന് ഈ ഗതി വരില്ലായിരുന്നെന്ന് പി.സി.ജോർജ് എംഎൽഎ. സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണു പി.സി.ജോർജിന്റെ പ്രതികരണം. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കം മാറ്റി വയ്ക്കണമെന്ന് നേരത്തേതന്നെ ആവശ്യം ഉന്നയിച്ചയാളാണു പി.സി.ജോർജ്. ഇതിനായി സുപ്രീം കോടതിയിൽ വരെ പോവുകയും ചെയ്തു. എന്നാൽ സർക്കാർ നിലപാട് മൂലം ഹർജികൾ തള്ളപ്പെട്ടു. പുതിയ സാഹചര്യത്തിൽ പി.സി.ജോർജ് പ്രതികരിക്കുന്നു. 

പുതിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യത്തെ എങ്ങനെ കാണുന്നു?

ഞാൻ പറഞ്ഞതിൽ വല്ല മാറ്റവുമുണ്ടോ. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് കേരളത്തെ പിന്നോട്ട് അടിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി വന്നപ്പോൾ പൂർത്തിയായി. ആൾക്കൂട്ട നിയന്ത്രണങ്ങൾ ഒന്നും നടന്നില്ല. കോവിഡ് വ്യാപനത്തിന് ഇതു കാരണമായി. 

സുപ്രീം കോടതി വരെ പോയല്ലോ...എന്ത് സംഭവിച്ചു? 

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയപ്പോൾത്തന്നെ മുഖ്യമന്ത്രിക്കു നിവേദനം നൽകി. മൈൻഡ് ചെയ്തില്ല. പിന്നെ ഗവർണർക്ക് കൊടുത്തു. തിരഞ്ഞെടുപ്പ് മാറ്റാൻ സർക്കാർ അനുകൂലിക്കുന്നില്ലെന്നു ഗവർണർ മറുപടി നൽകി. പിന്നെ ഹൈക്കോടതിയിൽ പോയി. ഹൈക്കോടതിക്ക് ഹർജിയിൽ ഒരു ശരിയുണ്ടെന്ന തോന്നലുണ്ടെന്നായിരുന്നു ഞാൻ മനസ്സിലാക്കിയത്. അപ്പോഴേക്കും ആരോഗ്യ വകുപ്പും മറ്റ് വിഭാഗങ്ങളും എല്ലാം എത്തി. കോവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചിട്ടുണ്ട്. ഒരാൾക്കും ഒരു കുഴപ്പവും വരില്ല. വലിയ സന്നാഹമാണ് എന്നൊക്കെ അറിയിച്ചു. അതോടെ ഹർജി ഹൈക്കോടതി തള്ളി. പിന്നെ സുപ്രീം കോടതിയിൽ പോയി. അവിടെ കേസ് എടുക്കും മുൻപു തന്നെ സോളിസിറ്റർ ജനറൽ ഹാജരായി സർക്കാരിന്റെ എതിർപ്പ് അറിയിച്ചു. അങ്ങനെ അവിടെയും ഹർജി തള്ളി. 

സർക്കാർ ഉറപ്പുകൾ പാലിക്കപ്പെട്ടോ ? 

സർക്കാർ ഉറപ്പുകൾ പാലിച്ചോ..? കോവിഡ് എത്രമാത്രം വർധിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ച് നടത്തണമെന്നായിരുന്നു എന്റെ ആവശ്യം. അത് കുറച്ച് നീണ്ടാലും സാരമില്ല. ഇപ്പോഴത്തെ സർക്കാർ കുറച്ചു നാൾ കൂടി ഇരുന്നെന്ന് വച്ച് വല്ലതും സംഭവിക്കുമോ. ഇതൊന്നും ആരും പരിഗണിച്ചില്ല. തിരഞ്ഞെടുപ്പ് നടത്തി. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ അനുഭവിക്കുന്നത്. 

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് നിയന്ത്രണം പറ്റില്ലേ? 

പലപ്പോഴും പ്രായോഗികമല്ല. എന്റെ മണ്ഡലമായ പൂഞ്ഞാർ തന്നെ എരുമേലി തൊട്ട് വാഗമൺ വരെ കിടക്കുന്നു. ഇവിടെ എല്ലായിടത്തും എങ്ങനെ നിയന്ത്രിക്കാനാകും? തിരഞ്ഞെടുപ്പ് ആകുമ്പോൾ ആവേശത്തോടെ ആളുകൾ എത്തും. അവരെ എങ്ങനെ നിയന്ത്രിക്കും. എന്റെ വാഹന ജാഥയ്ക്ക് കുറച്ച് വണ്ടികൾ കൊണ്ടുവരാൻ പറഞ്ഞു. വന്നത് പറഞ്ഞതിന്റെ ഇരട്ടിയിൽ കൂടുതൽ. നമ്മൾ പൈസ കൊടുക്കുന്നവരാണെങ്കിൽ വേണ്ടെന്നു വയ്ക്കാം. ഇത് അങ്ങനെ എത്തുന്നവർ അല്ലല്ലോ. പ്രചാരണത്തിൽ നിയന്ത്രണം വരുത്താൻ ആർക്കും സാധിക്കില്ല. 

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗണിനെ അനുകൂലിക്കുമോ?

വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ഡ‍ൗൺ പ്രഖ്യാപിക്കണമെന്നു ഹൈക്കോടതിയിൽ ഹർജി വന്നതു കണ്ടു. ഞാൻ അതിനെ അനുകൂലിക്കുന്നു. വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കട്ടെ. 

English Summary: Interview with PC George about Covid Spread and Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com