ADVERTISEMENT

കൊല്ലൂർ∙ മകൾ വൈഗയുടെ ദുരൂഹമരണത്തിനു ശേഷം സംശയകരമായ സാഹചര്യങ്ങളിൽ കാണാതായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഫ്ലാറ്റിലെ സനു മോഹനെ (40) പൊലീസ് പിടികൂടി. ഉത്തര കന്നഡ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്. സനു മോഹൻ കൊല്ലൂരിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽനിന്നുള്ള അന്വേഷണ സംഘം കൊല്ലൂരിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാൾ കൊല്ലൂരിൽനിന്നു മുങ്ങിയതായി വ്യക്തമായതോടെ കേരള പൊലീസ് അന്വേഷണത്തിനു കർണാടക പൊലീസിന്റെ സഹായം തേടി. തുടർന്നു കാർവാറിൽ കർണാടക പൊലീസാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ കേരള പൊലീസിനു കൈമാറി. മാർച്ച് 20ന് ആണ് സനു മോഹനെയും മകൾ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

6 ദിവസം ഇയാൾ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിന് തൊട്ടടുത്ത സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ താമസിച്ചിരുന്നു. ഏപ്രിൽ 10നു മുറിയെടുത്ത സനു മോഹൻ 16നു രാവിലെ 9.30ന് മുറി വാടക നൽകാതെ മുങ്ങുകയായിരുന്നു. മുറിയെടുക്കുമ്പോൾ തിരിച്ചറിയൽ രേഖയായി സനു മോഹൻ ആധാർ കാർഡ് നൽകിയിരുന്നു. അഡ്വാൻസ് നൽകിയിരുന്നില്ല. 16നു രാവിലെ 8.45ഓടെ റിസപ്ഷനു സമീപത്തിരുന്നു പത്രം വായിച്ചു. തുടർന്ന് മുറി ഒഴിയുന്നതായി ഹോട്ടൽ ജിവനക്കാരെ അറിയിച്ചു. വൈകിട്ട് 4.45നു മണിക്കു മംഗളൂരുവിൽനിന്നു വിമാനത്തിൽ പോകാനുള്ളതാണെന്നും വിമാനത്താവളത്തിലേക്കു പോകാൻ ഉച്ചയ്ക്ക് 1 മണിക്ക് ഒരു കാർ ഏർപ്പെടുത്തണമെന്നും പറഞ്ഞു. തുടർന്നു ക്ഷേത്രത്തിൽനിന്നു പ്രസാദം വാങ്ങി വരാമെന്നു പറഞ്ഞാണ് ഹോട്ടലിൽനിന്ന് ഇറങ്ങിയത്.

ഉച്ചയ്ക്ക് 1നു വിമാനത്താവളത്തിലേക്കു പോകാൻ കാർ എത്തിയെങ്കിലും ഇയാൾ എത്തിയില്ല. ഇതോടെയാണു സനു മോഹൻ മുങ്ങിയതായിരിക്കാമെന്നു ടൂറിസ്റ്റ്‌ഹോം ജീവനക്കാർക്കു സംശയം ഉയർന്നത്. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരള പൊലീസ് തിരയുന്ന സനു മോഹൻ ആണെന്നു വ്യക്തമായത്. വെള്ളിയാഴ്ച ഇതു സംബന്ധിച്ചു വിവരം ലഭിച്ച കേരള പൊലീസ് ശനിയാഴ്ച രാവിലെ കൊല്ലൂരിലെത്തി അന്വേഷണം ആരംഭിച്ചു. ഇവരുടെ അന്വേഷണത്തിലാണു സനു മോഹൻ വനമേഖലയിലേക്കു കടന്നതായി സൂചന ലഭിച്ചത്.

സനു മോഹൻ കൊല്ലൂർ ബസ് സ്റ്റാൻഡിൽനിന്നു സ്വകാര്യ ബസിൽ കയറി വനമേഖലയിൽ ഇറങ്ങിയതായാണു വിവരം ലഭിച്ചത്. തുടർന്ന് ഇയാൾ ബസ് ഇറങ്ങിയ ഭാഗം കേന്ദ്രീകരിച്ച് വനത്തിൽ കൊല്ലൂർ പൊലീസിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്. ഇന്നു തന്നെ ഇയാളെ കൊച്ചിയിലേക്കു കൊണ്ടു പോകുമെന്നാണ് അറിയുന്നത്. കൊച്ചിയിൽ എത്തിച്ചശേഷമായിരിക്കും ചോദ്യം ചെയ്യലും മറ്റു നടപടികളും.

വൈഗയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സനു മോഹനെ കണ്ടെത്താന്‍‍ കഴിയാഞ്ഞത് ദുരൂഹത ഉണർത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ കോയമ്പത്തൂർ വരെ എത്തിയതായി കണ്ടെത്തി. തുടർന്നു രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാൾ 10 മുതൽ 16 വരെ കൊല്ലൂരിൽ താമസിച്ചതായി വ്യക്തമായതും ഇവിടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലായതും.

English Summary: Sanu Mohan Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com