ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കുള്ള എൽഡിഎഫ് സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജനകീയ ഹിറ്റായെങ്കിലും റേഷൻ കട ഉടമകൾക്കു വാഗ്ദാനം ചെയ്ത കമ്മിഷൻ വിതരണം എങ്ങുമെത്തിയില്ല. 14,250ലേറെ റേഷൻ വ്യാപാരികളാണു പ്രയാസത്തിലായത്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലം മുതൽ ഇതു വരെ 9 കിറ്റുകളാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ഒൻപതാമത്തെ കിറ്റിന്റെ വിതരണം ഇപ്പോൾ നടക്കുകയാണ്. എട്ടു തവണയായി ആകെ നൽകിയ കിറ്റുകളുടെ കണക്ക് കൂട്ടിയാൽ ഏകദേശം അഞ്ചരക്കോടി വരും. എന്നാൽ, റേഷൻ വ്യാപാരികൾക്ക് ഇതുവരെ കമ്മിഷൻ ഇനത്തിൽ നൽകിയത് കിറ്റൊന്നിന് 12 രൂപ മാത്രം. 

ലോക്ഡൗൺ കാലത്ത് ആദ്യം വിതരണം ചെയ്ത കിറ്റിന് സർക്കാർ നിശ്ചയിച്ച കമ്മിഷൻ 7 രൂപയാണ്. പിന്നാലെ വന്നത് കൂടുതൽ ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ്. കിറ്റിൽ സാധനങ്ങളുടെ എണ്ണം കൂടിയെങ്കിലും വ്യാപാരികൾക്കുള്ള കമ്മിഷൻ 5 രൂപയാക്കി കുറച്ചു. ഈ കമ്മിഷൻ പോലും കഴിഞ്ഞ മാസമാണു വിതരണം ചെയ്തത്. പിന്നെയുള്ള കിറ്റുകൾക്കൊന്നും കമ്മിഷൻ നൽകിയിട്ടേയില്ല. ഇതുവരെ കിറ്റ് വിതരണത്തിനു 3000 കോടിയിൽ പരം രൂപ ചെലവാക്കിയെന്നു കരുതുന്ന സർക്കാരാണ് റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷൻ തുക കൈമാറാതിരുന്നത്. തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന സർക്കാരാകും ഇനി തുക നൽകേണ്ടി വരിക. 

സർക്കാരിന്റേത് അവഗണനയെന്ന് വ്യാപാരികൾ

ലോക്ഡൗൺ കാലത്തും കോവിഡ് പടർന്ന സമയത്തും മറ്റും കിറ്റ് വിതരണം ചെയ്യാൻ ജോലിക്കു പ്രത്യേകം ആളെ നിർത്തിയും കൂടുതൽ സമയം ജോലി ചെയ്തും വെല്ലുവിളി ഏറ്റെടുത്ത തങ്ങളെ സർക്കാർ അവഗണിക്കുകയാണെന്നു വ്യാപാരികൾ പറയുന്നു. ലോക്ഡൗൺ സമയത്ത് അധികമായി ഭക്ഷ്യധാനങ്ങളും കേന്ദ്ര സർക്കാർ നൽകിയ സൗജന്യ റേഷനും കടലയും പയറും എല്ലാം വിതരണം ചെയ്യാൻ റേഷൻ വ്യാപാരികൾ രംഗത്തുണ്ടായിരുന്നു. ആദ്യം സാധാരണ റേഷനും പിന്നാലെ കേന്ദ്രത്തിന്റെ സൗജന്യ റേഷനും പിന്നെ കിറ്റിനും അതു കഴിഞ്ഞു മണ്ണെണ്ണയ്ക്കും എന്നിങ്ങനെ പല തവണയാണു കോവിഡ് കാലത്ത് ജനം റേഷൻ കടകൾക്കു മുന്നിൽ വരി നിന്നത്.

പലപ്പോഴും സാമൂഹിക അകലം ലംഘിക്കപ്പെട്ടു. ഒട്ടേറെ വ്യാപാരികൾ കോവിഡ് പോസിറ്റീവായി. ഏഴു പേർ മരണമടഞ്ഞു. എന്നാൽ, കമ്മിഷന്റെ കാര്യം ചോദിക്കുമ്പോൾ സർക്കാരും ഭക്ഷ്യപൊതുവിതരണ വകുപ്പും അകലം പാലിക്കുകയാണെന്നാണു വ്യാപാരികളുടെ ആക്ഷേപം. നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കായി വിതരണം ചെയ്യാൻ ഉദ്ദേശിച്ചു കഴിഞ്ഞ വർഷം മുൻകൂട്ടി പണമടച്ചു സ്റ്റോക്കെടുത്ത സ്പെഷൽ അരിയുടെ വിതരണം ഇടക്കാലത്തു നിർത്തിവച്ചതു വ്യാപാരികൾക്കു തിരിച്ചടിയായിരുന്നു. അരി വിതരണം ചെയ്യാതെ പണം തിരികെ ലഭിക്കാൻ വ്യാപാരികൾക്കു വേറെ മാർഗമില്ല. ഈ അരിയുടെ വിതരണം തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു സർക്കാർ പുനഃരാരംഭിച്ചത്.

കോവിഡ് കാലത്ത് ചുമട്ടു തൊഴിലാളികൾക്കും വിവിധ അസംഘടിത തൊഴിലാളികൾക്കും ഉയർന്ന വേതനം നൽകാൻ തീരുമാനമെടുത്ത സർക്കാർ, ജീവൻ പോലും പണയപ്പെടുത്തി റേഷൻ വിതരണം നടത്തിയ വ്യാപാരികൾക്കു പ്രത്യേക പാക്കേജ് അനുവദിച്ചില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി കുറ്റപ്പെടുത്തുന്നു. ഇതു സംബന്ധിച്ചു തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടും ഫലമുണ്ടായില്ല. ഉയർന്ന വരുമാനം ലഭിക്കുന്ന 10% റേഷൻ വ്യാപാരികൾ ഉണ്ടാവാമെങ്കിലും അസംഘടിത വിഭാഗങ്ങളായ തൊഴിലാളികളുടെ കൂലിയിലും താഴെയാണു വ്യാപാരികളിൽ ഭൂരിഭാഗത്തിന്റെയും വരുമാനമെന്നും മുഹമ്മദാലി പറഞ്ഞു.

പഞ്ചസാര വിറ്റാൽ 50 പൈസ കമ്മിഷൻ

ഒരു കിലോ പഞ്ചസാര വിൽക്കുന്നതിന് 50 പൈസയാണ് വ്യാപാരികൾക്ക് ഇപ്പോഴത്തെ കമ്മിഷൻ. 25 മുതൽ 50 കിലോ വരെ വരെ പഞ്ചസാരയാണ് സാധാരണ കടയിൽ പ്രതിമാസം വിതരണം നടത്താന‌ുണ്ടാവുക. എഎവൈ (മഞ്ഞ) കാർ‍ഡുകാർക്കു മാത്രമാണു പഞ്ചസാര നൽകുന്നത്. മണ്ണെണ്ണ വിൽപനയിൽനിന്നും കാര്യമായ വരുമാനമില്ല. വ്യാപാരികൾ നേരിട്ടു പോയാണു മണ്ണെണ്ണ എടുക്കുന്നത്. കമ്മിഷൻ തുക മണ്ണെണ്ണ കൊണ്ടുവരാനുള്ള വാഹനത്തിനു വാടകയ്ക്കു തികയാത്ത സ്ഥിതിയാണ്.

ration-shop-4

കേന്ദ്രത്തിൽനിന്നുള്ള മണ്ണെണ്ണ വിഹിതം കുറഞ്ഞതോടെ വിതരണം മൂന്നു മാസത്തിൽ ഒരിക്കലുമായി. മഞ്ഞ കാർഡ് ഒഴികെയുള്ള കാർഡ് ഉടമകൾക്കു ഭക്ഷ്യധാന്യങ്ങളുടെ വിൽപന ഇനത്തിൽ അധികമായി സർക്കാരിനു ലഭിക്കുന്ന ഒരു രൂപയിൽനിന്നാണു വ്യാപാരികൾക്കുള്ള കമ്മിഷൻ നൽകുന്നത്. ആകെ പ്രതിമാസം 18,000 രൂപ വരെയാണു വ്യാപാരികൾക്കു കമ്മിഷൻ. കടയുടെ വാടക, വൈദ്യുതിനിരക്ക്, സെയിൽസ്മാനുള്ള ശമ്പളം, മറ്റു ചെലവുകൾ എന്നിവ കഴിഞ്ഞാൽ കാര്യമായ നീക്കിയിരിപ്പൊന്നും ഉണ്ടാകില്ലെന്നു വ്യാപാരികൾ പറയുന്നു.

English Summary: No Commission for Ration Dealers on Food Kits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com