ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും സ്കൂൾതല പൊതുപരീക്ഷകള്‍ മുന്നോട്ട് കൊണ്ടുപോകാനുറച്ച് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍ തുടരും. മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. സ്കൂളുകളില്‍ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഓരോ സ്കൂളിന്റെയും സാഹചര്യമനുസരിച്ച് കോവിഡ് സുരക്ഷ ക്രമീകരിക്കും. എസ്എസ്എല്‍സിക്ക് ഇനി നാലു പരീക്ഷകളും പ്ലസ് ടുവിന് വിവിധ ബ്രാഞ്ചുകളിലായി നാലു ദിവസത്തെ പരീക്ഷകളുമാണ് അവശേഷിക്കുന്നത്.

ബുധനാഴ്ച കെമിസ്ട്രി പരീക്ഷ കഴിഞ്ഞാല്‍ പിന്നീട് എസ്എസ്എല്‍സിക്ക് മൂന്ന് പരീക്ഷകളാണുള്ളത്. 27, 28, 29 തീയതികളിലായാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. സോഷ്യല്‍സയന്‍സ്, ബയോളജി , മലയാളം അല്ലെങ്കില്‍ ഒന്നാംഭാഷ ഏതാണോ അത് എന്നിവയാണ് ഇനി നടക്കാനുള്ള പരീക്ഷകള്‍. നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ചയും 22, 24, 26 തീയതികളിലായി വിവിധ ബ്രാഞ്ചുകളിലെ പ്ലസ് 2 പരീക്ഷയും നടക്കുന്നു. നാല് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പേരാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്.

എല്ലാ സ്കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുളള ക്രമീകരണങ്ങളുണ്ട്. കൂടാതെ കോവിഡ് ബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍ എന്നിവര്‍ക്ക് പരീക്ഷ എഴുതാന്‍ അതീവ സുരക്ഷയുള്ള് പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. അതിനാല്‍ പരീക്ഷ മാറ്റിവയ്ക്കരുതെന്നും മുന്‍നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്തണമെന്നുമുള്ള അഭിപ്രായത്തിനാണ് മുന്‍തൂക്കം. കോവിഡ് വ്യാപനത്തെക്കുറിച്ച് ആശങ്ക ഉണ്ടെങ്കിലും പരീക്ഷ പൂര്‍ത്തിയാക്കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ളതെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

പൊതുവിഭ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്:

സംസ്ഥാനത്തെ എസ്എസ്എല്‍സി/ഹയര്‍സെക്കൻഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പൊതുപരീക്ഷകളുടെ നടത്തിപ്പിനോടനുബന്ധിച്ച് പാലിക്കപ്പെടേണ്ട കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ചീഫ് സൂപ്രണ്ടുമാര്‍ക്കും പരീക്ഷയ്ക്കുമുമ്പായി നല്‍കുകയും, നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പരീക്ഷകള്‍ തുടര്‍ന്നു വരുകയും ചെയ്യുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂര്‍ത്തീകരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ കൈകൊണ്ടിട്ടുള്ളതാണ്.

പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന അധ്യാപക - അനധ്യാപക ജീവനക്കാര്‍, നിശ്ചയമായും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കേണ്ടതാണെന്നും വിദ്യാർഥികള്‍ കഴിയുന്നതും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐ.ആര്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച് വിദ്യാർഥികളെ സ്കൂള്‍ കോമ്പൗണ്ടിനുള്ളിലേയ്ക്ക് കടത്തുവാനും, ഇവര്‍ക്കായി സാനിറ്റൈസര്‍/സോപ്പ് എന്നിവയുടെ ലഭ്യത ഓരോ പരീക്ഷാ കേന്ദ്രത്തിലും ഉറപ്പുവരുത്തുവാനും ചീഫ് സൂപ്രണ്ടുമാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിര്‍ണ്ണയ ക്യാംപിലേയ്ക്ക് അയക്കുവാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍, ക്വാറന്‍റൈനിലുള്ള വിദ്യാര്‍ത്ഥികള്‍, ശരീരോഷ്മാവ് കൂടിയവര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളില്‍ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്കൂള്‍ തലങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചേരുവാനുള്ള ഗതാഗത സൗകര്യം ഉറപ്പുവരുത്തുവാന്‍ പ്രഥമാദ്ധ്യാപകര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഓരോ പരീക്ഷ കഴിയുമ്പോഴും പരീക്ഷാ ഹാളുകള്‍ സാനിറ്റൈസ് ചെയ്ത് അടുത്ത പരീക്ഷയ്ക്കായി ഹാളുകള്‍ സജ്ജീകരിക്കുവാന്‍ ആവശ്യമായ നടപടികള്‍ ചീഫ് സൂപ്രണ്ടുമാര്‍ കൈകൊണ്ടിട്ടുണ്ട്.

ഓരോ വിദ്യാലയത്തിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പരീക്ഷ അതീവ സുരക്ഷയോടുകൂടി നടപ്പിലാക്കുന്നതിന് വിദ്യാലയാടിസ്ഥാനത്തില്‍ മൈക്രോപ്ലാന്‍ രൂപീകരിച്ച് പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നു. സംസ്ഥാനതലത്തിലും റവന്യൂ ജില്ലാ, വിദ്യാഭ്യാസ ജില്ലാതലത്തിലും രൂപീകരിച്ചിട്ടുള്ള വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മോണിറ്ററിംഗ് ടീം ഓരോ വിദ്യാലയത്തിലും പരീക്ഷയോടനുബന്ധിച്ച് നടപ്പിലാക്കിയിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചീഫ് സൂപ്രണ്ടുമാര്‍ക്ക് നല്‍കി വരുന്നു. ഇതോടൊപ്പം ഓരോ പരീക്ഷാകേന്ദ്രത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണതോതില്‍ പാലിക്കപ്പെടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും പി.ടി.എ/എസ്.എം.സി തുടങ്ങിയവയുടെയും പൂര്‍ണ്ണതോതിലുള്ള സാന്നിദ്ധ്യവും സഹകരണവും ലഭ്യമാകുന്നുണ്ട്.

English Summary: SSLC, Plus Two Exams Will Not Postpone, Says Education Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com