ADVERTISEMENT

ഇരുപതു വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രധാന്യം നല്‍കി ചെറിയാന്‍ ഫിലിപ്പിനെ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗമെഴുതിയതിനു പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. രാജ്യസഭാ സീറ്റ് ലഭിക്കാതെ വന്നതോടെ ചെറിയാന്‍ ഫിലിപ്പ് സിപിഎമ്മുമായി അകലുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്

രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം മുതല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു.. ഇക്കാര്യം ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നേരില്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ആത്മബന്ധമുള്ള ജ്യേഷ്ഠ സഹോദരന്മാരാണ്.

കോണ്‍ഗ്രസിനും തനിക്കും നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി ചെറിയാന്‍ ഫിലിപ്പിന് ഒരു സഹായവും ചെയ്യാന്‍ കഴിയാത്തതില്‍ തനിക്ക് തീവ്ര ദുഃഖമുണ്ടെന്നു് കേന്ദ്രമന്ത്രിയായിരിക്കെ എ.കെ. ആന്റണി 2010 ല്‍ കെടിഡിസിയുടെ ഒരു ചടങ്ങില്‍ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ്.

ചെറിയാന്‍ ഫിലിപ്പ് ആദര്‍ശവാനാണെന്നും പറയുന്നതില്‍ മാത്രമല്ല നടപ്പാക്കുന്നതില്‍ നിര്‍ബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഒരു അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലും സിപിഎമ്മിലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്.

ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതുസമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ട്രീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല. 1976 മുതല്‍ 1982 വരെ ഞാന്‍ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായിരുന്നു. ഗുവാഹത്തി എഐസിസി സമ്മേളനത്തില്‍ അടിയന്തിരാവസ്ഥക്കെതിരായ എ.കെ ആന്റണിയുടെ പ്രസംഗം സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. വീക്ഷണത്തില്‍ ചില വേളകളില്‍ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്.

English Summary: Veekshanam editorial controversy: Cherian Philip response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com