ADVERTISEMENT

ന്യൂഡൽഹി ∙ മലിനീകരണ ആരോപണങ്ങളെ തുടർന്നുള്ള പ്രതിഷേധങ്ങൾക്കിടെ 13 പേർ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതിനു പിന്നാലെ 2018ൽ അടച്ചിട്ട തമിഴ്‌നാട്ടിലെ സ്റ്റെർലൈറ്റ് കോപ്പർ സ്മെൽറ്റിങ് പ്ലാന്റ് കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ തുറക്കാമെന്നു സുപ്രീംകോടതി. രാജ്യത്തെ സഹായിക്കുന്നതിന് ആവശ്യമായ ഓക്സിജൻ നിർമാണത്തിനുള്ള പ്ലാന്റ് നടത്താനാണു സുപ്രീം കോടതി അനുവാദം നൽകിയത്.

പത്തു ദിവസത്തിനകം സ്റ്റെർലൈറ്റിന് ഓക്സിജൻ ഉൽപാദിപ്പിക്കാനാകും. ഇതു സൗജന്യമായി വിതരണം ചെയ്യണം.  ഓക്സിജന്റെ ഉൽപാദനത്തിനു വിദഗ്ധ സമിതി മേൽനോട്ടം വഹിക്കണം. സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്നതിനായി ഓക്സിജൻ കേന്ദ്രത്തിനു നൽകണമെന്നും കോടതി പറഞ്ഞു. പ്ലാന്റിൽ അനുവദനീയമായ തൊഴിലാളികളുടെ എണ്ണം വിദഗ്ധ സമതി തീരുമാനിക്കും.

ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നതിനായി സ്റ്റെർലൈറ്റ് പ്ലാന്റ് ഭാഗികമായി തുറക്കാൻ വേദാന്ത ലിമിറ്റഡിനെ തിങ്കളാഴ്ച തമിഴ്‌നാട് സർക്കാർ അനുവദിച്ചിരുന്നു. ‘നമുക്കിപ്പോൾ ഒരു ദേശീയ പ്രതിസന്ധിയുണ്ട്. ആളുകൾ മരിക്കുകയാണ്. പ്രാദേശിക സമൂഹം ഞങ്ങളുടെ ഭാഗത്തുണ്ടാകണം. രാഷ്ട്രീയ പ്രശ്നങ്ങളൊന്നുമില്ല. പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനാണു മുൻഗണന. കോടതിയെന്ന നിലയിൽ ഞങ്ങൾക്കു രാജ്യത്തെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ഇതു ദേശീയ വിപത്താണ്’– കോടതി ചൂണ്ടിക്കാട്ടി.

വേദാന്ത ലിമിറ്റഡിനെ പിന്തുണയ്ക്കുന്ന നിലപാടാണു കേന്ദ്ര സർക്കാരിന്റേതെന്നു തമിഴ്‌നാട് സർക്കാർ ആരോപിച്ചതിനെ കോടതി തള്ളിക്കളഞ്ഞു. തമിഴ്‌നാടിനു സ്റ്റെർലൈറ്റ് സൗജന്യമായി ഓക്സിജൻ നൽകണമെന്നു സർവകക്ഷിയോഗത്തിൽ ഡിഎംകെയാണു നിർദേശിച്ചത്. പ്ലാന്റിന്റെ പ്രവർത്തനം നിരീക്ഷിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. മെഡിക്കൽ ഓക്സിജനായി 1,000 ടൺ ഉൽപാദന ശേഷി മുഴുവൻ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നു വേദാന്ത പ്രസ്താവനയിൽ പറഞ്ഞു.

English Summary: "National Crisis": Supreme Court Allows Sterlite To Run Oxygen Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com