ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിന്റെ അടുത്ത ഡിജിപിയെ തിരഞ്ഞെടുക്കാന്‍ കേന്ദ്രത്തിനു കൈമാറാനുള്ള പട്ടിക തയാറായി. 12 സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരാണു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ കാലാവധി.

സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനാണ് (യുപിഎസ്‌സി) ഡിജിപിയെ തിരഞ്ഞെടുക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി അയയ്ക്കണം. 30 വർഷം സർവീസുള്ള ഉദ്യോഗസ്ഥരെയാണ് പരിഗണിക്കേണ്ടത്. ഇക്കാരണത്താലാണ് 12 പേരടങ്ങുന്ന എഡിജിപിമാരുടെ പട്ടിക അയയ്ക്കുന്നത്.

യുപിഎസ്‌സിയുടെ കമ്മിറ്റി ഇതിൽനിന്ന് 3 പേരുടെ പട്ടിക സംസ്ഥാനത്തിനു കൈമാറും. അതിൽനിന്നാണു ഡിജിപിയെ നിയമിക്കേണ്ടത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും കമ്മിറ്റിയിൽ അംഗങ്ങളാണ്. യുപിഎസ്‌സി നൽകുന്ന പട്ടികയിൽ സംസ്ഥാനത്തിനു മാറ്റം വരുത്താനാകില്ല.

എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള അരുൺ കുമാർ സിൻഹയാണ് (1987 ബാച്ച്) ഏറ്റവും സീനിയർ. ഇദ്ദേഹം കേരളത്തിലേക്കു മടങ്ങിയെത്താൻ സാധ്യതയില്ല. കെഎഫ്സി എംഡി ടോമിൻ ജെ.തച്ചങ്കരിയാണ് (1987 ബാച്ച്) പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഡിജിപിയാകാൻ ഏറ്റവും സാധ്യത കൽപിക്കുന്നത് തച്ചങ്കരിക്കാണ്. വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ (1987 ബാച്ച്) മൂന്നാം സ്ഥാനത്തും ഫയർഫോഴ്സ് എഡിജിപി സന്ധ്യ നാലാം സ്ഥാനത്തുമാണ് പട്ടികയിൽ.

പട്ടികയിലുള്ള മറ്റുള്ളവർ: അനിൽകാന്ത് (റോഡ് സേഫ്റ്റി കമ്മിഷണർ), നിതിൻ അഗർവാൾ (കേന്ദ്ര ഡപ്യൂട്ടേഷൻ), അനന്തകൃഷ്ണൻ (എക്സൈസ് കമ്മിഷണർ), കെ.പദ്മകുമാർ (എഡിജിപി, എപി ബറ്റാലിയൻ), ഷെയ്ക്ക് ദർവേഷ് സാഹെബ് (ഡയറക്ടർ, കെപ്പ), ഹരിനാഥ് മിശ്ര (കേന്ദ്ര ഡപ്യൂട്ടേഷൻ), റവാഡ എ.ചന്ദ്രശേഖർ (കേന്ദ്ര ഡപ്യൂട്ടേഷൻ), സഞ്ജീവ് കുമാർ പട്ജോഷി (കേന്ദ്ര ഡപ്യൂട്ടേഷൻ). 

English Summary: Kerala to send 12 names to UPSC as potential replacements for DGP Loknath Behera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com