ADVERTISEMENT

ജാസ് സംഗീതത്തിലെ തന്റെ പ്രിയപ്പെട്ട താളങ്ങൾ മൂളിക്കൊണ്ടാവും സോളി ജഹാംഗീർ സൊറാബ്ജി മരണത്തിലേക്കു കടന്നത്. കൈയിലൊരു പുസ്തകംകൂടി ഉണ്ടായിരുന്നെങ്കിൽ, അത് പ്രിയപ്പെട്ട വിക്ടോറിയൻ കവികളിലാരുടേതുമെങ്കിൽ സോളി ഏറെ സന്തോഷിച്ചേനെ. നിയമജ്ഞാനം സോളിയുടെ രാജ്യത്തിലെ ഒരു പ്രവിശ്യ മാത്രമായിരുന്നു. സംഗീതവും സാഹിത്യവും അവയ്ക്കൊത്ത നനവാകുന്ന പാനീയങ്ങളും ഉൾപ്പെടെയായിരുന്നു മറ്റു പ്രവിശ്യകൾ.

യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന് രാഷ്ട്രപതി ഭവനിൽ നൽകുന്ന വിരുന്ന്. ക്ലിന്റനെ പരിചയപ്പെട്ട് ഉപചാരവാക്കുകൾ പറയാനുള്ളവരുടെ ഗണത്തിൽ അറ്റോർണി ജനറലിന്റെ േപരു വിളിക്കുന്നു. ക്ലിന്റന്റെ കൈപിടിച്ചു കുലുക്കിയശേഷം സോളി പറഞ്ഞതു ഭരണഘടനയെയും നിയമവാഴ്ചയുടെ പ്രാധാന്യത്തെയും കുറിച്ചല്ല, പ്രസ് (പ്രസിഡന്റ്) എന്നു വിളിപ്പേരുള്ള അമേരിക്കൻ ജാസ് സംഗീതജ്ഞൻ ലെസ്റ്റർ യംഗിനെക്കുറിച്ചാണ്. പ്രസ് തനിക്കും പ്രിയപ്പെട്ട താളങ്ങളുള്ളവനെന്നു ക്ലിന്റൻ.

കഴിഞ്ഞ വർഷം കോവിഡ് കാരണം സൽക്കാരങ്ങളോടെ സോളിയുടെ നവതി ആഘോഷിച്ചില്ല. പ്രമുഖ അഭിഭാഷകൻ സന്തോഷ് പോൾ, സോളിക്ക് പിറന്നാൾ സമ്മാനമൊരുക്കിയത് ഒാൺലൈനിലൂടെ രാജ്യത്തെ ചില പ്രമുഖ ജാസ് സംഗീതജ്ഞരെ അണിനിരത്തിയാണ്. ഇന്ത്യയിൽ ജാസ് പ്രചരിപ്പിക്കാൻ സോളി ചെയ്ത വലിയ കാര്യങ്ങൾക്കു നന്ദി പറഞ്ഞ് സ്റ്റാൻലി പിന്റോയും ഫെർണാണ്ടസുമൊക്കെ സംഗീതത്തിലേക്കു കടന്നു. ഏതാനും വർഷം മുൻപ് കേന്ദ്ര സാഹിത്യ അക്കാദമി സോളിയെ ക്ഷണിച്ചു. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചു സംസാരിക്കാൻ. സോളിയുടെ സാഹിത്യ വായന, എഴുത്തോളമെന്നതിന്റെ അംഗീകാരം കൂടിയായിരുന്നു ആ ക്ഷണം.

നിയമപണ്ഡിതൻ നാനി പാൽഖിവാലയെയും തന്നെയും ബന്ധിപ്പിക്കുന്നതിൽ നിയമംപോലെതന്നെ പ്രധാനമാണു സാഹിത്യവുമെന്നും സോളി പറയുമായിരുന്നു. ഷെക്സ്പിയറിന്റെ സോണറ്റുകളും വിക്ടോറിയൻ കവികളും, ചെസ്റ്റർട്ടന്റെയും ഗാർഡിനറുടെയും ലൂക്കാസിന്റെയുമൊക്കെ ഉപന്യാസങ്ങളും ഇരുവരും ആസ്വദിച്ചു. ലഹരി നൽകുന്ന പാനീയങ്ങൾ ഒഴിവാക്കണമെന്ന് സോളിയെ ഉപദേശിക്കുന്നതു പ്രധാനമന്ത്രി മൊറാർജി ദേശായിയാണ്. സോളിസിറ്റർ ജനറലിനോടു പ്രധാനമന്ത്രിയുടെ നിർദേശമല്ല, വ്യക്തിബന്ധത്തിലെ സ്വാതന്ത്ര്യമെടുത്തുള്ള ഉപദേശമായിരുന്നു. സോളിയതു തള്ളി. 

Soli J Sorabjee
സോളി സൊറാബ്ജി.

മരുന്നിന്റെ വില

ജീവൻരക്ഷാ വാക്സീനുകൾ സംസ്ഥാനങ്ങൾ വിലപേശി വാങ്ങണമെന്നു വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. അതേക്കുറിച്ച് സംസാരിക്കാൻ പറ്റുമായിരുന്നെങ്കിൽ, സോളി സർക്കാരിനെ ഏറ്റവും കടുപ്പമുള്ള ഭാഷയിൽ വിമർശിക്കുമായിരുന്നുവെന്നു സംശയിക്കേണ്ട. 2012ൽ 348 ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണത്തിനുള്ള നടപടികൾ വ്യക്തമാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ആരോഗ്യമെന്നത് ജീവിക്കാൻ പൗരനു ഭരണഘടനാപരമായുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതിയുടെ ഉത്തരവിനെ പ്രകീർത്തിച്ച് സോളി എഴുതി. മനുഷ്യാവകാശങ്ങൾക്കായി നിലകൊണ്ട അഭിഭാഷകനെന്നും പോരാളിയെന്നുമാണ് സോളിയെ ഏറെപ്പേരും നിർവചിച്ചിട്ടുള്ളത്.

കേശവാനന്ദഭാരതി കേസും എസ്ആർ ബൊമ്മൈ കേസും മനേകാ ഗാന്ധി കേസുമൊക്കെ സോളിയുടെ വാദങ്ങളുടെ പട്ടികയിലുണ്ട്. അപ്പോഴും, ലിബറൽ കാഴ്ചപ്പാടുകളോടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കായി സോളി കോടതിയിലും പുറത്തും ഉന്നയിച്ചിട്ടുള്ള വാദങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഒരേ വിഷയത്തിന്റെ ചുവട്ടിൽനിന്നു വാദിക്കുമ്പോഴും കൃത്യമായ വേർതിരിവുകൾ വരയ്ക്കാൻ സോളിക്കു സാധിക്കുമായിരുന്നു. ശബരിമല യുവതീപ്രവേശം അനുവദിച്ച ഭൂരിപക്ഷ വിധി ശരിയെന്നും, വിയോജന വിധിയെഴുതിയ ‘ജൂനിയർ ജഡ്ജ്’ ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കുന്നത് ബോധ്യത്തിന്റെ കരുത്തും ധൈര്യവുമെന്നും സോളി നിലപാടെടുത്തു.

വിയോജനമെന്നത് ജനാധിപത്യത്തിന്റെ ആത്മാവും ഹൃദയവുമെന്നു വാദിച്ചുകൊണ്ടാണ് മോദി ഭരണകാലത്തെ രാജ്യദ്രോഹ കേസുകളെ സോളി ചോദ്യം ചെയ്തത്. സ്വകാര്യത മൗലികാവകാശമെന്നത് സുപ്രീം കോടതിയുടെ നാഴികക്കല്ലു വിധികളുടെ പട്ടികയിലുള്ളതെന്നു സോളിയെഴുതി. നെഹ്റുവിനെയും എഡ്വിന മൗണ്ട്ബാറ്റനെയും കുറിച്ചുള്ള പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായമായി പറഞ്ഞു: അവർ തമ്മിൽ പ്രണയമായിരുന്നെങ്കിലും അല്ലെങ്കിലും മറ്റുള്ളവർക്ക് എന്തു കാര്യം? അത് അവരുടെ കാര്യം. കശ്മീർ നയത്തെ സ്വാധീനിക്കാൻ എഡ്വിനയ്ക്കു സാധിച്ചോ ഇല്ലയോ എന്നതാണു പ്രസക്തം. തികഞ്ഞ ദേശീയവാദിയും കശ്മീരിയുമായ നെഹ്റുവിനെ അക്കാര്യത്തിൽ സ്വാധീനിക്കാനാവുമോ?

സോളി സൊറാബ്ജി
സോളി സൊറാബ്ജി

സ്വകാര്യതയെക്കുറിച്ചുള്ള വിധിയിൽ, വിയോജിപ്പിനുള്ള അവകാശവും സഹിഷ്ണുത പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും പരാമർശിച്ചതു സോളി അടിവരയിട്ട് പറഞ്ഞു. വാജ്പേയി സർക്കാരിന്റെ കാലത്തെ അറ്റോർണി ജനറൽ പദവി പ്രത്യയശാസ്ത്രപരമായ സന്ധിപ്രഖ്യാപനമായിരുന്നില്ല. അത് അടിയന്തരാവസ്ഥക്കാലത്തും തുടർന്നുമുള്ള നിലപാടുകളുടെ പ്രതിഫലനം കൂടിയായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറൽ മോട്ടിലാൽ സി.സെത്തൽവാദ്, ഫാലി എസ്.നരിമാനു നൽകിയൊരു ഉപദേശമുണ്ട്: നരിമാൻ, ബോംബെയുടെ കൊടി ഉയരത്തിൽത്തന്നെ പറക്കുന്നുവെന്ന് ഉറപ്പാക്കണം.

നരിമാനെപ്പോലെ, ബോബെ ഗവ. ലോ കോളജിൽ നിയമം പഠിച്ച സോളിയും ആ കൊടി ഉയർത്തിപ്പിടിക്കുന്നതിൽ പങ്കുവഹിച്ചു. അതിനൊക്കെയപ്പുറം, ഭരണഘടനയെന്ന മഹാഗ്രന്ഥത്തെ ഏറ്റവും ഉയർത്തിപ്പിടിക്കുന്നതിലും. സോളിയെന്ന സൂര്യൻ അസ്തമിക്കുന്നത് വീണ്ടും ഉദിക്കാൻ തന്നെയാവാം. ഇക്കാലങ്ങൾ അങ്ങനെ പ്രതീക്ഷ ആവശ്യപ്പെടുന്നവയാണ്. 

English Summary: Soli Sorabjee: An exceptional lawyer and a Jazz aficionado

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com