ADVERTISEMENT

കൊല്ലം ∙ അച്ഛന്റെ ഓർമദിനത്തിൽ കരുനാഗപ്പള്ളിയിൽ മഹേഷിന്റെ പ്രതികാരം. കഴിഞ്ഞ തവണ തോറ്റെങ്കിലും വാശിയോടെ മണ്ഡലത്തിൽ തന്നെ നിലയുറപ്പിച്ചു സിറ്റിങ് എംഎൽഎ സിപിഐയിലെ ആർ.രാമചന്ദ്രനെ അട്ടിമറിച്ചു സി.ആർ.മഹേഷ് കരുനാഗപ്പള്ളിയുടെ മനം കവർന്നു. മഹേഷിന്റെ അച്ഛൻ ബി.എ.രാജശേഖരന്റെ ആറാം ചരമവാർഷികമാണ് ഇന്ന്. അച്ഛന്റെ ഓർമകളിൽ വിങ്ങി, അമ്മ ലക്ഷ്മിക്കുട്ടിയമ്മയുടെ പാദങ്ങൾ തൊട്ടു നമസ്കരിച്ചു മഹേഷ് പുലർച്ചെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഇറങ്ങുമ്പോൾ ഇരുവരുടെയും കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.

കഴിഞ്ഞ തവണ 1759 വോട്ടുകൾക്കു തോറ്റു മകൻ തിരിച്ചെത്തിയപ്പോൾ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച അമ്മ ഭർത്താവിന്റെ ഓർമകളെ കൂട്ടുപിടിച്ച് ഇക്കുറി വല്ലാതെ പ്രാർഥിച്ചു. മകൻ സാമാന്യം നല്ല ഭൂരിപക്ഷത്തിനു ജയിച്ചു വീടണയുമ്പോൾ അച്ഛന്റെ ചിത്രത്തിനു മുന്നിലെ കെടാവിളക്ക് കൂടുതൽ തിളങ്ങുന്നു. സിവിൽ എൻജിനീയറും നാടകകൃത്തുമായിരുന്ന ബി.എ.രാജശേഖരനു നാടകം പ്രാണവായു ആയിരുന്നു. കരുനാഗപ്പള്ളി ടഗോർ തിയറ്റേഴ്സിനു വേണ്ടി എഴുതിയ ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന നാടകം സംവിധാനം ചെയ്തതു കാമ്പിശ്ശേരി കരുണാകരനും തോപ്പിൽ ഭാസിയും ചേർന്നാണ്.

പിന്നീടും രാജശേഖരൻ പല നാടകങ്ങളും എഴുതി. മക്കളായ സി.ആർ.മനോജിനും സി.ആർ.മഹേഷിനും ആ നാടകഗുണം അതേപടി പകർന്നു കിട്ടി. മനോജ് ഇരുപതോളം പ്രഫഷണൽ നാടകങ്ങള്‍ എഴുതി. മഹേഷ് നാടകങ്ങളിൽ അഭിനയിച്ചു. അമ്മ, മനോജിന്റെ ഭാര്യ ലക്ഷ്മി, മഹേഷിന്റെ ഭാര്യ ഗായത്രി, മക്കളായ മണികണ്ഠൻ, മഹാലക്ഷ്മി, മായാലക്ഷ്മി എന്നിവർ ഒന്നിച്ചാണു തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ താമസം. 

അച്ഛൻ മരണമടഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോഴാണു 2016ൽ മഹേഷ് കരുനാഗപ്പള്ളിയിൽ കന്നി മത്സരത്തിന് ഇറങ്ങിയത്. രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നതിൽ അച്ഛനു വലിയ ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും മകന്റെ താൽപര്യത്തിന് എതിരു പറഞ്ഞില്ലെന്നു മഹേഷ് പറയുന്നു. അച്ഛനായിരുന്നു എന്നും തുണയും ശക്തിയും. അച്ഛൻ ഇല്ലാതായപ്പോഴാണ് ആ വലിയ ശൂന്യത ഞാൻ തിരിച്ചറിഞ്ഞത്- മഹേഷ് പറയുന്നു. 

Content Highlights: Karunagappally, CR Mahesh, Kerala Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com