ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 145 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 88 സീറ്റിലും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. ഡിഎംകെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം പിടിച്ചേക്കും എന്നാണ് സൂചന. ഡിഎംകെ ചിഹ്നത്തിൽ മത്സരിച്ച ഘടകകക്ഷികളെ കൂടി പരിഗണിച്ചാൽ പാർട്ടിയുടെ ലീഡുനില 120 കടന്നു. കമൽഹാസന്റെ എംഎൻഎമ്മിനും (മക്കൾ നീതി മയ്യം) ടി.ടി.വി. ദിനകരന്റെ എഎംഎംകെയ്ക്കും (അമ്മ മക്കൾ മുന്നേറ്റ കഴകം) ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല.

മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ എന്നിവർ മുന്നിലാണ്. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ബോഡിനായ്ക്കന്നൂരിലും ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ കട്പാടിയിലും മുന്നിലാണ്. ബിജെപി സ്ഥാനാർഥി ഖുഷ്ബു തൗസന്റ് ലൈറ്റ്സിൽ പിന്നിലാണ്. ഡിഎംകെ സ്ഥാനാർഥിയും എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ ചെപ്പോക്കിൽ നിന്നു ജയിച്ചു. എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരൻ കോവിൽപെട്ടിയിൽ തോറ്റു. മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ പിന്നിലാണ്.

എക്സിറ്റ് പോളുകൾ പ്രവചിച്ചതിനു ശരിവയ്ക്കുന്നതാണ് ഡിഎംകെ മുന്നണിയുടെ മുന്നേറ്റം. പ്രവചനങ്ങൾ ശരിവച്ച് ഡിഎംകെ 10 വർഷത്തിനു ശേഷം അധികാരത്തിൽ തിരിച്ചെത്തുകയാണ്. 1996 നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും അവർ കടക്കുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈവശമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഡിഎംകെയുടെ ചുമലിലേറി കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്നാണു സൂചന. സഖ്യത്തിലെ മറ്റു കക്ഷികളായ സിപിഎം, സിപിഐ, മുസ്‍ലിം ലീഗ് കക്ഷികൾക്കും ഡിഎംകെ അനുകൂല തരംഗത്തിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ തുടർച്ചയായ പ്രചാരണ പരിപാടികളിലൂടെ തമിഴകത്ത് കാലൂന്നാനുള്ള ബിജെപിയുടെ ശ്രമം വിജയിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. വൻ വിജയത്തോടെ ഡിഎംകെയിൽ എം.കെ.സ്റ്റാലിൻ അനിഷേധ്യനാകും. വി.കെ. ശശികലയുടെ മടങ്ങിവരവുൾപ്പെടെയുള്ള നാടകങ്ങൾക്കും സംസ്ഥാനം സാക്ഷിയായേക്കും.

English Summary: Tamilnadu election result 2021 live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com