ADVERTISEMENT

ഇടതു തരംഗമേശാതെ തൽസ്ഥിതി നിലനിർത്തി എറണാകുളം ജില്ല. യുഡിഎഫിന് 9, എൽഡിഎഫിന് 5. 2016ലും ഇതുതന്നെയായിരുന്നു സീറ്റുനില. ട്വന്റി20ക്കു വിജയം നേടാനായില്ലെങ്കിലും 4 സീറ്റുകളിൽ എൽഡിഎഫ് വിജയത്തിനു സഹായകമായി ആ വോട്ടുകൾ മാറി. ഇടതു തരംഗത്തിലും ട്വന്റി20 നേടിയ വോട്ടുകൾക്കിടയിലും പിടിച്ചുനിൽക്കാനായതു ജില്ലയിൽ യുഡിഎഫിനു നേട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫ് കൊടുങ്കാറ്റ് അതിജീവിക്കാൻ യുഡിഎഫിനു കഴിഞ്ഞിരുന്നു.

തൃപ്പൂണിത്തുറയിൽ കഴിഞ്ഞവട്ടം അട്ടിമറി വിജയം നേടിയ സിപിഎമ്മിലെ എം. സ്വരാജും കെ. ബാബുവും തമ്മിൽ നടന്ന മത്സരത്തിന്റെ വോട്ടെണ്ണൽ അവസാന നിമിഷംവരെ നാടകീയത നിലനിർത്തിയെങ്കിലും 992 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിച്ച് ബാബു പകരം വീട്ടി. 

എൽഡിഎഫിൽ നിന്നു മൂവാറ്റുപുഴ കൂടി പിടിച്ചെടുത്ത യുഡിഎഫിന് കൈയിലിരുന്ന കുന്നത്തുനാടും കളമശേരിയും നിലനിർത്താനായില്ല. പാലാരിവട്ടം പാലം അഴിമതി ആരോപണത്തിന്റെ പേരിൽ മുസ്‌ലിം ലീഗ് മാറ്റിനിർത്തിയ വി. കെ. ഇബ്രാഹിംകുഞ്ഞിനു പകരം അദ്ദേഹത്തിന്റെ മകൻ വി. ഇ. അബ്ദുൽ ഗഫൂറിനെ മത്സരത്തിനിറക്കിയെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് കളമശേരി പിടിച്ചു.

സിപിഐ, മുസ്‌ലിം ലീഗ് പാർട്ടികൾക്കു ജില്ലയിലുണ്ടായിരുന്ന സീറ്റുകൾ നഷ്ടമായി. കേരള കോൺഗ്രസ് (ജേക്കബ്) മാത്രമാണു സ്വന്തം സീറ്റ് നിലനിർത്താനായത്. എൽഡിഎഫിൽ കേരള കോൺഗ്രസ് (എം) 2 സീറ്റുകളിൽ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. എൽഡിഎഫിൽ ജനതാദൾ (എസ്) മത്സരിച്ച ഏക സീറ്റിലും പരാജയം ഏറ്റുവാങ്ങി.

യുഡിഎഫിനോട് എന്നും ചായ്‌വു കാട്ടിയിട്ടുള്ള ജില്ലയാണ് എറണാകുളം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് –9, എൽഡിഎഫ് –5 എന്നായിരുന്നു സീറ്റ് കണക്ക്. ഇത്തവണ പക്ഷേ തിരഞ്ഞെടുപ്പിനു കച്ച കെട്ടിയപ്പോൾ ഇരുമുന്നണികളും അൽപം ആശങ്കയിലായിരുന്നു. ചില മണ്ഡലങ്ങളിലെങ്കിലും ബിജെപിയുടെ വർധിച്ചുവരുന്ന സ്വാധീനവും ട്വന്റി 20 യും വി ഫോർ കേരളയുമൊക്കെ ആശങ്കയ്ക്കു കാരണമായി. ഇവർക്കു ലഭിക്കുന്ന വോട്ടുകൾ മുന്നണികളുടെ ജയസാധ്യതതന്നെ മാറ്റിമറിച്ചേക്കാമെന്നതായിരുന്നു കാരണം.

എറണാകുളത്തിന്റെ തിരഞ്ഞെടുപ്പുഫല ചിത്രം:

Anwar-Sadath-topics

∙ ആലുവ

ആലുവയിൽ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ അൻവർ സാദത്തിന് ഹാട്രിക്; ഇടതു സ്വതന്ത്ര ഷെൽന നിഷാദിനെ 1886 വോട്ടിനാണ് അൻവർ പരാജയപ്പെടുത്തിയത്. അൻവർ സാദത്തിന് 73707 വോട്ടും ഷെൽന നിഷാദിനു 54817 വോട്ടും ലഭിച്ചു. എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം.എൻ. ഗോപി 15893 വോട്ടുനേടി.

1951 മുതൽ 2016 വരെ നടന്ന 18 തിരഞ്ഞെടുപ്പുകളിൽ 14 പ്രാവശ്യവും ആലുവ മണ്ഡലം കോൺഗ്രസ് പക്ഷത്തായിരുന്നു. ആലുവ നഗരസഭയ്ക്കു പുറമേ ചൂർണിക്കര, എടത്തല, കീഴ്മാട്, ചെങ്ങമനാട്, കാഞ്ഞൂർ, നെടുമ്പാശേരി, ശ്രീമൂലനഗരം പഞ്ചായത്തുകൾ കൂടി ഉൾപ്പെട്ടതാണ് ആലുവ നിയോജക മണ്ഡലം.

2021 ഫലം

ഭൂരിപക്ഷം: 18,886: ആകെ വോട്ട്: 1,96,483: പോൾ ചെയ്തത്: 1,50,428 

അൻവർ സാദത്ത് (കോൺ): 73,703

ഷെൽന നിഷാദ് (സിപിഎം സ്വത): 54,817

Roji-M-John-Angamaly

∙ അങ്കമാലി

അങ്കമാലിയിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ റോജി എം. ജോണിന് ജയം. എൽഡിഎഫ് സ്ഥാനാർഥി ജോസ് തെറ്റയിലിനെ 15929 വോട്ടുകൾക്കു കീഴ്പ്പെടുത്തിയാണ് റോജി വിജയം ആവർത്തിച്ചത്. 2001 ൽ കെഎസ്‍യുവിലെത്തി 2014 ൽ എൻഎസ്‍യു ദേശീയ പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിലെത്തിയ ശേഷമാണ് 2016 ലെ തിരഞ്ഞെടുപ്പിൽ റോജി യുഡിഎഫ് സ്ഥാനാർഥിയാകുന്നത്. സിറ്റിങ് എംഎൽഎയ്ക്കെതിരെ കാര്യമായ വിരുദ്ധ വികാരമില്ലാതിരുന്നതും വിജയം ആവർത്തിക്കുന്നതിനു സഹായിച്ചു എന്നാണ് വിലയിരുത്തൽ.

2021 ഫലം

ഭൂരിപക്ഷം: 15,929

ആകെ വോട്ട്: 1,77,927

പോൾ ചെയ്തത്: 1,39,131

റോജി എം.ജോൺ (കോൺ): 71,562

ജോസ് തെറ്റയിൽ (ജനതാദൾ എസ്): 55,633

കെ.വി.സാബു (ബിജെപി): 8,677

∙ എറണാകുളം

tj-vinod-topics

എറണാകുളം മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി.ജെ. വിനോദിനു ജയം. എൽഡിഎഫ് സ്വതന്ത്രൻ ഷാജി ജോർജിനെ 10,970 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് വിനോദ് വിജയം ആവർത്തിച്ചത്. 

1957 മുതലിങ്ങോട്ടുള്ള എറണാകുളത്തിന്റെ ചരിത്രത്തിൽ യുഡിഎഫിനു മണ്ഡലം നഷ്ടപ്പെട്ടത് രണ്ടു പ്രാവശ്യം മാത്രമാണ്; രണ്ടു തവണയും കക്ഷിരാഷ്ട്രീയ ഭേദമന്യേ പൊതു സമ്മതരായ രണ്ടു പേരെ നിർത്തിയപ്പോൾ. 1987 ൽ പ്രഫ. എം.കെ. സാനുവും 1998 ലെ ഉപതിരഞ്ഞെടുപ്പിൽ ഡോ. സെബാസ്റ്റ്യൻ പോളും ഇടതു ജേതാക്കളായി.

2021 ഫലം

ഭൂരിപക്ഷം: 10,970 

ആകെ വോട്ട്: 1,64,534

പോൾ ചെയ്തത്: 1,10,662 

ടി.ജെ. വിനോദ് (കോൺഗ്രസ്): 45,390

ഷാജി ജോർജ് (സിപിഎം സ്വത): 34,960

പത്മജ എസ്. മേനോൻ (ബിജെപി): 16,043

പ്രഫ. ലെസ്‌ലി പള്ളത്ത് (ട്വന്റി 20): 10,634

∙ കളമശേരി

പി. രാജീവ്
പി. രാജീവ്

എൽഡിഎഫിന്റെ പി. രാജീവിന് കളമശേരി മണ്ഡലത്തിൽ കന്നി ജയം. യുഡിഎഫ് സ്ഥാനാർഥിയും പാലാരിവട്ടം അഴിമതിക്കേസിൽ ആരോപണ വിധേയനായ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി.ഇ. അബ്ദുൽ ഗഫൂറിനെ 15,336 വോട്ടിനു തോൽപിച്ചാണ് രാജീവ് മണ്ഡലം പിടിച്ചെടുത്തത്. സ്ഥാനാർഥി നിർണയത്തിനു മുമ്പു മുതൽ പാളയത്തിൽ തന്നെ പട നേരിട്ട് അങ്കത്തട്ടിലേക്ക് ഇറങ്ങേണ്ടി വന്ന രാജീവിന്റെ ജയം എറണാകുളം ജില്ലയിൽ സിപിഎമ്മിനു കനത്ത നേട്ടമായി. 

2021 ഫലം

ഭൂരിപക്ഷം: 15,336 

ആകെ വോട്ട്: 1,93,343

പോൾ ചെയ്തത്: 1,55,863  

പി.രാജീവ് (സിപിഎം): 77,141

വി.ഇ. അബ്ദുൽ ഗഫൂർ (ലീഗ്): 61,805

പി.എസ്.ജയരാജ് (ബിഡിജെഎസ്): 11,179

kj-maxi-topics

∙ കൊച്ചി 

കൊച്ചി നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ സിപിഎമ്മിന്റെ കെ.ജെ. മാക്സിക്കു ജയം. കൊച്ചി മുൻ മേയർ ടോണി ചമ്മണിക്കെതിരെ  14,079 വോട്ടുകളുടെ ഭൂരിപക്ഷം.

മുൻനിര പാർട്ടികളെ വെല്ലുവിളിച്ച് ജനകീയ കൂട്ടായ്മകളായ ട്വന്റി ട്വന്റിയും വിഫോർ കേരളയും കരുത്തു കാണിക്കാനെത്തിയ മണ്ഡലമാണ് കൊച്ചി. ഇരു കൂട്ടർക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഫലം നിർണയിക്കുന്നതിൽ ഘടകമാകാൻ കഴിഞ്ഞു എന്നതാണ് അവർ നേട്ടമായി ഉയർത്തിക്കാട്ടുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് വോട്ടു ചോദിക്കാൻ പറ്റാതെ പോയത് തിരിച്ചടിയായിട്ടുണ്ടെന്നാണ് യുഡിഎഫ് പാളയം വിലയിരുത്തുന്നത്.

2021 ഫലം

ഭൂരിപക്ഷം: 14,079

ആകെ വോട്ട്: 1,81,842

പോൾ ചെയ്തത്: 1,29,037 

കെ.ജെ.മാക്സി (സിപിഎം): 54,632

ടോണി ചമ്മണി (കോൺ): 40,553

ഷൈനി ആന്റണി (ട്വന്റി 20): 19,676

സി.ജി.രാജഗോപാൽ (ബിജെപി): 10,991

നിപുൺ ചെറിയാൻ (സ്വത): 2,149

ആന്റണി ജോൺ
ആന്റണി ജോൺ

∙ കോതമംഗലം

കോതമംഗലത്ത് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ ആന്റണി ജോണിന് 6,605 വോട്ടുകളുടെ ജയം. എസ്എഫ്ഐയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ആന്റണി ജോൺ സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരിക്കെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ട തകർത്ത് മണ്ഡലം പിടിച്ചെടുത്തത്. വർഷങ്ങളോളം മരവിച്ചു കിടന്ന പദ്ധതികൾക്കു പുതു ജീവൻ നൽകാനായതും ആരോഗ്യ മേഖലയിലുണ്ടാക്കിയ നേട്ടങ്ങളും ആന്റണിക്കു നേട്ടമായി.

കോതമംഗലം നഗരസഭയും കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോതമംഗലം.

2021 ഫലം

ഭൂരിപക്ഷം: 6,605 

ആകെ വോട്ട്: 1,72,640

പോൾ ചെയ്തത്: 1,36,697  

ആന്റണി ജോൺ (സിപിഎം): 64,234

ഷിബു തെക്കുംപുറം (കേരള കോൺ): 57,629

ഷൈൻ കെ.കൃഷ്ണൻ 

(ബിഡിജെഎസ്): 4,638

ടി.എം.മൂസ (എസ്ഡിപിഐ): 1,286

ഡോ.ജോ ജോസഫ് (ട്വന്റി 20): 7,978 

Mathew-Kuzhalnadan-Muvattupuzha

∙ മൂവാറ്റുപുഴ

മൂവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർഥി മാത്യു കുഴൽനാടൻ വിജയിച്ചു. സിറ്റിങ് എംഎൽഎയായ സിപിഐയുടെ എൽദോ എബ്രഹാമിനെയാണ് തോൽപിച്ചത്. 

മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം പഞ്ചായത്തുകളും കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ മണ്ഡലം. ഇരു മുന്നണികള്‍ക്കുമൊപ്പം മാറിമാറി നിന്നിട്ടുള്ള ചരിത്രമാണ് 1957 ൽ രൂപീകൃതമായ മൂവാറ്റുപുഴയ്ക്ക്.

2021 ഫലം

ഭൂരിപക്ഷം: 6,161

ആകെ വോട്ട്: 1,91,116

പോൾ ചെയ്തത്: 1,44,354

മാത്യു കുഴൽനാടൻ (കോൺ): 64,425

എൽ‌ദോ ഏബ്രഹാം (സിപിഐ): 58,264

സി.എൻ.പ്രകാശ് (ട്വന്റി 20): 13,535

ജിജി ജോസഫ് (ബിജെപി): 7,527

വി.ഡി.സതീശൻ (ഫയൽ ചിത്രം)
വി.ഡി.സതീശൻ (ഫയൽ ചിത്രം)

∙ പറവൂര്‍

പറവൂരിൽ സിറ്റിങ് എംഎൽഎ വി.ഡി. സതീശന് വീണ്ടും ജയം. സിപിഐയുടെ എം.ടി. നിക്സണെ 21,301 വോട്ടുകൾക്കു വീഴ്ത്തിയാണ് മണ്ഡലത്തിൽ സതീശൻ വിജയം ആവർത്തിച്ചത്.  2001 മുതൽ പറവൂർ എംഎൽഎ ആയ വി.ഡി. സതീശൻ എൽഡിഎഫിനെതിരെ നിയമസഭയിലും പുറത്തും കോൺഗ്രസിന്റെ മൂർച്ചയേറിയ ആയുധം കൂടിയാണ്. നാലു തവണ തോറ്റിട്ടും അഭിമാനപ്പോരാട്ടമായാണ് ഇത്തവണ സിപിഐ മണ്ഡലം ഏറ്റെടുത്തതും സംസ്ഥാന സമിതി അംഗം കൂടിയായ എം.ടി. നിക്സണെ ദൗത്യമേൽപിച്ചതും. എന്നാൽ മണ്ഡലത്തെ ചുവപ്പണിയിക്കാൻ ഇടതു മുന്നണിക്ക് ഇനിയും കാത്തിരിക്കണം.

2021 ഫലം

ഭൂരിപക്ഷം: 21,301

ആകെ വോട്ട്: 2,01,317

പോൾ ചെയ്തത്: 1,57,481 

വി.ഡി.സതീശൻ (കോൺ): 82,264

എം.ടി.നിക്സൺ (സിപിഐ): 60,963

എ.ബി.ജയപ്രകാശ് (ബിഡിജെഎസ്): 12,964

ഇടതു മുന്നണിയിൽ സിപിഐ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലം കൂടിയാണിത്. തുടർച്ചയായ നാലു തവണത്തെ തോൽവിയുടെ സാഹചര്യത്തിൽ ഇക്കുറി മണ്ഡലം സിപിഐയിൽനിന്ന് ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യം സിപിഎം ഉന്നയിച്ചിരുന്നു.

എൽദോസ് കുന്നപ്പിള്ളി
എൽദോസ് കുന്നപ്പിള്ളി

∙ പെരുമ്പാവൂര്‍

പെരുമ്പാവൂരിൽ തുടര്‍ച്ചയായ രണ്ടാം വിജയവുമായി സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. 2,899 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ദോസ് കുന്നപ്പിള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബാബു ജോസഫിനെ (കേരള കോണ്‍ഗ്രസ് എം) പരാജയപ്പെടുത്തിയത്.  കുന്നത്തുനാട് മണ്ഡലത്തോടു ചേര്‍ന്നു കിടക്കുന്ന പെരുമ്പാവൂരില്‍ ട്വന്റി 20യെ പ്രതിനിധീകരിച്ച ചിത്ര സുകുമാരന് 20,536 വോട്ട് ലഭിച്ചു.

2021 ഫലം 

ഭൂരിപക്ഷം: 2,899

ആകെ വോട്ട്: 1,84,514

പോൾ ചെയ്തത്: 1,44,171  

എൽദോസ് കുന്നപ്പിള്ളി (കോൺ)‌: 53,484

ബാബു ജോസഫ്  (കേരള കോൺ. എം): 50,585

ചിത്ര സുകുമാരൻ (ട്വന്റി 20): 20,536

ടി.പി.സിന്ധുമോൾ (ബിജെപി): 15,135

പെരുമ്പാവൂര്‍ നഗര ബൈപാസ്, മണ്ണൂർ പോഞ്ഞാശേരി റോഡ് എന്നിവയടക്കം പൂര്‍ത്തിയാകാനുള്ള പദ്ധതികളും പ്രചാരണത്തിൽ ചർച്ചയായിരുന്നു. അഞ്ചുവര്‍ഷം മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതാണ് എല്‍ദോസ് കുന്നപ്പിള്ളി പ്രചാരണായുധമാക്കിയത്. 2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ 22,623 വോട്ടിന്റെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 3176 വോട്ടിന്റെയും മേല്‍ക്കൈ എല്‍ദോസിന്റെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു.

ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നപ്പോള്‍ അവര്‍ക്ക് മത്സരിക്കാന്‍ ഇടതു മുന്നണി എറണാകുളം ജില്ലയില്‍ നല്‍കിയ സീറ്റുകളിലൊന്നാണ് പെരുമ്പാവൂര്‍. പെരുമ്പാവൂര്‍ നഗര ബൈപാസ്, മണ്ണൂർ പോഞ്ഞാശേരി റോഡ് എന്നിവയടക്കം പൂര്‍ത്തിയാകാനുള്ള പദ്ധതികളും പ്രചാരണത്തിൽ ചർച്ചയായിരുന്നു.

anoop-jacob-topics

∙ പിറവം

പിറവത്ത് അനൂപ് ജേക്കബിന് ഹാട്രിക്. എല്‍ഡിഎഫ് സ്ഥാനാർഥി കേരള കോണ്‍ഗ്രസ് (എം) ന്റെ ഡോ. സിന്ധുമോള്‍ ജേക്കബിനെ 25,364 വോട്ടിനാണ് അനൂപ് തോൽപിച്ചത്. 

2016 ല്‍ അനൂപ് ജേക്കബിന്റെ ഭൂരിപക്ഷം 6,195 വോട്ടായിരുന്നു. ടി.എം. ജേക്കബ് അഞ്ചുവട്ടം ജയിച്ച മണ്ഡലത്തിൽ, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് 2012 ലെ ഉപതിരഞ്ഞെടുപ്പില്‍ മകന്‍ അനൂപ് ജേക്കബ് ജയിച്ചത്. അനൂപ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയുമായി. സഭാതര്‍ക്കം മൂലമുള്ള വികാരം ഏറ്റവും ശക്തമായ മണ്ഡലമാണിത്. ജില്ലയില്‍ 8 സീറ്റുകളില്‍ മത്സരിക്കുന്ന ട്വന്റി20 പിറവത്തു സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

സഭാതര്‍ക്കം മൂലമുള്ള വികാരം ഏറ്റവും ശക്തമായ മണ്ഡലമാണിത്. ജില്ലയില്‍ 8 സീറ്റുകളില്‍ മത്സരിക്കുന്ന ട്വന്റി20 പിറവത്തു സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

2021 ഫലം 

ഭൂരിപക്ഷം: 25,364

ആകെ വോട്ട്: 2,11,861

പോൾ ചെയ്തത്: 1,58,743  

അനൂപ് ജേക്കബ്( കേരള കോൺ.–ജെ): 85,056

ഡോ.സിന്ധു മോൾ ജേക്കബ് (കേരള കോൺ–എം): 59,692

എം.ആശിഷ് (ബിജെപി): 11,021

K-Babu-Thrippunithura

∙ തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥി കെ. ബാബുവിന്റെ മടങ്ങിവരവ്. സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ എം.സ്വരാജിനെ  992 വോട്ടിനാണ് ബാബു തോൽപിച്ചത്. 

2021 ഫലം 

ഭൂരിപക്ഷം: 992

ആകെ വോട്ട്: 2,11,581

പോൾ ചെയ്തത്: 1,56,307  

കെ. ബാബു (കോൺഗ്രസ്): 65,875

എം. സ്വരാജ് (സിപിഎം): 64,883

ഡോ. കെ.എസ്. രാധാകൃഷ്ണൻ (ബിജെപി): 23,756

ബാർ കോഴ അഴിമതി അടക്കം ആരോപണങ്ങളുയർത്തി മണ്ഡലത്തിൽ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയ സ്വരാജിനെത്തന്നെ വീഴ്ത്തി തിരിച്ചു വരാനായതിന്റെ ആഹ്ലാദത്തിലാണ് മുൻ മന്ത്രി കൂടിയായ കെ. ബാബു. ശബരിമല വിഷയത്തിലെ സിപിഎം നിലപാടും അയ്യപ്പനെക്കുറിച്ചു നടത്തിയ പ്രസംഗവുമെല്ലാം സ്വരാജിനു തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

pt-thomas-topics

∙ തൃക്കാക്കര

തൃക്കാക്കരയിൽ സിറ്റിങ് എംഎൽഎ പി.ടി. തോമസിനു വീണ്ടും ജയം. എൽഡിഎഫ് സ്വതന്ത്രൻ ഡോ. ജെ. ജേക്കബിനെ 14,329 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് പി.ടി. തോമസ് വിജയം പിടിച്ചു നിർത്തിയത്. കോളജ് പഠനകാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തുന്ന പി.ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങളും ജയത്തിനു തുണയായി. തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിൽനിന്നു ചില ഭാഗങ്ങൾ വീതം ചേർത്തു 2011ൽ രൂപീകരിച്ച മണ്ഡലമാണ് തൃക്കാക്കര. 2011 ലും 2016 ലും ഇവിടെ ജയം യുഡിഎഫിനായിരുന്നു.

2021 ഫലം 

ഭൂരിപക്ഷം: 14,329

ആകെ വോട്ട്: 1,94,031

പോൾ ചെയ്തത്: 1,36,787  

പി.ടി.തോമസ് (കോൺഗ്രസ്): 59,839

ഡോ.ജെ.ജേക്കബ് (സിപിഎം സ്വത): 45,510

എസ്.സജി (ബിജെപി): 15,483

ഡോ.ടെറി തോമസ് (ട്വന്റി 20): 13,897

കെ.എൻ. ഉണ്ണികൃഷ്ണൻ
കെ.എൻ. ഉണ്ണികൃഷ്ണൻ

∙ വൈപ്പിൻ


വൈപ്പിൻ നിലനിർത്തി സിപിഎം. എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണൻ 8,201 വോട്ട് ഭൂരിപക്ഷത്തിന് കോൺഗ്രസ് സ്ഥാനാർഥി ദീപക് ജോയിയെ പരാജയപ്പെടുത്തി. 2011 ൽ രൂപീകരിക്കപ്പെട്ട വൈപ്പിൻ മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തിര‍ഞ്ഞെടുപ്പിലും സിപിഎമ്മിന്റെ എസ്. ശർമയായിരുന്നു വിജയി.

2021 ഫലം 

ഭൂരിപക്ഷം: 8,201

ആകെ വോട്ട്: 2,21,682

പോൾ ചെയ്തത്: 1,30,777 

കെ.എൻ. ഉണ്ണികൃഷ്ണൻ (സിപിഎം): 53,858

ദീപക് ജോയ് (കോൺ): 45,657

ഡോ. ജോബ് ചക്കാലയ്ക്കൽ (ട്വന്റി 20): 16,707

 കെ. എസ്.ഷൈജു (ബിജെപി): 13,540

PV-Sreenijin-Kunnathunad

∙ കുന്നത്തുനാട്

കുന്നത്തുനാട് എൽഡിഎഫിന്. സിപിഎം സ്ഥാനാർഥി പി.വി. ശ്രീനിജിൻ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ വി.പി. സജീന്ദ്രനെ 2,715 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്റി-20 പിടിക്കുന്ന വോട്ട് ആരെ ബാധിക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ടായിരുന്നു. തുടർച്ചയായ മൂന്നാം ജയം തേടിയാണ് സജീന്ദ്രൻ ഇത്തവണ മൽസരിക്കാനിറങ്ങിയത്. യൂത്ത് കോൺഗ്രസ് മുൻ നേതാവായ ശ്രിനിജിനെയാണ് സിപിഎം മണ്ഡലം പിടിക്കാനിറക്കിയത്.

2021 ഫലം 

ഭൂരിപക്ഷം: 2,715

ആകെ വോട്ട്: 1,87,701

പോൾ ചെയ്തത്: 1,54,359 

പി.വി. ശ്രീനിജിന്‍ (സിപിഎം): 52,351

വി.പി. സജീന്ദ്രന്‍ (കോണ്‍): 49,636

ഡോ. സ‍ുജിത്ത് പി. സ‍ുരേന്ദ്രന്‍ (ട്വന്റി20): 42,701

രേണ‍ു സു‍രേഷ് (ബിജെപി): 7,218

English Summary: Ernakulam District Election Results Roundup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com