ADVERTISEMENT

അഞ്ചിൽ അഞ്ചും സ്വന്തമാക്കി പത്തനംതിട്ടയിൽ എൽഡിഎഫ്. ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിൽ നടത്തിയ പ്രചാരണം ജില്ല മുഖവിലയ്ക്കെടുത്തില്ല. കോന്നിയിൽ വീണ്ടും മത്സരിക്കാനെത്തിയ കെ. സുരേന്ദ്രൻ 3–ാം സ്ഥാനത്തായി. ഇതുവരെ കോന്നിയിൽ നടത്തിയതിൽ ഏറ്റവും മോശം പ്രകടനം.

റാന്നിയിലും അടൂരിലും യുഡിഎഫ് ശക്തമായി ചെറുത്തുനിന്നു. അടൂരിൽ ചിറ്റയം ഗോപകുമാറിന്റെ ഭൂരിപക്ഷം കുറഞ്ഞു. ആറന്മുളയിൽ വീണാ ജോർജും തിരുവല്ലയിൽ മാത്യു ടി. തോമസും നല്ല ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചു. വീണാ ജോർജിനാണ് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം. തിരുവല്ലയിൽ മാത്യു ടി. തോമസാണ്   ലീഡിന്റെ കാര്യത്തിൽ രണ്ടാമൻ. കോന്നിയിൽ കെ.യു.ജനീഷ്കുമാറിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടാക്കിയെങ്കിലും റോബിൻ പീറ്ററിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. റാന്നിയിലാണ് ചെറിയ ഭൂരിപക്ഷത്തിൽ ഇടതു വിജയം. 25 വർഷമായി ജയിച്ചുവരുന്ന റാന്നിയിൽ അവസാന റൗണ്ടിലാണ് പ്രമോദ് നാരായണൻ ജയിച്ചത്.

കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ പത്തനംതിട്ടയ്ക്ക് ഇടത്തോട്ടായിരുന്നു ചായ്‌വ്. ജില്ലയിലെ അഞ്ചിൽ നാലു മണ്ഡലങ്ങളിലും എൽഡിഎഫ്. കോന്നിയിൽ യുഡിഎഫ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് കോന്നി എംഎൽഎ അടൂർ പ്രകാശ് പോയപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ പക്ഷേ കോന്നിയും ഇടത്തോട്ടു മാറി. അഞ്ചു മണ്ഡലങ്ങളും ഇടതിന്. ഇത്തവണ ജില്ല കണ്ടത് കടുത്ത മൽസരമാണ്. അഞ്ചു മണ്ഡലങ്ങളിലും പോരാട്ടം കനത്തു. കോന്നിയിലെ ത്രികോണമൽസരം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ നേടി. ശബരിമല യുവതീപ്രവേശം ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതും പത്തനംതിട്ടയിലായിരുന്നു. വിശ്വാസികൾക്കൊപ്പമെന്നു തെളിയിക്കാൻ മൂന്നു മുന്നണികളും പാടുപെട്ടു.

കിറ്റുകളും ക്ഷേമപെൻഷനുകളും വികസനപദ്ധതികളുമടക്കം നിരത്തി എൽഡിഎഫ് വോട്ടു ചോദിച്ചപ്പോൾ ശബരിമലയായിരുന്നു യുഡിഎഫും ബിജെപിയും എടുത്തുപയോഗിച്ച പ്രചാരണായുധം. വന്യമൃഗശല്യമടക്കമുള്ള കർഷകരുടെ പ്രശ്നങ്ങളും പിൻവാതിൽ നിയമനവും കിറ്റ് അഴിമതിയും സ്വർണക്ക‍ടത്ത് വിവാദവുമൊക്കെ പ്രചാരണ വിഷയമായി. ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ പ്രചാരണത്തിനെത്തിച്ചു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ ബിജെപിയും സിപിഎമ്മുമായി ധാരണയുണ്ടെന്ന് ആരോപിച്ചത് കോളിളക്കമുണ്ടാക്കി. ഇരു പാർട്ടികളും നിഷേധിച്ച ആരോപണം യുഡിഎഫ് ആയുധമാക്കുകയും ചെയ്തു.

മാത്യു ടി. തോമസ്
മാത്യു ടി. തോമസ്

∙ തിരുവല്ല

മാത്യു ടി. തോമസിന് തുടർച്ചയായ നാലാം ജയം സമ്മാനിച്ച് തിരുവല്ല. കേരള കോൺഗ്രസ് സ്ഥാനാർഥി കുഞ്ഞുകോശി പോളിനെയാണ് 11421 വോട്ടിന് മാത്യു ടി. തോമസ് പരാജയപ്പെടുത്തിയത്. 1991 ലെ വിജയം കൂടി കണക്കിലെടുത്താൽ മാത്യു ടി. തോമസിന് ഇത് അഞ്ചാം ജയം.

ഇടതിനോടും വലതി‌നോടും ആഭിമുഖ്യം കാട്ടിയിട്ടുള്ള തിരുവല്ലയിൽ ഇടതുമുന്നണി മാത്യു ടി. തോമസിനു തന്നെ അവസരം നൽകി. മണ്ഡലത്തിലെ പരിചയവും അനുഭവസമ്പത്തും തുണയ്ക്കുമെന്നായിരുന്നു ആത്മവിശ്വാസം. മറുവശത്ത്, തദ്ദേശസ്ഥാപനങ്ങളിൽ ദീർഘകാലം ജനപ്രതിനിധിയായിരുന്നതിന്റെ അനുഭവ സമ്പത്തുമായാണ് കുഞ്ഞുകോശി പോൾ യുഡിഎഫിനു വേണ്ടി മൽസരിക്കാനിറങ്ങിയത്. ബിജെപി സ്ഥാനാർഥിയെച്ചൊല്ലി പാർട്ടിക്കുള്ളിൽ ഉയർന്ന കലഹങ്ങൾക്കു ശേഷമാണ് അശോകൻ കുളനട സ്ഥാനാർഥിയായെത്തിയത്.

ആകെ വോട്ട്: 2,08,708

മാത്യു ടി. തോമസ് (ജനതാദൾ എസ്) : 62178

കുഞ്ഞു കോശി പോൾ (കേരള കോൺഗ്രസ്) : 50757

അശോകൻ കുളനട (ബിജെപി) : 22674

pramod-narayan-ranni

∙ റാന്നി

വിജയത്തോടെ ഇടതു സ്ഥാനാർഥി പ്രമോദ് നാരായണനും എൽഡിഎഫും റാന്നി നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി റിങ്കു ചെറിയാനെ1746 വോട്ടുകൾക്കാണ് പ്രമോദ് പരാജയപ്പെടുത്തിയത്.

മൂന്നു മുന്നണികൾക്കും വേരോട്ടമുള്ള റാന്നിയിൽ ശബരിമല അടക്കമുള്ള വിഷയങ്ങൾ സജീവ പ്രചാരണ വിഷയമായി. മലയോര മേഖലയിലെ കർഷകരടക്കമുള്ളവരുടെ പ്രശ്നങ്ങളും ക്വാറികളടക്കമുള്ള പരിസ്ഥിതി വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. തുടർച്ചയായി അഞ്ചുതവണ സിപിഎമ്മിന്റെ രാജു എബ്രഹാം ജയിച്ചുവന്ന മണ്ഡലം ഇത്തവണ കേരള കോൺഗ്രസിനു നൽകുകയായിരുന്നു. ഇതിനെച്ചൊല്ലി മുന്നണിയിലും സിപിഎമ്മിലും കേരള കോൺഗ്രസ് (എം) ലും അസ്വാരസ്യങ്ങളുമുണ്ടായി.

പ്രമോദ് നാരായണൻ (കേരള കോൺഗ്രസ് എം): 50583 

റിങ്കു ചെറിയാൻ (കോൺഗ്രസ്) : 48837

കെ. പത്മകുമാർ (ബിഡിജെഎസ്) : 18888

വീണാ ജോർജ്
വീണാ ജോർജ്

∙ ആറന്മുള

തുടർച്ചയായ രണ്ടാം വിജയത്തിലൂടെ വീണാ ജോർജും സിപിഎമ്മും ആറന്മുള നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി കെ.ശിവദാസൻ നായർക്കെതിരെ 19003 വോട്ടിന്റെ ഭൂരിപക്ഷം. ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയ 2016 ൽ 7,646 വോട്ടിന് വീണ ശിവദാസൻ നായരെ തോൽപിച്ചിരുന്നു.

2016 ൽ ശക്തമായ ത്രികോണ മൽസരം നടന്ന ആറന്മുളയിൽ, പുതുമുഖമായിരുന്ന വീണ ജോർജ് ജയിച്ചുകയറുകയായിരുന്നു. സ്ഥാനാർഥി നിർണയമുൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസിലുണ്ടായിരുന്ന പടലപിണക്കവും ആറന്മുള വിമാനത്താവള വിഷയത്തിലെ നിലപാടും അന്ന് വോട്ടിങ്ങിൽ പ്രതിഫലിച്ചെന്നായിരുന്നു വിലയിരുത്തൽ. ഇത്തവണയും ശക്തമായ മൽസരമായിരുന്നു ആറന്മുളയിൽ. മണ്ഡലത്തിലെ വീണയുടെ സജീവ സാന്നിധ്യവും നടപ്പാക്കിയ വികസന പദ്ധതികളും ഇത്തവണ തുണയ്ക്കുമെന്നു കണക്കു കൂട്ടിയ എൽഡിഎഫ് അതു മുന്നിൽവച്ചാണ് പ്രചാരണം നടത്തിയത്. യുഡിഎഫാകട്ടെ, ജയിച്ചെത്തിയാൽ നടപ്പാക്കുന്ന പദ്ധതികളുടെ പട്ടികയും സർക്കാരിനെതിരെയുയർന്ന ആരോപണങ്ങളും അടക്കം പ്രചാരണ വിഷയമാക്കി. ബിജു മാത്യുവിനെ സ്ഥാനാർഥിയാക്കിയ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം ശബരിമല തന്നെയായിരുന്നു.

ആകെ വോട്ട്: 2,33,365

വീണാ ജോർജ് (സിപിഎം) : 74950

കെ.ശിവദാസൻ നായർ (കോൺഗ്രസ്) : 55947

ബിജു മാത്യു (ബിജെപി) : 29099

ku-janeesh-kumar-1200-topics

∙ കോന്നി

സിപിഎം സ്ഥാനാര്‍ഥി സിറ്റിങ് എംഎല്‍എ കെ.യു. ജനീഷ് കുമാറിന് 8508 വോട്ടിന്റെ വിജയം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മൂന്നാമത് ഒതുങ്ങി.

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയ മൽസരം നടന്ന മണ്ഡലങ്ങളിലൊന്നായ കോന്നിയിൽ കടുത്ത ത്രികോണ മൽസരമാണ് പ്രവചിക്കപ്പെട്ടത്. സിറ്റിങ് എംഎൽഎ കെ.യു. ജനീഷ് കുമാറിനെത്തന്നെ സിപിഎം കളത്തിലിറക്കിയപ്പോൾ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട റോബിൻ പീറ്ററായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മൽസരിക്കാനെത്തിയതോടെ കോന്നി താരമണ്ഡലമായി. മഞ്ചേശ്വരത്തിനൊപ്പം കോന്നിയിലും മൽസരിക്കാനുള്ള സുരേന്ദ്രന്റെ തീരുമാനം രണ്ടു മുന്നണികളെയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു.

ഇടത്, വലത് മുന്നണികളെ മാറിമാറി ജയിപ്പിച്ചിരുന്ന കോന്നി 1996 മുതൽ അ‍ഞ്ചുവട്ടം അടൂർ പ്രകാശിനു തുടർച്ചയായി വിജയം നൽകി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽനിന്നു ജയിച്ചപ്പോൾ അടൂർ പ്രകാശ് രാജിവച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പക്ഷേ കോന്നി കോൺഗ്രസിനെ കൈവിട്ടു സിപിഎം സ്ഥാനാർഥി കെ.യു. ജനീഷ് കുമാറിനെ വിജയിപ്പിച്ചിരുന്നു.

ആകെ വോട്ട്: 2,00,210

കെ.യു.ജനീഷ് കുമാർ (സിപിഎം) : 62318  

റോബിൻ പീറ്റർ (കോൺഗ്രസ് ) : 53810

കെ.സുരേന്ദ്രൻ (ബിജെപി) : 32811

ചിറ്റയം ഗോപകുമാർ
ചിറ്റയം ഗോപകുമാർ

∙ അടൂർ (എസ്‍സി)

അടൂരിൽ സിപിഐ സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ചിറ്റയം ഗോപകുമാറിന് ഹാട്രിക് വിജയം. കോൺഗ്രസ് സ്ഥാനാർഥി എം.ജി. കണ്ണനെ 2919 വോട്ടിനാണ് ഗോപകുമാർ പരാജയപ്പെടുത്തിയത്.
മണ്ഡലത്തിൽ മൂന്നാംവട്ടം മൽസരിക്കാനിറങ്ങിയ ചിറ്റയത്തിന് പാർട്ടി വോട്ടുകൾക്കപ്പുറം വ്യക്തിബന്ധങ്ങളും ജനക്ഷേമ നടപടികളും തുണയാവുമെന്നായിരുന്നു പ്രതീക്ഷ. 1991 മുതൽ 2006 വരെ അടൂരിൽ തുടർച്ചയായി ജയിച്ച കോൺഗ്രസിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണനു ശേഷം 2011 ൽ മൽസരിക്കാനിറങ്ങിയ പന്തളം സുധാകരനെ പരാജയപ്പെടുത്തിയാണ് ചിറ്റയം അടൂർ പിടിച്ചെടുത്തത്. കോൺഗ്രസ് ഇത്തവണ യുവനേതാവ് എം.ജി. കണ്ണനാണ് അവസരം കൊടുത്തത്. കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ പന്തളം പ്രതാപനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്.

ആകെ വോട്ട്: 2,03,737

ചിറ്റയം ഗോപകുമാർ (സിപിഐ) : 66569

എം.ജി.കണ്ണൻ (കോൺഗ്രസ്) : 63650

പന്തളം പ്രതാപൻ (ബിജെപി) : 23980

English Summary: Pathanamthitta Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com