ADVERTISEMENT

തലസ്ഥാന ജില്ലയിൽ 14ൽ 13 സീറ്റും നേടി ഇടതുമുന്നണി റെക്കോർഡിട്ടു. 3 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് കോവളം (എം.വിൻസന്റ്) മാത്രം. 2006ൽ 21,314 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അരുവിക്കരയിൽ ജയിച്ച കെ.എസ്. ശബരീനാഥന്റെ പരാജയം ഞെട്ടിച്ചു. സിപിഎമ്മിലെ ജി.സ്റ്റീഫനാണു വിജയിച്ചത്. തിരുവനന്തപുരത്ത് വി.എസ്. ശിവകുമാറിനെ അട്ടിമറിച്ച ആന്റണി രാജു ജനാധിപത്യ കേരള കോൺഗ്രസിന്റെ ഏക എംഎൽഎയായി.

2016ൽ നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ കുമ്മനം രാജശേഖരനെ സിപിഎമ്മിലെ വി. ശിവൻകുട്ടി അട്ടിമറിച്ചു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മൂന്നാം സ്ഥാനത്തായി. ആറ്റിങ്ങലിലെ സിപിഎം സ്ഥാനാർഥി ഒ.എസ്. അംബികയ്ക്കാണു ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം. ഇവിടെ ആർഎസ്പിയുടെ എ. ശ്രീധരൻ മൂന്നാം സ്ഥാനത്ത്.

കഴക്കൂട്ടത്തു സ്വന്തം ഭൂരിപക്ഷം ഉയർത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിജയിച്ചു. ബിജെപിയിലെ ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ കോൺഗ്രസിലെ ഡോ. എസ്.എസ്. ലാൽ മൂന്നാമതായി. വട്ടിയൂർക്കാവിൽ സിപിഎമ്മിലെ വി.കെ. പ്രശാന്ത് ഭൂരിപക്ഷം വർധിപ്പിച്ചപ്പോൾ ബിജെപിയിലെ വി.വി. രാജേഷാണു 2–ാം സ്ഥാനത്ത്. കോൺഗ്രസ് സ്ഥാനാർഥി വീണ എസ്. നായർ മൂന്നാമതും. ഡപ്യൂട്ടി സ്പീക്കറും സിപിഐ സ്ഥാനാർഥിയുമായ വി.ശശി (ചിറയിൻകീഴ്) മൂന്നാം തവണയാണു വിജയിക്കുന്നത്.  

മുമ്പെങ്ങുമില്ലാത്ത വിധം പോരാട്ടച്ചൂടിലായിരുന്നു ഇത്തവണ തലസ്ഥാന ജില്ല. ഭരണത്തുടർച്ചയ്ക്കായി എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും സംസ്ഥാനത്തു ശക്തമായ സാന്നിധ്യമാകാൻ ബിജെപിയും കച്ചകെട്ടിയിറങ്ങിയപ്പോൾ രാഷ്ട്രീയ കേരളത്തെ മുൾമുനയിൽ നിർത്തിയ പോരാട്ടത്തിന്റെ പരിച്ഛേദമായിരുന്നു ജില്ല കണ്ടത്. വികസനവും ക്ഷേമപെൻഷനുകളും പ്രളയം, കോവിഡ് കിറ്റുകളുമൊക്കെ മുന്നിൽവച്ച്, പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടിയായിരുന്നു സിപിഎമ്മും ഇടതുമുന്നണിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. സ്പ്രിങ്ക്‌ളറും ലൈഫ് മിഷനും സപ്ലൈകോ കിറ്റും മുതൽ ആഴക്കടൽ മൽസ്യബന്ധനക്കരാറിൽ വരെ ഉയർന്ന അഴിമതിയാരോപണങ്ങളും സ്വർണക്കടത്ത്, ശബരിമല വിവാദങ്ങളുമടക്കം ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിക്കാനിറങ്ങിയത്. ബിജെപിയാകട്ടെ, വികസനവും ശബരിമല യുവതീപ്രവേശവുമടക്കം തിര‍ഞ്ഞെടുപ്പു വിഷയമാക്കി.

2016 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീശിയ ചുവപ്പുതരംഗത്തിന്റെ പ്രതിഫലനമായിരുന്നു തിരുവനന്തപുരത്തും. 14 മണ്ഡലങ്ങളിൽ ഒമ്പതെണ്ണം എൽഡിഎഫ് നേടി. നാലിടത്തു യു‍ഡിഎഫ് ജയിച്ചു.– അരുവിക്കര, കോവളം, തിരുവനന്തപുരം, വട്ടിയൂർക്കാവ്. (പിന്നീട് ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് എൽഡിഎഫിനൊപ്പമായി). ഒമ്പതിടത്ത് എൽഡിഎഫ് ജയിച്ചുകയറി. നേമത്തെ ജയത്തിലൂടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു.

ഇത്തവണ ജില്ലയിലെ മണ്ഡലങ്ങളുടെ വിജയചിത്രം ഇങ്ങനെ:

g-stephen-aruvikkara

∙ അരുവിക്കര

കനത്ത പോരാട്ടത്തിൽ ജി. സ്റ്റീഫനിലൂടെ 5046 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അരുവിക്കര സിപിഎം പിടിച്ചെടുത്തു. സ്റ്റീഫന് 66,76 വോട്ടും കെ.എസ് ശബരീനാഥന് 61,730 വോട്ടും ബിജെപിയുടെ സി. ശിവന്‍കുട്ടിക്ക് 15,379 വോട്ടും ലഭിച്ചു.

സിറ്റിങ് സീറ്റായ അരുവിക്കരയിൽ ആദ്യംമുതൽതന്നെ യുഡിഎഫിനു പ്രതീക്ഷയുണ്ടായിരുന്നു. സിറ്റിങ് എംഎൽഎ കെ.എസ്. ശബരീനാഥൻ വോട്ടുചോദിച്ചത് ആ ആത്മവിശ്വാസത്തിലുമായിരുന്നു. മണ്ഡലത്തിലെ വ്യക്തിപരിചയവും പ്രതിച്ഛായയും വോട്ടാകുെമന്നും കണക്കുകൂട്ടി. 2016 ല്‍ 21,314 വോട്ടുകള്‍ക്കാണ് ശബരിനാഥന്‍ ജയിച്ചത്. 
ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയത് ഇത്തവണ അനുകൂലമാകുമെന്നായിരുന്നു ഇടതുമുന്നണിയുടെ വിലയിരുത്തൽ. ആ വിഭാഗത്തിൽനിന്നുതന്നെയുള്ള ജി. സ്റ്റീഫനെ സ്ഥാനാർഥിയാക്കിയത് ജയസാധ്യത കൂട്ടുമെന്നും മുന്നണി കണക്കുകൂട്ടി. മാത്രമല്ല, തദ്ദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിൽ എല്‍ഡിഎഫിനു ലഭിച്ച 6763 വോട്ടിന്റെ ലീഡും പ്രതീക്ഷയുയർത്തിയ ഘടകമായിരുന്നു.

M-Vincent-Kovalam

∙ കോവളം
സിറ്റിങ് എംഎൽഎ എം.വിൻസന്റിലൂടെ മണ്ഡലം നിലനിർത്താനായത് കോൺഗ്രസിനും യുഡിഎഫിനും ജില്ലയിൽ നേട്ടമായി.  11,562 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം. വിന്‍സന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാരെ പരാജയപ്പെടുത്തിയത്.

എം. വിൻസന്റിന്റെ ജനകീയമുഖത്തിൽ വിശ്വാസമർപ്പിച്ചായിരുന്നു യുഡിഎഫ് മൽസരത്തിനിറങ്ങിയത്. തീരമേഖലയിൽ വിൻസന്റിനുള്ള സ്വാധീനത്തോടൊപ്പം, ആഴക്കടൽ മൽസ്യബന്ധനക്കരാർ അടക്കമുള്ള വിവാദങ്ങളും സഹായിക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടി. മറുവശത്ത്, നീലലോഹിതദാസൻ നാടാരുടെ പരിചയ സമ്പത്തും സർക്കാരിന്റെ വികസന നേട്ടങ്ങളും മുന്നിൽവച്ചായിരുന്നു എൽഡിഎഫ് പ്രചാരണം. മണ്ഡലത്തിലെ നാടാർ വോട്ടുകൾ സമാഹരിക്കാനായാൽ അതും നേട്ടമാകുമെന്നും കോവളം ‍യുഡിഎഫിൽനിന്നു തിരിച്ചുപിടിക്കാമെന്നും ഇടതുമുന്നണി വിലയിരുത്തി. 2016 ൽ‌, അന്നത്തെ എംഎൽഎ എൽഡിഎഫിന്റെ ജമീലാ പ്രകാശത്തെ പരാജയപ്പെടുത്തിയായിരുന്നു വിൻസന്റ് കോവളം പിടിച്ചെടുത്തത്.

antony-raju-election

∙ തിരുവനന്തപുരം

കടുത്ത ത്രികോണമൽസരത്തിനൊടുവിൽ, സംസ്ഥാനത്തിന്റെ ഭരണസിരാ കേന്ദ്രം നിലകൊള്ളുന്ന മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജു (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്) 7089 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയക്കൊടി നാട്ടി. വി.എസ്. ശിവകുമാറിന് 41,659 വോട്ടും ബിജെപിയുടെ ജി. കൃഷ്ണകുമാറിന് 34,996 വോട്ടുമാണ് ലഭിച്ചത്.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ വി.എസ്.ശിവകുമാറും എൽഡിഎഫ് സ്ഥാനാർഥി ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും തമ്മിൽ നേർക്കുനേർ പോരാട്ടമെന്നു തോന്നിച്ചെങ്കിലും പിന്നീട് ബിജെപി സ്ഥാനാർഥി ജി. കൃഷ്ണകുമാറും കളം നിറഞ്ഞു. വികസനവും ഭരണത്തുടർച്ചയും മുന്നോട്ടുവച്ച് ഇടതുമുന്നണി പ്രചാരണത്തിനിറങ്ങിയപ്പോൾ അഴിമതിയും സ്വജനപക്ഷപാതവുമടക്കമുള്ള ആരോപണങ്ങൾ സർക്കാരിനെതിരെ തൊടുത്തായിരുന്നു യുഡിഎഫിന്റെ പ്രചാരണം. മണ്ഡലത്തിലെ ശക്തമായ ജനപിന്തുണയും ഓരോ തിരഞ്ഞെടുപ്പിലും വർധിക്കുന്ന വോട്ടുകണക്കും നൽകിയ ആത്മവിശ്വാസത്തിലാണ് നടൻ കൃഷ്ണകുമാറിനെ ബിജെപി പോരാട്ടത്തിനിറക്കിയത്. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം ശബരിമല യുവതീപ്രവേശവും ബിജെപി ശക്തമായി ഉയർത്തി. മൽസരത്തിന്റെ അവസാനഘട്ടത്തിൽ കൃഷ്ണകുമാറിന്റെ വിജയം പോലും പാർട്ടി പ്രതീക്ഷിച്ചിരുന്നു.

വി.ശിവൻകുട്ടി
വി.ശിവൻകുട്ടി

∙ നേമം

സംസ്ഥാനമാകെ ആകാംക്ഷയോടെ ശ്രദ്ധിച്ച ത്രികോണമൽസരത്തിൽ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് സിപിഎം. 3949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി. ശിവന്‍കുട്ടി എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ വീഴ്ത്തിയത്. ശിവന്‍കുട്ടിക്ക് 55,837 വോട്ടും കുമ്മനത്തിന് 51,888 വോട്ടും കെ. മുരളീധരന് 36,524 വോട്ടും ലഭിച്ചു.

വി.കെ.പ്രശാന്ത്
വി.കെ.പ്രശാന്ത്

കഴിഞ്ഞ തവണ ഒ. രാജഗോപാലിലൂടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ബിജപി ലക്ഷ്യമിട്ടിരുന്നില്ല. അതുകൊണ്ടുതന്നെ പ്രചാരണവും ശക്തമാക്കിയിരുന്നു. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം നിയോഗിച്ചത് മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയായ വി. ശിവൻകുട്ടിയെ. പക്ഷേ നേമം പിടിക്കാൻ ‘കരുത്തനെ’ ഇറക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് കെ. മുരളീധരനെ സ്ഥാനാർഥിയാക്കിയപ്പോൾ മൽസരം കടുത്തു. മണ്ഡലത്തിൽ ബിജെപിക്കും ആർഎസ്എസിനുമുള്ള വേരോട്ടത്തിലും കുമ്മനത്തിന്റെ വ്യക്തിപ്രഭാവത്തിലുമായിരുന്നു ബിജെപിയുടെ പ്രതീക്ഷ. ശബരിമല യുവതീപ്രവേശവും അഴിമതിയാരോപണങ്ങളും വിവാദങ്ങളുമടക്കം ഇടതു സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും ശക്തമായ ആയുധമാക്കിയപ്പോൾ വികസനവും ക്ഷേമപെൻഷനുകളും കിറ്റുമൊക്കെ ഉയർത്തിയായിരുന്നു ഇടതു പ്രചാരണം.

∙ വട്ടിയൂർക്കാവ്

വട്ടിയൂർക്കാവ് വീണ്ടും ചുവന്നു. ഇടതുമുന്നണി സ്ഥാനാർഥി വി.കെ. പ്രശാന്തിന് ഇത്തവണ 21515 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. പ്രശാന്തിന് 61,111 വോട്ടും വി.എസ് രാജേഷിന് 39596 വോട്ടും വീണ എസ് നായര്‍ക്ക് 35,455 വോട്ടും ലഭിച്ചു.

വി.ജോയി
വി.ജോയി

2016 ൽ കോൺഗ്രസിന്റെ കെ. മുരളീധരൻ 7622 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ മണ്ഡലം, മുരളി രാജിവച്ച് ലോക്സഭയിലേക്കു മൽസരിക്കാൻ പോയതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൈവിട്ടു. സിപിഎമ്മിന്റെ ജനകീയനായ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് വട്ടിയൂർക്കാവിന്റെ എംഎൽഎയായി. ഇത്തവണ എൽഡിഎഫിനായി പ്രശാന്ത് തന്നെ മൽസരിക്കാനിറങ്ങിയപ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായരെയാണ്.

2016 ൽ കുമ്മനം രാജശേഖരൻ രണ്ടാമതെത്തിയ മണ്ഡലത്തിൽ ഇത്തവണ ബിജെപി കളത്തിലിറക്കിയത് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെയായിരുന്നു. പ്രശാന്തിന്റെ ജനകീയമുഖവും മണ്ഡലത്തിലെ വികസനവും മുൻനിർത്തി സിപിഎം പ്രചാരണം നയിച്ചപ്പോൾ, ശബരിമലയും വിശ്വാസ വിഷയങ്ങളുമായിരുന്നു ഹിന്ദുവോട്ടുകൾ കൂടുതലുള്ള മണ്ഡലത്തിൽ ബിജെപിയുടെ തുറുപ്പുചീട്ട്. സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളും അഴിമതിയാരോപണങ്ങളുമുയർത്തിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം.

ഒ.എസ്.അംബിക
ഒ.എസ്.അംബിക

∙ വർക്കല‌

വർക്കലയിൽ വി. ജോയിക്ക് രണ്ടാമൂഴം. 17,821 വോട്ടിനാണ് ജോയി കോൺഗ്രസിന്റെ യുവ നേതാവ് ബി.ആർ.എം. ഷഫീറിനെ പരാജയപ്പെടുത്തിയത്.

2001 മുതൽ തുടർച്ചയായി മൂന്നു തവണ എംഎൽഎയായിരുന്ന കോൺഗ്രസിന്റെ വർക്കല കഹാറിനെ തോൽപ്പിച്ചായിരുന്നു 2016 ൽ ജോയിയുടെ വിജയം. സർക്കാരിന്റെ വികസനവും തീരമേഖലയ്ക്കായുള്ള വികസന നേട്ടങ്ങളും പറഞ്ഞായിരുന്നു ഇത്തവണ ജോയിയുടെ പ്രചാരണം. തീരമേഖലയുള്ള മണ്ഡലത്തിൽ ആഴക്കടൽ മൽസ്യബന്ധന വിവാദം മുതൽ ലൈഫ് മിഷൻ പദ്ധതി വരെ ഇത്തവണ സജീവ ചർച്ചയായിരുന്നു. അത് സർക്കാരിനെതിരെയുള്ള വികാരമാകുമെന്നു യുഡിഎഫ് കണക്കു കൂട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അടൂർ പ്രകാശ് നേടിയ 5684 വോട്ടിന്റെ ലീഡും പ്രതീക്ഷയായിരുന്നു. അതേസമയം, തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ വോട്ടുവർധന ഇത്തവണ നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കു കൂട്ടൽ.

∙ ആറ്റിങ്ങൽ

തിരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളോടും ആഭിമുഖ്യം കാട്ടിയിട്ടുള്ള ആറ്റിങ്ങൽ ഇത്തവണ കൈപിടിച്ചുകയറ്റിയത് സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബികയെ. 31,636 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 38,262 വോട്ടുമായി ബിജെപി രണ്ടാമതെത്തി.

വി.ശശി
വി.ശശി

പൊതുവേ ഇടതുപക്ഷത്തോടു ചായ്‌വുണ്ടെന്നു പറയുമെങ്കിലും രണ്ട് മുന്നണികളെയും വിജയിപ്പിച്ചിട്ടുണ്ട് ആറ്റിങ്ങൽ. കഴിഞ്ഞ രണ്ടുതവണയും ഇവിടെനിന്നു ജയിച്ച ബി. സത്യനു പകരം സിപിഎം ഇത്തവണ ഒ.എസ്. അംബികയെയാണ് സ്ഥാനാർഥിയാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എ. സമ്പത്തിനുണ്ടായ അപ്രതീക്ഷിത തോൽവിയുടെ അനുഭവമുണ്ടായിരുന്നതിനാൽ ഇത്തവണ കൂടുതൽ കരുതലോടെയായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം.

അതുകൊണ്ടുതന്നെ സർക്കാരിന്റെ വികസന നേട്ടങ്ങൾ നിരത്തിയാണ് എൽഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല യുവതീപ്രവേശന വിഷയമാണ് സമ്പത്തിനു പ്രധാന തിരിച്ചടിയായതെന്ന കണക്കുകൂട്ടലിൽ യുഡിഎഫും ബിജെപിയും അതിലൂന്നിയായിരുന്നു പ്രചാരണം. അഴിമതിയാരോപണങ്ങളും വിവാദങ്ങളും ഉയർത്തി ഭരണവിരുദ്ധ വികാരമുണർത്താനും ശ്രമിച്ചിരുന്നു.

∙ ചിറയിൻകീഴ്

കടകംപള്ളി സുരേന്ദ്രന്‍
കടകംപള്ളി സുരേന്ദ്രന്‍

സിറ്റിങ് എംഎൽഎയും നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമായ വി. ശശിക്ക് ചിറയിൻകീഴിൽ 14017 വോട്ട് ഭൂരിപക്ഷത്തിന്‌ ഹാട്രിക് വിജയം. കോൺഗ്രസിന്റെ ബി.എസ്. അനൂപിന് 48617 വോട്ടാണ് ലഭിച്ചത്.

പരമ്പരാഗതമായി ഇടതു കോട്ടയായ ചിറയിൻകീഴിൽ ഇത്തവണ യുവനേതാവ് ബി.എസ്. അനൂപിനെ ഇറക്കി അട്ടിമറി നടത്തുകയായിരുന്നു യുഡിഎഫിന്റെ ലക്ഷ്യം. ആഴക്കടൽ മൽസ്യബന്ധനവിവാദ‌മടക്കം വോട്ടർമാരെ സ്വാധീനിക്കുമെന്നും അത് തങ്ങൾക്ക് അനുകൂലമാകുമെന്നും യുഡിഎഫ് കണക്കുകൂട്ടി. അതേസമയം ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങളവതരിപ്പിച്ചായിരുന്നു ശശിയുടെ പ്രചാരണം.

∙ കഴക്കൂട്ടം
മൂന്നു മുന്നണികളും സർവശക്തിയുമെടുത്തു പോരാടിയ കഴക്കൂട്ടത്ത് സിപിഎം സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന് 23,497 വോട്ട് ഭൂരിപക്ഷത്തിന് വിജയം. 40193 വോട്ടുമായി ബിജെപിയുടെ ശോഭാ സുരേന്ദ്രന്‍ രണ്ടാമതെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാലിന് 32,995 വോട്ടാണ് ലഭിച്ചത്.

ജി.ആർ. അനിൽ
ജി.ആർ. അനിൽ

കടകംപള്ളി സുരേന്ദ്രന്റെ സിറ്റിങ് മണ്ഡലമായ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രൻ മൽസരിക്കാനെത്തിയതോടെയാണ് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ കഴക്കൂട്ടത്തേക്കു തിരിഞ്ഞത്. ഡോ. എസ്.എസ്. ലാലിനെ സ്ഥാനാർഥിയാക്കി കോൺഗ്രസുമിറങ്ങിയതോടെ പോരാട്ടം കടുത്തു.

ടെക്നോ പാർക്ക് സ്ഥിതി ചെയ്യുന്ന ‘ഐടി’ മണ്ഡലത്തിൽ ഇത്തവണ പക്ഷേ പ്രചാരണത്തെ തീപിടിപ്പിച്ചത് ശബരിമല യുവതീപ്രവേശമായിരുന്നു. ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച കടകംപള്ളിയെ സീതാറാം യച്ചൂരി തന്നെ തിരുത്തിയതോടെ വിവാദം കനത്തു. ബിജെപി പ്രചാരണത്തിൽ അതു പ്രധാന വിഷയമാക്കി. കഴിഞ്ഞ വട്ടം വി.മുരളീധരൻ രണ്ടാമതെത്തിയ കഴക്കൂട്ടം, സംസ്ഥാനത്തു വിജയ സാധ്യതയുള്ള മണ്ഡലമെന്ന നിലയിലായിരുന്നു ബിജെപിയുടെ പ്രചാരണം. ബിജെപി സ്ഥാനാർഥിയായി ആദ്യം വി. മുരളീധരന്റെ പേരാണ് കേട്ടതെങ്കിലും പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയായി. ശബരിമല തന്നെയാണ് ഈ തിര‍ഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്ന് പ്രഖ്യാപിച്ചായിരുന്നു ശോഭയുടെ പ്രചാരണം. ജയിച്ചാൽ മന്ത്രി എന്നു മുൻകൂട്ടി പ്രഖ്യാപിച്ചാണ് കോൺഗ്രസ് എസ്.എസ്. ലാലിനെ രംഗത്തിറക്കിയത്.

ഡി.കെ. മുരളി
ഡി.കെ. മുരളി

∙ നെടുമങ്ങാട്

ഐ.ബി.സതീഷ്
ഐ.ബി.സതീഷ്

നെടുമങ്ങാട്ട്  കന്നിമത്സരത്തില്‍ സിപിഐ സ്ഥാനാര്‍ഥി ജി.ആര്‍. അനിലിന് 23,309 വോട്ട് ഭൂരിപക്ഷത്തിന്റെ വിജയം. കോണ്‍ഗ്രസിന്റെ പി.എസ്. പ്രശാന്തിന് 49,433 വോട്ടും ബിജെപിയുടെ ജെ.ആര്‍. പദ്മകുമാറിന് 26861 വോട്ടുമാണ് ലഭിച്ചത്.

ഇരുമുന്നണികളും വിജയസാധ്യത കണക്കുകൂട്ടിയ നെടുമങ്ങാട്ട് ഇത്തവണ ശക്തമായ സാന്നിധ്യമറിയിക്കാനാണ് ബിജെപി പോരിനിറങ്ങിയത്. ഇടതു ചായ്‌വുണ്ട് എന്നു പറയാറുണ്ടെങ്കിലും 91 നു ശേഷം ഇരുമുന്നണികളോടും മാറിമാറി അനുഭാവം കാട്ടിയിട്ടുണ്ട് നെടുമങ്ങാട്. ഇടതുസർക്കാരിന്റെ തുടർഭരണത്തിനായി വോട്ടു ചോദിച്ച എൽഡിഎഫ് പുതുമുഖം ജി.ആർ. അനിലിനെ മൽസരത്തിനിറക്കിയപ്പോൾ കോൺഗ്രസ് പി.എസ്. പ്രശാന്ത് എന്ന പുതുമുഖത്തെയാണ് സ്ഥാനാർ‍ഥിയാക്കിയത്. 2019 ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫിന് മണ്ഡലത്തിൽ നേരിയ ലീഡുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം.

കെ.ആൻസലൻ
കെ.ആൻസലൻ

∙ വാമനപുരം

ഇടതുമുന്നണിയുടെ ചുവപ്പുകോട്ടയായ വാമനപുരം ഇത്തവണയും ചുവന്നു. സിറ്റിങ് എംഎൽഎയും സിപിഎം സ്ഥാനാർഥിയുമായ ഡി.കെ.മുരളി 10242 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി ആനാട് ജയനെ തോൽപിച്ചു. മണ്ഡല രൂപീകരണത്തിനു ശേഷം രണ്ടു തിരഞ്ഞെടുപ്പുകളിലൊഴികെ (1965 ലും 70 ലും. കോൺഗ്രസിന്റെ എം. കുഞ്ഞു കൃഷ്ണൻ പിള്ള) സിപിഎം സ്ഥാനാർഥികൾ മാത്രം ജയിച്ചിട്ടുള്ള വാമനപുരത്ത് ഇത്തവണയും വിജയമുറപ്പിച്ചാണ് ഇടതുമുന്നണി മൽസരിക്കാനിറങ്ങിയത്. വികസനത്തിനായി ഭരണത്തുടർച്ച ചോദിച്ച എൽഡിഎഫിനു മറുപടിയായി, മണ്ഡലത്തിലെ വികസന മുരടിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം. തഴവാ സഹദേവനെയാണ് എൻഡിഎ മൽസരരംഗത്തിറക്കിയത്.

∙ കാട്ടാക്കട

സിപിഎം സ്ഥാനാര്‍ഥി ഐ.ബി. സതീഷ് തുടര്‍ച്ചയായ രണ്ടാം ജയം നേടി. 23,231 വോട്ട് ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ മലയിന്‍കീഴ് വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ പി.കെ. കൃഷ്ണദാസ് 34642 വോട്ടുമായി മൂന്നാമതെത്തി.

സി.കെ.ഹരീന്ദ്രൻ
സി.കെ.ഹരീന്ദ്രൻ

2011 ൽ നിലവിൽവന്ന കാട്ടാക്കട മണ്ഡലത്തിൽ ആ വർഷം കോൺഗ്രസ് ജയിച്ചെങ്കിലും 2016 ൽ സിപിഎമ്മിനായിരുന്നു വിജയം. വെറും 849 വോട്ടിനാണ് സിപിഎമ്മിന്റെ ഐ.ബി.സതീഷ് കോൺഗ്രസ് സ്ഥാനാർഥി എൻ.ശക്തനെ പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണ രണ്ടു മുന്നണികൾക്കും പ്രതീക്ഷയുണ്ടായിരുന്നു. സിപിഎം സതീഷിനെത്തന്നെ സ്ഥാനാർഥിയാക്കിയപ്പോൾ മലയിൻകീഴ് വേണുഗോപാലായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. അതേസമയം, 2011 മുതൽ മണ്ഡലത്തിൽ സജീവ സാന്നിധ്യമായ പി.കെ. കൃഷ്ണദാസിലൂടെ അട്ടിമറിവിജയം നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. പ്രചാരണത്തിലും മൂന്നു മുന്നണികളും ഇഞ്ചോടിഞ്ചു നിന്നു. ‍കോൺഗ്രസിനു ലഭിച്ചിരുന്ന നായർ, നാടാർ വോട്ടുകളിലായിരുന്നു ബിജെപിയുടെയും കണ്ണ്.

∙ നെയ്യാറ്റിൻകര

നെയ്യാറ്റിൻകരയിൽ സിപിഎം സ്ഥാനാർഥി കെ.ആൻസലന് വിജയത്തുടർച്ച. മുൻ എംഎൽഎ കൂടിയായ കോൺഗ്രസ് സഥാനാർഥി ആർ.സെൽവരാജിനെതിരെ 14,262 വോട്ടിന്റെ ഭൂരിപക്ഷം.

ഇടത്, വലത് മുന്നണികളെ മാറിമാറി വിജയിപ്പിച്ചിരുന്ന നെയ്യാറ്റിൻകരയിൽ ഇത്തവണ കടുത്ത മൽസരമായിരുന്നു. മൂന്നു മുന്നണികൾക്കും സ്വാധീനമുള്ള മണ്ഡലം എന്നത് മൽസരഫലം അപ്രവചനീയമാക്കി. മണ്ഡലം നിലനിർത്താൻ സിപിഎം സിറ്റിങ് എംഎൽഎ കെ. ആൻസലനെത്തന്നെയാണ് നിയോഗിച്ചത്. കിറ്റുകളും കോവിഡ് പ്രവർത്തനങ്ങളും ഒപ്പം നാടാർ ക്രിസ്ത്യൻ സംവരണവും തുണയ്ക്കുമെന്നു കണക്കുകൂട്ടിയ ഇടതുമുന്നണിയുടെ പ്രചാരണവും അതിലൂന്നിയായിരുന്നു. എന്നാൽ വികസനമുരടിപ്പ് പ്രചാരണ വിഷയമാക്കിയ യുഡിഎഫിന്റെ പ്രധാന ആയുധം ശബരിമല യുവതീപ്രവേശമായിരുന്നു.

തീരമേഖല കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ ആഴക്കടൽ മൽസ്യബന്ധനക്കരാർ വിവാദവും ഉയർത്തിക്കാട്ടി. മുൻ എംഎൽഎ കൂടിയായ കോൺഗ്രസ് സ്ഥാനാർഥി ആർ. സെൽവരാജ് രണ്ടുതവണ ഇവിടെനിന്നു ജയിച്ചിട്ടുണ്ട്; 2011 ൽ എൽഡിഎഫ് ടിക്കറ്റിലും പിന്നീട് രാജിവച്ച് 2012 ലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ടിക്കറ്റിലും. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും ശബരിമലയുമായിരുന്നു എൻഡിഎയുടെ പ്രധാന പ്രചാരണവിഷയം. വ്യവസായിയും നാട്ടുകാരനുമായ ചെങ്കൽ രാജശേഖരൻ നായരെയാണ് ബിജെപി കളത്തിലിറക്കിയത്. ഹിന്ദുവോട്ടുകൾ സമാഹരിക്കാമെന്നായിരുന്നു പ്രതീക്ഷ.

∙ പാറശാല

പാറശാല സീറ്റ് സി.കെ. ഹരീന്ദ്രനും സിപിഎമ്മും നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി അൻസജിത റസലിനെ 25828 വോട്ടിനാണ് ഹരീന്ദ്രൻ തോൽപിച്ചത്.

ഒരു മുന്നണിക്കും സ്ഥിരമായ വിജയം നൽകാത്ത മണ്ഡലമെന്ന പേരുണ്ട് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാറശാലയ്ക്ക്. അവിടെ വിജയത്തുടർച്ച തന്നെ ലക്ഷ്യമിട്ടാണ് സിറ്റിങ് എംഎൽഎ സി.കെ.ഹരീന്ദ്രനെ എൽഡിഎഫ് വീണ്ടും മൽസരത്തിനിറക്കിയത്. 34 ശതമാനം നാടാർ വോട്ടുകളുള്ള മണ്ഡലത്തിൽ, നാടാർ ക്രിസ്ത്യൻ സംവരണം ഏർപ്പെടുത്തിയ എൽഡിഎഫ് സർക്കാരിന്റെ നടപടി സഹായിക്കുമെന്നായിരുന്നു എൽ‍ഡിഎഫ് കണക്കുകൂട്ടൽ. മണ്ഡലത്തിൽ 1300 കോടി രൂപയുടെ വികസനം നടപ്പാക്കിയെന്നും ഇടതുമുന്നണി അവകാശപ്പെട്ടിരുന്നു.

എന്നാൽ ആ അവകാശവാദത്തെ തള്ളിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം. 26 വർഷമായി ജില്ലാ പഞ്ചായത്ത് അംഗമായ അൻസജിത റസലിനെ സ്ഥാനാർഥിയാക്കിയപ്പോൾ, നാടാർ സമുദായ വോട്ടുകളും കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നു. ശബരിമല സജീവ ചർച്ചയായതിനാൽ, കഴിഞ്ഞ തവണ സി.കെ.ഹരീന്ദ്രനെ പിന്തുണച്ച നായർവോട്ടുകൾ ഇത്തവണ ചോരുമെന്നും യുഡിഎഫ് കണക്കുകൂട്ടി. മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന കരമന ജയനായിരുന്നു ബിജെപി സ്ഥാനാർഥി.

English Summary: Thiruvananthapuram District Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com