ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13ൽ 12 സീറ്റും നേടി എൽഡിഎഫ് മുന്നേറ്റം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 12 സീറ്റ് തന്നെയായിരുന്നു നേട്ടം. അന്നു കൈവിട്ടത് വടക്കാഞ്ചേരിയെങ്കിൽ ഇത്തവണ ചാലക്കുടി. ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ടി.ജെ. സനീഷ്കുമാർ ജോസഫ് വിജയിച്ചു. യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്ന ഗുരുവായൂർ, തൃശൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളും കൈവിട്ടു.

മൂന്ന് എ ക്ലാസ് മണ്ഡലങ്ങളുണ്ടായിരുന്ന ബിജെപിക്ക് പക്ഷേ, ജില്ലയിൽ ഒരു സീറ്റും നേടാനായില്ല. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിക്കെതിരെ സിപിഐയിലെ പി. ബാലചന്ദ്രൻ വിജയിച്ചു.

കഴിഞ്ഞതവണ കൈവിട്ടു പോയ വടക്കാഞ്ചേരി അനിൽ അക്കരയിൽ നിന്നു സേവ്യർ ചിറ്റിലപ്പിള്ളിയിലൂടെ തിരിച്ചു പിടിക്കാനും എൽഡിഎഫിനു കഴിഞ്ഞു. മന്ത്രിമാരിൽ എ.സി. മൊയ്തീൻ കുന്നംകുളത്ത് വിജയിച്ചു. എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ വിജയവും മുന്നണിക്കു തിളക്കമേറ്റി. ചേലക്കരയിൽ മത്സരിച്ച മുൻ സ്പീക്കർ കെ. രാധാകൃഷ്ണനാണു ജില്ലയിൽ ഏറ്റവും ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഗുരുവായൂർ മണ്ഡലം പിടിക്കാനുറപ്പിച്ച് യുഡിഎഫ് രംഗത്തിറക്കിയ കെ.എൻ.എ. ഖാദറിനെ എൽഡിഎഫിലെ എൻ.െക. അക്ബർ തോൽപിച്ചു.  കേരളത്തിന്റെ ശ്രദ്ധ നേടിയ യുവനേതാവ് കോൺഗ്രസിലെ ശോഭാ സുബിനെ തോൽപിച്ച് ഇ.ടി. ടൈസൺ കയ്പമംഗലം നിലനിർത്തി.    

2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൃശൂര്‍ ജില്ലയിലെ 13ല്‍ 12 സീറ്റും തൂത്തുവാരിയപ്പോള്‍ യുഡിഎഫിന് ബാക്കിയായത് അനില്‍ അക്കര മാത്രമായിരുന്നു. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, നാട്ടിക, മണലൂര്‍, ഗുരുവായൂര്‍, കുന്നംകുളം ചേലക്കര മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. വടക്കാഞ്ചേരി മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.

പക്ഷേ, ഭരണത്തിന്റെ അഞ്ചാം വര്‍ഷം സര്‍ക്കാരിനെ വെട്ടിലാക്കിയ ഏറ്റവും വലിയ വിവാദവെടി പൊട്ടിച്ചത് ഇതേ അനില്‍ അക്കര തന്നെയായിരുന്നു. ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദത്തിനു മരുന്നിട്ടതും പൊട്ടിച്ചതും അനില്‍ അക്കരയാണ്. മറുപടി പറയാനാകാതെ സിപിഎം കുടുങ്ങിയ വിവാദങ്ങളിലൊന്നായിരുന്നു ഇത്. ജില്ലയിലെ തിരഞ്ഞെടുപ്പിന്റെ പ്രധാന ആണിക്കല്ലും ഇതുതന്നെയായിരുന്നു.

P-Balachandran-thrissur-cpi

തൃശൂര്‍

ശക്തമായ ത്രികോണ മത്സരത്തില്‍ സിപിഐയുടെ പി. ബാലചന്ദ്രന്‍ 946 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തി. എന്‍ഡിഎയുടെ സുരേഷ് ഗോപി 40457 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഭൂരിപക്ഷം: 946

ആകെ വോട്ട്: 1,29,237

പോൾ ചെയ്തത്: 1,25,825

പി.ബാലചന്ദ്രൻ (സിപിഐ): 44,263

പത്മജ വേണുഗോപാൽ (കോൺ): 43,317

സുരേഷ് ഗോപി (ബിജെപി): 40,457

ഇക്കുറി ഏറെ നിര്‍ണായകമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ബിജെപിയുടെ താരസ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തിയതോടെയാണു മത്സരം കൊഴുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയതോടെയാണ് ഒന്നു പിടിച്ചുനോക്കാമെന്നു ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചത്.

തൃശൂരിന്റെ മനസ്സ് കൂടുതല്‍ തവണയും കീഴടക്കിയത് യുഡിഎഫ് ആയിരുന്നു. എന്നാല്‍ 2016ല്‍ വി.എസ് സുനില്‍കുമാര്‍ എന്ന യുവനേതാവ് പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തി മണ്ഡലം ഇടത്തേക്ക് എത്തിച്ചു. 6,987 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുനില്‍കുമാര്‍ ജയിച്ചിരുന്നത്. അതേസമയം 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ യുഡിഎഫിന് 18,027 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രശസ്തരായ എ.ആര്‍. മേനോന്‍, ജോസഫ് മുണ്ടശ്ശേരി എന്നിവരെ സഭയിലെത്തിച്ച ചരിത്രും തൃശൂരിനുണ്ട്. 1957-ല്‍ മേനോന്‍ തോല്‍പ്പിച്ചത് കെ. കരുണാകരനെ. സ്പീക്കറും മന്ത്രിയുമൊക്കെയായ തേറമ്പില്‍ രാമകൃഷ്ണന്‍ ആറുതവണയാണ് ജയിച്ചത്.

2016ലെ ഫലം

∙വി.എസ്. സുനിൽകുമാർ (സിപിഐ): 53,664
∙പത്മജ വേണുഗോപാൽ (കോൺഗ്രസ്): 46,677
∙ബി.ഗോപാലകൃഷ്ണൻ (ബിജെപി): 24,748

nk-akbar

ഗുരുവായൂര്‍

ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരില്‍ സിപിഎം സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിന് 18268 വോട്ടിന്റെ വിജയം. ലീഗിന്റെ കെ.എന്‍.എ. ഖാദറിന് 58804 വോട്ടാണ് ലഭിച്ചത്. ബിജെപി പിന്തുണച്ച ദിലീപ് നായര്‍ക്ക് ലഭിച്ചത് 6294 വോട്ട് മാത്രം.

ഭൂരിപക്ഷം: 18,268

ആകെ വോട്ട്: 1,46,759

പോൾ ചെയ്തത്: 1,44,729

എൻ.കെ.അക്ബർ (സിപിഎം): 77,072

കെ.എൻ.എ.ഖാദർ (ലീഗ്): 58,804

ദിലീപ് നായർ (ഡിഎസ്ജെപി): 6,294

എന്‍ഡിഎ സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്റെ പത്രിക തള്ളിയതോടെയാണ് ഗുരുവായൂര്‍ മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. 2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ.വി. അബ്ദുല്‍ ഖാദര്‍ 15,098 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചത് (66,088 വോട്ട്). ലീഗിന്റെ പി.എം. സാദിഖലി 50,990 വോട്ടുമായി രണ്ടാമതെത്തി. 25,490 വോട്ട് നേടി മൂന്നാമതെത്തിയ നിവേദിതയ്ക്കാണ് ഇക്കുറി മത്സരിക്കാന്‍ കഴിയാതെ പോയത്. 2011ല്‍ കെവി. അബ്ദുല്‍ ഖാദര്‍ 9,968 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്.

ഇത്തവണ ഗുരുവായൂരപ്പനു കാണിക്കയിട്ടാണു യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍ പ്രചാരണം തുടങ്ങിയത്. ശബരിമല പ്രശ്‌നത്തിലും ക്ഷേത്രസംരക്ഷണ കാര്യത്തിലും വേദവും ഉപനിഷത്തുമെല്ലാം ഉദ്ധരിച്ചു ഖാദര്‍ നടത്തിയ പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. ചാവക്കാട് മുന്‍ നഗരസഭാധ്യക്ഷനും സിപിഎം ഏരിയ സെക്രട്ടറിയും ജനകീയ നേതാവുമായ എന്‍.കെ.അക്ബറാണു സിപിഎമ്മിനായി പോരിനിറങ്ങിയത്.

2016ലെ ഫലം

∙കെ.വി. അബ്ദുൽ ഖാദർ (സിപിഎം): 66,088
∙പി.എം. സാദിഖലി (മുസ്ലിം ലീഗ്): 50,990
∙നിവേദിത സുബ്രഹ്മണ്യം (ബിജെപി): 25,490

AC-Moideen-Kunnamkulam

കുന്നംകുളം

കുന്നംകുളം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായി എ.സി. മൊയ്തീന്‍ 26631 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ കെ. ജയശങ്കറിനെ പരാജയപ്പെടുത്തി.

ഭൂരിപക്ഷം: 26,631

ആകെ വോട്ട്: 1,54,831

പോൾ ചെയ്തത്: 1,51,531

എ.സി.മൊയ്‌തീൻ (സിപിഎം): 75,532

കെ.ജയശങ്കർ (കോൺ): 48,901

കെ.കെ.അനീഷ്‌കുമാർ (ബിജെപി): 27,833

2016ല്‍ എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് കുന്നംകുളം. മന്ത്രി എ.സി.മൊയ്തീന്‍ 7,782 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്-(63274 വോട്ട്). യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ സിഎംപി സ്ഥാനാര്‍ഥി സി.പി ജോണ്‍ 55,49 വോട്ടും ബിജെപിയുടെ കെ.കെ. അനീഷ് കുമാര്‍ 29,325 വോട്ടും നേടിയിരുന്നു. 2011ല്‍ സിപിഎമ്മിന്റെ ബാബു എം പാലിശേരി 481 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുന്നംകളുത്തുനിന്ന് ജയിച്ചിരുന്നത്. 2006ല്‍ ബാബുവിന്റെ ഭൂരിപക്ഷം 21,785 ആയിരുന്നു.

2016ലെ ഫലം

∙എ.സി.മൊയ്തീൻ (സിപിഎം): 63,274
∙സി.പി.ജോൺ (സിഎംപി): 55,492
∙കെ.കെ.അനീഷ് കുമാർ (ബിജെപി): 29,325

കെ. രാധാകൃഷണന്‍
കെ. രാധാകൃഷണന്‍

ചേലക്കര

സിപിഎം സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ കെ. രാധാകൃഷ്ണന്‍ 39400 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ സി.സി. ശ്രീകുമാറിനെ പരാജയപ്പെടുത്തി. കഴിഞ്ഞതവണ ഇവിടെനിന്നു ജയിച്ച യു.ആര്‍.പ്രദീപ് കുമാറിനെ മാറ്റിയാണു മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെ സിപിഎം അപ്രതീക്ഷിതമായി രംഗത്തിറക്കിയത്.

ഭൂരിപക്ഷം: 39,400

ആകെ വോട്ട്: 1,53,315

പോൾ ചെയ്തത്: 1,50,573

കെ.രാധാകൃഷ്ണൻ (സിപിഎം): 83,415

സി.സി.ശ്രീകുമാർ: (കോൺ): 44,015

ഷാജുമോൻ വട്ടേക്കാട് (ബിജെപി): 24,045

2016ല്‍ യു.ആര്‍. പ്രദീപ് മണ്ഡലത്തില്‍ 67,771 വോട്ടുകള്‍ നേടിയിരുന്നു. 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കോണ്‍ഗ്രസിന്റെ കെ.എ. തുളസി 57,571 വോട്ടും ബിജെപിയുടെ പി.പി. ഷാജുമോന്‍ 23,845 വോട്ടും നേടിയിരുന്നു. 2006ല്‍ 14,629 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇവിടെനിന്നു ജയിച്ച കെ. രാധാകൃഷ്ണന്‍ 2011ല്‍ ഭൂരിപക്ഷം 24,676 വോട്ടായി വര്‍ധിപ്പിച്ചിരുന്നു.

2016ലെ ഫലം

∙യു.ആർ.പ്രദീപ് (സിപിഎം): 67,771
∙കെ.എ.തുളസി (കോൺഗ്രസ്): 57,571
∙പി.പി.ഷാജുമോൻ(ബിജെപി): 23,845

കെ.രാജൻ
കെ.രാജൻ

ഒല്ലൂര്‍

ഒല്ലൂരില്‍ സിറ്റിങ് എംഎല്‍എ കെ. രാജന്‍ 21506 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് വള്ളൂരിനെ പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം: 21,506

ആകെ വോട്ട്: 1,56,171

പോൾ ചെയ്തത്: 1,53,561

കെ.രാജൻ (സിപിഐ): 76,657

ജോസ് വള്ളൂർ (കോൺ): 55,151

ബി.ഗോപാലകൃഷ്ണൻ (ബിജെപി): 22,295

മണ്ഡലത്തില്‍ ചീഫ് വിപ് കെ.രാജനെ സിപിഐ വീണ്ടും മത്സര രംഗത്തിറക്കുകയായിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ രാജന്റെ ഭൂരിപക്ഷം 13,248 വോട്ടായിരുന്നു. 71,666 വോട്ടാണ് രാജന്‍ നേടിയത്. കോണ്‍ഗ്രസിന്റെ എം.പി. വിന്‍സന്റ് 58,418 വോട്ടും ബിഡിജെഎസിന്റെ പി.കെ സന്തോഷ് 17,694 വോട്ടുമാണ് നേടിയത്. ഇക്കുറി ബിഡിജെഎസില്‍നിന്ന് സീറ്റ് ഏറ്റെടുത്ത ബിജെപി സംസ്ഥാന വക്താവെന്ന നിലയില്‍ ചാനലുകളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കുന്ന ബി.ഗോപാലകൃഷ്ണനെ അവസാനനിമിഷ അദ്ഭുതമായി കൊണ്ടുവരികയായിരുന്നു. 2011ല്‍ എം.പി. വിന്‍സന്റ് 6,247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെനിന്ന് ജയിച്ചത്. 2006ലാകട്ടെ സിപിഐയുടെ രാജാജി മാത്യു തോമസ് 7,969 വോട്ടിന് ജയിച്ചിരുന്നു.

2016ലെ ഫലം

∙കെ. രാജൻ (സിപിഐ): 71,666
∙എം.പി. വിൻസന്റ് (കോൺഗ്രസ്): 58,418
∙പി.കെ. സന്തോഷ് (ബിഡിജെഎസ്):17,694

ചാലക്കുടി നിയോജക മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ഫലമറിഞ്ഞ ശേഷം യുഡിഎഫ് പ്രവർത്തകരോടൊപ്പം.
ചാലക്കുടി നിയോജക മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ഫലമറിഞ്ഞ ശേഷം യുഡിഎഫ് പ്രവർത്തകരോടൊപ്പം.

ചാലക്കുടി

15 വര്‍ഷത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഎമ്മിന്റെ ബി.ഡി. ദേവസിയെ 1057 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ സനീഷ് കുമാര്‍ ജോസഫ് അട്ടിമറിച്ചു. അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന വോട്ടെണ്ണലിനൊടുവില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് സനീഷ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി സനീഷ് കുമാറിന്റെ ആദ്യമത്സരമാണിത്. ഡിസിസി ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമാണ്.

ഭൂരിപക്ഷം: 1,057

ആകെ വോട്ട്: 1,43,154

പോൾ ചെയ്തത്: 1,40,013

സനീഷ്‌കുമാർ ജോസഫ് (കോൺ): 61,888

ഡെന്നീസ്.കെ.ആന്റണി (കേരള കോൺ. എം): 60,831

കെ.എ.ഉണ്ണിക്കൃഷ്ണൻ (ബി‍ഡിജെഎസ്): 17,301

2016ല്‍ ബി.ഡി. ദേവസി 26,648 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍നിന്നു ജയിച്ചത്. മണ്ഡലം ഘടകകക്ഷിയായി കേരളാ കോണ്‍ഗ്രസിനു നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത് മുന്‍ കോണ്‍ഗ്രസ് നേതാവ് ഡെന്നിസ് ആന്റണിയായിരുന്നു. 2016ല്‍ 74,251 വോട്ടാണ് ബി.ഡി. ദേവസി നേടിയത്. കോണ്‍ഗ്രസിന്റെ ടി.യു. ഉണ്ണികൃഷ്ണന്‍ 47,603 വോട്ടും ബിഡിജെഎസിന്റെ കെ.എ. ഉണ്ണികൃഷ്ണന്‍ 26,229 വോട്ടും നേടി. 2006ല്‍ ബി.ഡി. ദേവസിയുടെ ഭൂരിപക്ഷം 14,55 ആയിരുന്നത് 2011ല്‍ 2549 ആയി കുറഞ്ഞിരുന്നു.

2016ലെ ഫലം

∙ബി.ഡി. ദേവസി ( സിപിഐം): 74,251
∙ടി.യു.രാധാകൃഷ്ണൻ (കോൺഗ്രസ്): 47,603
∙കെ.എ. ഉണ്ണികൃഷ്ണൻ (ബിഡിജെഎസ്): 26,229

കെ.കെ.രാമചന്ദ്രൻ
കെ.കെ.രാമചന്ദ്രൻ

പുതുക്കാട്

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനു പകരം കളത്തിലിറങ്ങിയ സിപിഎം സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍ 27353 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ സുനില്‍ അന്തിക്കാടിനെ പരാജയപ്പെടുത്തി.

ഭൂരിപക്ഷം: 27,353

ആകെ വോട്ട്: 1,56,283

പോൾ ചെയ്തത്: 1,51,948

കെ.കെ.രാമചന്ദ്രൻ (സിപിഎം): 73,365

സുനിൽ അന്തിക്കാട് (കോൺ): 46,012

എ.നാഗേഷ് (ബിജെപി): 34,893

15 വര്‍ഷമായി ഇടത് ചായ്‌വുള്ള മണ്ഡലമാണെങ്കിലും കോണ്‍ഗ്രസിനു വേരോട്ടമുണ്ട് ഇവിടെ. 2011ല്‍ ആണ് കൊടകര പുതുക്കാട് മണ്ഡലം ആകുന്നത്. 2011, 2016 തിരഞ്ഞെുപ്പുകളില്‍ എല്‍ഡിഎഫിനായിരുന്നു വിജയം. മൂന്നു തവണ വിജയിച്ച വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിനു പകരം കെ.കെ. രാമചന്ദ്രനെയാണ് ഇക്കുറി സിപിഎം കളത്തിലിറക്കിയത്. 2016ല്‍ 38,478 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു രവീന്ദ്രനാഥിന്. അദ്ദേഹം 79,464 വോട്ട് നേടി. കോണ്‍ഗ്രിലെ സുന്ദരന്‍ കുന്നത്തുള്ളി 40,986 വോട്ടും ബിജെപിയുടെ എ. നാഗേഷ് 35,833 വോട്ടും നേടി.

2016ലെ ഫലം

∙പ്രഫ.സി. രവീന്ദ്രനാഥ് (സിപിഎം): 79,464
∙സുന്ദരൻ കുന്നത്തുള്ളി (കോൺഗ്രസ്): 40,986
∙എ.നാഗേഷ് (ബിജെപി): 35,833

മുരളി പെരുനെല്ലി
മുരളി പെരുനെല്ലി

മണലൂര്‍

സിറ്റിങ് എംഎല്‍എ മുരളി പെരുനെല്ലി 29876 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ വിജയ് ഹരിയെ പരാജയപ്പെടുത്തി.

ഭൂരിപക്ഷം: 29,876

ആകെ വോട്ട്: 1,67,502

പോൾ ചെയ്തത്: 1,62,962

മുരളി പെരുനെല്ലി (സിപിഎം): 78,337

വിജയ് ഹരി (കോൺ): 48,461

എ.എൻ.രാധാകൃഷ്ണൻ (ബിജെപി): 36,566

2016ലെ തിരഞ്ഞെടുപ്പില്‍ ഡിസിസി അധ്യക്ഷന്‍ ഒ. അബ്ദുറഹിമാന്‍കുട്ടിയെ വീഴ്ത്തിയ സിപിഎമ്മിന്റെ മുരളി പെരുനെല്ലിയെ തകര്‍ക്കാന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ഐടി സെല്‍ കണ്‍വീനറുമായ വിജയ് ഹരിയെയാണ് യുഡിഎഫ് നിയോഗിച്ചത്. 2011ലെ 10,543ല്‍നിന്ന് 2016ല്‍ 37,680 വോട്ടിലേക്ക് ബിജെപിയെ എത്തിച്ച എ.എന്‍ രാധാകൃഷ്ണ്‍ വീണ്ടും എത്തിയതോടെ മത്സരം കനത്തു. 2016ല്‍ 19,325 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളി പെരുനെല്ലി മണലൂര്‍ പിടിച്ചത്. 70,422 വോട്ടുകള്‍ അദ്ദേഹം നേടി. ഒ. അബ്ദുറഹ്മാന്‍ കൂട്ടി 51,097 വോട്ടും എ.എന്‍. രാധാകൃഷ്ണന്‍ 37,680 വോട്ടും നേടിയിരുന്നു.

2016ലെ ഫലം

∙മുരളി പെരുനെല്ലി (സിപിഎം): 70,422
∙ഒ.അബ്ദുറഹ്മാൻ കുട്ടി (കോൺഗ്രസ്): 51,097
∙എ.എൻ.രാധാകൃഷ്ണൻ (ബിജെപി): 37,680

ഇ.ടി.ടൈസൺ
ഇ.ടി.ടൈസൺ

കയ്പമംഗലം

ഇടതു കോട്ടയെന്ന വിശേഷണമുള്ള കയ്പമംഗലത്ത് ഇക്കുറി ശക്തമായ മത്സരമാണ് അരങ്ങേറിയത്.  സിറ്റിങ് എംഎല്‍എ ഇ.ടി. ടൈസണ്‍ 22698 വോട്ട് ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ ശോഭാ സുബിനെ പരാജയപ്പെടുത്തി. മികച്ച പോരാട്ടമാണ് ശോഭാ സുബിന്‍ കാഴ്ചവച്ചത്.

ഭൂരിപക്ഷം: 22,698

ആകെ വോട്ട്: 1,36,083

പോൾ ചെയ്തത്: 1,33,416

ഇ.ടി.ടൈസൺ (സിപിഐ): 73,161

ശോഭ സുബിൻ (കോൺ): 50,463

സി.ഡി.ശ്രീലാൽ (ബിഡിജെഎസ്): 9,066

ഇ.ടി. ടൈസന്റെ വ്യക്തിപ്രഭാവത്തില്‍ അനായാസ വിജയം ലക്ഷ്യമിട്ട എല്‍ഡിഎഫിന് ശോഭാ സുബിന്റെ രംഗപ്രവേശം ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. തീരദേശത്ത് നിന്നുള്ള ശോഭാ സുബിന്റെ കഷ്ടപ്പാടുകളോടു പടവെട്ടിയുള്ള ജീവിതയാത്ര യുഡിഎഫ് ജനങ്ങളിലേക്കെത്തിച്ചിരുന്നു. 2016ല്‍ 33,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ.ടി. ടൈസണ്‍ ജയിച്ചത്. ആര്‍എസ്പി സ്ഥാനാര്‍ഥി എം.ടി. മുഹമ്മദ് നഹാസിന് 33,384 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിഡിജെഎസിന്റെ ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് 30,041 വോട്ടും നേടി.

2016ലെ ഫലം

∙ഇ.ടി. ടൈസൻ (സിപിഐ): 66,824
∙എം.ടി. മുഹമ്മദ് നഹാസ് (ആർഎസ്പി): 33,384
∙ഉണ്ണികൃഷ്ണൻ തഷ്ണാത്ത് (ബിഡിജെഎസ്): 30,041

നാട്ടിക

സി.സി.മുകുന്ദൻ
സി.സി.മുകുന്ദൻ

നാട്ടികയില്‍ ഗീതാ ഗോപിക്കു പകരം കളത്തിലിറങ്ങിയ സി.സി. മുകുന്ദന്‍ കന്നി മണ്ഡരത്തില്‍ 28431 വോട്ട് ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ സുനില്‍ ലാലൂരിനെ പരാജയപ്പെടുത്തി.

ഭൂരിപക്ഷം: 28,431

ആകെ വോട്ട്: 1,53,554

പോൾ ചെയ്തത്: 1,50,227

സി.സി.മുകുന്ദൻ (സിപിഐ): 72,930

സുനിൽ ലാലൂർ (കോൺ): 44,499

ലോചനൻ അമ്പാട്ട് (ബിജെപി): 33,716

കഴിഞ്ഞ രണ്ടു തവണ വിജയിച്ച സിപിഐയിലെ ഗീതാ ഗോപിക്ക് സീറ്റ് നല്‍കാതിരുന്നതോടെയാണ് നാട്ടിക ശ്രദ്ധാകേന്ദ്രമായത്. ഇതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇടത് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ പുതുമുഖങ്ങളെയാണ് മൂന്നു മുന്നണികളും രംഗത്തിറക്കിയത്. 2016ല്‍ 26,777 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗീതാ ഗോപി യുഡിഎഫിന്റെ കെ.വി. ദാസനെ വീഴ്ത്തിയത്. ദാസന്‍ 43,441 വോട്ടും ബിഡിജെഎസ് നേതാവ് ടി.വി ബാബു 33,650 വോട്ടും നേടിയിരുന്നു.

2016ലെ ഫലം

∙ഗീത ഗോപി (സിപിഐ): 70,218
∙കെ.വി. ദാസൻ (കോൺഗ്രസ്): 43,441
∙ടി.വി. ബാബു (ബിഡിജെഎസ്): 33,650

വി.ആർ.സുനിൽകുമാർ
വി.ആർ.സുനിൽകുമാർ

കൊടുങ്ങല്ലൂര്‍

സിറ്റിങ് എംഎല്‍എയും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ വി.ആര്‍. സുനില്‍കുമാര്‍ 23893 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.പി. ജാക്‌സണെ പരാജയപ്പെടുത്തി. മുന്‍ മന്ത്രി വി.കെ. രാജന്റെ മകനാണ് സുനില്‍ കുമാര്‍.

ഭൂരിപക്ഷം: 23,893

ആകെ വോട്ട്: 1,48,902

പോൾ ചെയ്തത്: 1,44,697

വി.ആർ.സുനിൽകുമാർ (സിപിഐ): 71,457

എം.പി.ജാക്സൺ (കോൺ): 47,564

സന്തോഷ്‌ ചെറാക്കുളം (ബിജെപി): 28,204

മണ്ഡല രൂപീകരണത്തിനു ശേഷം ഇടതും വലതും ഒരോ തവണ ജയിച്ച കൊടുങ്ങല്ലൂരില്‍ ബിജെപി കൂടി ജയസാധ്യത കല്‍പ്പിച്ചതോടെയാണ് മത്സരം കടുത്തത്. നഗരസഭയിലെ 44 ഡിവിഷനുകളില്‍ 21 സീറ്റാണു ബിജെപിക്കുള്ളത്. സിറ്റിങ് എംഎല്‍എ വി.ആര്‍. സുനില്‍കുമാര്‍ 22,791 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2016ല്‍ യുഡിഎഫിലെ കെ.പി. ധനപാലനെ തോല്‍പ്പിച്ചത്. എന്‍ഡിഎയുടെ സംഗീത വിശ്വനാഥര്‍ 32,793 വോട്ട് നേടിയിരുന്നു. 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍ 9,432 വോട്ടിന് ജയിച്ചിരുന്നു.

2016ലെ ഫലം

∙വി.ആർ. സുനിൽകുമാർ (സിപിഐ): 67,909
∙കെ.പി. ധനപാലൻ (കോൺഗ്രസ്): 45,118
∙സംഗീത വിശ്വനാഥൻ (ബിഡിജെഎസ്):32,793

ആര്‍. ബിന്ദു
ആര്‍. ബിന്ദു

ഇരിങ്ങാലക്കുട

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവന്റെ ഭാര്യ മുന്‍ മേയര്‍ ആര്‍.ബിന്ദു 5949 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര സമിതി അംഗമായ ബിന്ദുവിന്റെ കന്നി മത്സരമായിരുന്നു.

ഭൂരിപക്ഷം: 5,949

ആകെ വോട്ട്: 1,55,179

പോൾ ചെയ്തത്: 1,51,006

ആർ.ബിന്ദു (സിപിഎം): 62,493

തോമസ് ഉണ്ണിയാടൻ (കേരള കോൺ): 56,544

ജേക്കബ് തോമസ് (ബിജെപി): 34,329

ആര്‍.ബിന്ദു എല്‍ഡിഎഫിനായി കളത്തിലിറങ്ങിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമായത്. യുഡിഎഫ് കേരള കോണ്‍ഗ്രസിനു നല്‍കിയ സീറ്റില്‍ തോമസ് ഉണ്ണിയാടനും എന്‍ഡിഎയ്ക്കു വേണ്ടി മുന്‍ ഡിജിപി ജേക്കബ് തോമസും കളത്തിലിറങ്ങിയതോടെ മത്സരം കടുത്തു. 2016ല്‍ സിപിഎമ്മിന്റെ കെ.യു. അരുണന്‍ 2,711 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉണ്ണിയാടനെ വീഴ്ത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം 30,420 വോട്ട് നേടി. 2011ല്‍ ഉണ്ണിയാടന്‍ 12,404 വോട്ടിനാണ് ജയിച്ചത്.

2016ലെ ഫലം

∙പ്രഫ.കെ.യു.അരുണൻ (സിപിഎം): 59,730
∙തോമസ് ഉണ്ണിയാടൻ (കേരള കോൺഗ്രസ്എം): 57,019
∙സന്തോഷ് ചെറാക്കുളം (ബിജെപി): 30,420

Xavier-Chittilappilly-Wadakkanchery

വടക്കാഞ്ചേരി

കഴിഞ്ഞ തവണ ചെറുഭൂരിപക്ഷത്തിനു നഷ്ടപ്പെട്ട വടക്കാഞ്ചേരി 15,168 വോട്ടിന്റെ ഭൂരിപക്ഷത്തിനു തിരിച്ചുപിടിച്ച് സിപിഎം സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പിള്ളി. സിറ്റിങ് എംഎല്‍എ അനില്‍ അക്കരയെയാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം: 15,168

ആകെ വോട്ട്: 1,69,861

പോൾ ചെയ്തത്: 1,65,920

സേവ്യർ ചിറ്റിലപ്പള്ളി (സിപിഎം): 81,026

അനിൽ അക്കര (കോൺ): 65,858

ഉല്ലാസ് ബാബു (ബിജെപി): 21,747

പിണറായി സര്‍ക്കാരിന് ഏറ്റവും വലിയ തലവേദനയായ ലൈഫ് മിഷന്‍ അഴിമതി ആരോപണവുമായി രംഗത്തെത്തിയ അനില്‍ അക്കരയെ ഏതു വിധേനയും വീഴ്ത്താനുറച്ചാണ് ഇക്കുറി സിപിഎം വടക്കാഞ്ചേരിയില്‍ കളത്തിലിറങ്ങിയിരുന്നത്. 2016ല്‍ 43 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജില്ലയിലെ ഏക സീറ്റ് അനില്‍ അക്കരെ യുഡിഎഫിന് സമ്മാനിച്ചത്. വിഭാഗീയതയുടെ പേരില്‍ 4 വര്‍ഷം പുറത്തു നിര്‍ത്തിയ യുവനേതാവ് സേവ്യര്‍ ചിറ്റിലപ്പിള്ളിയെയാണ് സിപിഎം രംഗത്തേക്ക് കൊണ്ടുവന്നത്. 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.എന്‍. ബാലകൃഷ്ണന്‍ 6,685 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്.

2016ലെ ഫലം

∙അനിൽ അക്കര (കോൺഗ്രസ്): 65,535
∙മേരി തോമസ് (സിപിഎം): 65,492
∙ഉല്ലാസ് ബാബു (ബിജെപി): 26,652

English Summary: Kerala Assembly Elections- Thrissur District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com