ADVERTISEMENT

തിരുവനന്തപുരം∙ പത്ത് രൂപയ്ക്കടിച്ചു നൽകിയ ആയിരക്കണക്കിന്  പോസ്റ്റർ കെട്ടുകണക്കിന് പലചരക്കുകടയിലും ബേക്കറികളിലും കൊണ്ടു കൊടുത്തതു മുതലുള്ള തിരഞ്ഞെടുപ്പ് അട്ടിമറികളാണ് യുഡിഎഫിൽ ചില സ്ഥലങ്ങളിൽ അരങ്ങേറിയതെന്ന് ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ എൻ.പീതാംബരകുറുപ്പ്. താൻ മൽസരിച്ച ചാത്തന്നൂരിൽ മാത്രമല്ല ഇതു നടന്നത് കേരളമാകെ ഇത് നടന്നിട്ടുണ്ടെന്നും കുറുപ്പ് പറയുന്നു. 

‘‘ അതിന്  മുല്ലപ്പള്ളിയെയും   ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും പഴി ചാരിയിട്ട് കാര്യമില്ല. ഡിസിസി, ബ്ലോക്ക് ,മണ്ഡലം തലത്തിൽ ഇൗ നീക്കം നടത്തിയവരെയാണ് കണ്ടെത്തേണ്ടത്.  ജില്ലയിൽ മിഡിൽ തല നേതാക്കളാണ് വോട്ടു മറിക്കലിന് പിന്നിൽ ’’– കുറുപ്പ് പറഞ്ഞു.

കെപിസിസിയ്ക്കെതിരെ  വാളെടുക്കും മുൻപ് വോട്ടുചോർത്തുന്നതിനായി ശ്രമം നടത്തി പാർട്ടിയ്ക്കെതിരെ പ്രവർത്തിച്ച ഇടത്തരം നേതാക്കളെക്കുറിച്ച് അന്വേഷിക്കണം. ഇതിനായി താഴെത്തട്ടിലെ നേതാക്കളുടെ അഭിപ്രായം കേൾക്കണം. സ്ഥാനാർഥികളോടും കാര്യങ്ങൾ ചോദിച്ചറിയണം. പാർലമെന്റ് –തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറിയ ബൂത്തുകളിൽ എന്തുകൊണ്ട് ഇപ്പോൾ വോട്ടുകുറഞ്ഞു , മറിച്ചതാര് എന്ന് അന്വേഷിക്കേണ്ടത് കെപിസിസിയുടെ നേതാക്കൾക്കെതിരെ വാളെടുത്തിട്ടല്ല. ബുത്ത് തലത്തിൽ ഇതിന് നേതൃത്വം കൊടുത്തയാളെയും ഡിസിസി തലത്തിൽ ഇതിന് നിർദേശം കൊടുത്തയാളെയുമാണ് കണ്ടെത്തേണ്ടത്– പീതാംബരകുറുപ്പ് പറഞ്ഞു.

ചാത്തന്നൂരിൽ തന്നെ തോൽപിച്ചതിന് പിന്നിൽ  കോൺഗ്രസിലെ  ചിലരുടെ ദുരൂഹമായ പ്രവർത്തനമുണ്ടെന്ന അഭിപ്രായവും പീതാംബരകുറുപ്പ് പറയുന്നു.  ഡിസിസിയുടെ ചില നേതാക്കളെ റാഞ്ചിക്കൊണ്ട് പോയി ചിലർ. അവർ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന വിധം മാറി നിന്നാണ് പ്രവർത്തിച്ചത്. അതോടെ വോട്ടു ചോർന്നു.  ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെടെ യുഡിഎഫിന്റെ എതിരാളികൾക്കു വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് നേതാക്കളെയും കാണാൻ കഴിഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റായിരുന്ന തനിക്ക് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും കോൺഗ്രസ് നേതാക്കളുടെ ഇത്തരത്തിൽ പരാതികേൾക്കേണ്ടിവരുന്നു. ഒരോ മണ്ഡലത്തിലും ഇത്തരത്തിൽ യുഡിഎഫ് വിരുദ്ധ പ്രവർത്തനത്തിന് ജില്ലാ–ബ്ലോക്ക് മണ്ഡലം തലത്തിലെ നേതാക്കൾ തന്നെ നേതൃത്വം വഹിച്ചുവെന്നതാണ് സങ്കടമുള്ള കാര്യം.

മുകൾത്തട്ടിൽ മാത്രം മാറ്റം വരുത്തിയാൽ എക്കാലവും ഇത്തരം നീക്കം നടത്തി പാർട്ടിയെ നശിപ്പിക്കുന്ന വൈതാളികൻമാർ രക്ഷപ്പെടും. അതുകൊണ്ട് തോറ്റ സ്ഥാനാർഥികൾക്ക് പറയാനുളളതും കേൾക്കണം.  നേതൃത്വത്തിനെതിരെ എടുത്തുചാടി തീരുമാനമെടുക്കേണ്ട, എല്ലാം ഡൽഹിയിൽ നിന്നും തീരുമാനം എടുക്കുകയുമല്ല വേണ്ടത്. പാർട്ടിയൂടെ വേരുകളായ ബൂത്തിലേക്ക് പോയി പരിശോധിക്കണം. മണ്ഡലം തലത്തിൽ ചെല്ലുമ്പോഴറിയാം. വോട്ടുചോർന്നതിന്റെ വഴി– അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും നല്ല പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല ഉയർന്നു പ്രവർത്തിച്ചു. ഉമ്മൻചാണ്ടിയും കേരളം മുഴുവൻ ഓടി നടന്നു. ഹൈക്കമാൻഡിന്റെ ശ്രദ്ധയുമുണ്ടായി എന്നിട്ടും വോട്ടുമറിഞ്ഞെങ്കിൽ അതിന് ഉത്തരവാദികൾ മുകളില്ല. താഴെയിരിക്കുന്നവരുമുണ്ട് . കേരളത്തിൽ ഒരിടത്തും വ്യാപകമായ വർഗീയവൽക്കരണം ഇൗ  തിരഞ്ഞെടുപ്പിൽ കണ്ടു. ബിജെപിയുടെ സ്വാധീനവും സിപിഎമ്മിന്റെ  തന്ത്രവും ഇതിന്റെ പിന്നിലുണ്ടായിരുന്നു.– പീതാംബരകുറുപ്പ് പറയുന്നു.

English Summary: N PeethambaraKurup on election failure in Chathannoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com