‘സൗജന്യ കിറ്റ് തുടരും, വിതരണം അടുത്താഴ്ച; ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ’
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് അടുത്തയാഴ്ച വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. 18–45 വയസുള്ളവർക്കു ഒറ്റയടിക്ക് വാക്സീൻ നൽകാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗമുള്ളവർക്കും വാർഡുതല സമിതിക്കാർക്കും മുൻഗണന നൽകും.
വാർഡുതല സമിതിയിലുള്ളർക്കു സഞ്ചരിക്കാൻ പാസ് അനുവദിക്കും. അത്യാവശ്യ കാര്യങ്ങൾക്കു പുറത്തു പോകുന്നവർ പൊലീസിൽനിന്ന് പാസ് വാങ്ങണം. കേരളത്തിനു പുറത്തുനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം.
ലോക്ഡൗൺ സമയത്ത് തട്ടുകടകൾ തുറക്കരുത്. വാഹന വർക്ഷോപ്പ് ആഴ്ചയുടെ അവസാനം 2 ദിവസം തുറക്കാം. ഹാർബറിൽ ആൾക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസം പ്രവർത്തിക്കണം. പൾസ് ഓക്സീമീറ്ററുകൾക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
വീട്ടിനുള്ളിലും കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കണം. അയൽക്കാരുമായി ഇടപെടേണ്ടി വന്നാൽ ഇരട്ട മാസ്ക് ഉപയോഗിക്കണം. സാധനങ്ങൾ കൈമാറിയാൽ കൈകഴുകണം. ചിട്ടി ഉൾപ്പെടെ വീട്ടിൽ എത്തിയുള്ള പണപ്പിരിവുകൾ പാടില്ല. വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കണം. പുറത്തുപോയി വരുന്നവർ കുട്ടികളുമായി ഇടപഴകരുത്. കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് കോവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നത്.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കുറഞ്ഞില്ല. ലോക്ഡൗൺ വേണ്ടിവന്നത് ഇതുകൊണ്ടാണ്. രോഗക്കണക്ക് കൂടിയാൽ മരണനിരക്കും കൂടും. ഇതിന് ഏറ്റവുമധികം സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. സമ്പർക്കം കുറയ്ക്കാൻ ലോക്ഡൗണാണ് ഫലപ്രദമായ നടപടി. ലോക്ഡൗൺ നിയന്ത്രണം നടപ്പാക്കാൻ 25,000 പൊലീസുകാരെ നിയോഗിച്ചു.
ലോക്ഡൗണിന്റെ ഗുണം ലഭിച്ചുതുടങ്ങാൻ ഒരാഴ്ചയിലേറെ എടുക്കും. അത്യാവശ്യമുള്ളവർക്ക് മരുന്നുകള്‍ എത്തിക്കാൻ ഹൈവേ പൊലീസും ഫയർഫോഴ്സും ഉണ്ടാകും. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Pinarayi Vijayan press meet