ബംഗാളില്‍ ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ച് ചീഫ് സെക്രട്ടറി; പിന്നാലെ നിലപാട് മാറ്റം
Mail This Article
കൊൽക്കത്ത∙ ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഗവര്‍ണറെ കാണും. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പരസ്യമായി പ്രതിഷേധം അറിയിച്ചതോടെയാണ് നിലപാട് മാറ്റം. ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ ചീഫ് സെക്രട്ടറി വിസമ്മതിച്ചിരുന്നു.
നിലവിലെ സഹചര്യത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമാവുകയാണ്. ബംഗാളിലെ ക്രമസമാധാന നില സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി എച്ച്.എസ്. ദ്വിവേദിയോട് ഗവർണർ നിർദേശിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി തയാറാകാതിരുന്നതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയോട് നേരിട്ട് കാണാൻ നിർദേശിച്ചത്. ഇന്ന് വൈകിട്ട് ഏഴുമണിയോടുകൂടി എത്താനാണ് നിർദേശം.
സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ചീഫ് സെക്രട്ടറിയുടെ നിലപാട് ഞെട്ടിക്കുന്നതെന്ന് ഗവര്‍ണർ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിക്കാത്തത് ഭരണഘനാവിരുദ്ധമെന്നും ജഗ്ദീപ് ധന്‍ഖര്‍ പ്രതികരിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട കേസ് കൊൽക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബഞ്ചിന് മുൻപിലാണ്. അതിനാൽ നിലവിലെ സാഹചര്യത്തിൽ ഗവർണറെ നേരിട്ട് കണ്ട് വിശദീകരണം നൽകാൻ സാധിക്കില്ലെന്നാണ് ചീഫ് സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നത്.
English Summary: Bengal chief secretary to meet Governor