ഗുജറാത്തിൽ കോവിഡ് മുക്തരിൽ കാഴ്ച നഷ്ടപ്പെടുന്നു; ഫംഗൽ ഇൻഫെക്ഷൻ?
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിൽ കോവിഡ് ബാധിച്ച് ഭേദമായവരിൽ കാഴ്ച നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. മ്യൂകോർമൈകോസിസ് എന്ന ഫംഗൽ ഇൻഫെക്‌ഷനാണ് കാരണമെന്നാണ് പഠനം. സൂറത്തിലെ കിരൺ സൂപ്പർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ചെയർമാൻ മഥുർ സവാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുൻപാണു മ്യൂകോർമൈകോസിസ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
50 പേർക്ക് ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്കായി 60 പേർ കാത്തിരിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഇതേ പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധിപ്പേർ വിളിക്കുന്നുണ്ട്. ഏഴുപേരുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ പേരിൽ ഇതേ അസുഖം കണ്ടെത്തിയതോടെ ചികിത്സിക്കാനായി സൂറത്ത് സിവിൽ ആശുപത്രിയിൽ പ്രത്യേകം സൗകര്യം ഒരുക്കിയെന്ന് റസിഡന്റ് മെഡിക്കൽ ഓഫിസർ (ആർഎംഒ) ഡോ. കേതൻ നായക് പറഞ്ഞു. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ദിവസവും ഇതേ അസുഖവുമായി 5 പേരെങ്കിലും എത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് ഭേദമായവരിൽ മ്യൂകോർമൈകോസിസ് കണ്ടുവരുന്നുവെന്ന് നിതി ആയോഗ് അംഗം വി.കെ.പോൾ സ്ഥിരീകരിച്ചിരുന്നു. പ്രമേഹമുള്ളവരിലാണ് പ്രശ്നം കൂടുതലായി കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചിട്ടില്ലെന്നും കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Mucormycosis, a fungal infection affecting Covid survivors in Gujarat