ADVERTISEMENT

ന്യൂ‍ഡൽഹി∙ വടക്കു കിഴക്കൻ മേഖലയിലെ ബിജെപി മുന്നണിയുടെ കൺവീനറായ ഹിമന്ദ ബിശ്വ  ശർമ അസമിന്റെ അടുത്ത മുഖ്യമന്ത്രിയാകുമ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി വലിയ പദവി നേടിയെടുത്ത കഥ കൂടിയാണ്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെയും സാന്നിധ്യത്തിൽ ചേർന്ന നിയമസഭാ കക്ഷിയോഗത്തിൽ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സർബാനന്ദ സോനോവാളാണ് ഹിമന്ദയുടെ പേര് നിർദേശിച്ചത്.

ബിജെപിയുടെ എംഎൽഎമാരിൽ 60ൽ 40 പേരുടെ പിന്തുണയും സഖ്യകക്ഷികളുടെ അനുകൂല നിലപാടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആശിർവാദവും ഹിമന്ദയ്ക്ക് കരുത്തായി. ബിജെപി നിയമസഭാ കക്ഷിയോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് സർബാനന്ദ സോനോവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തിങ്കളാഴ്ചയാണു സത്യപ്രതിജ്ഞ. അമിത് ഷായുടെ അസം പതിപ്പാണ് ഹിമന്ദ. വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ രാഷ്ട്രീയ ചാണക്യൻ.

അസം പ്രക്ഷോഭത്തിൽ പങ്കെടുത്ത് പൊതുരംഗത്തെത്തി. ഗുവാഹത്തി ഹൈക്കോടതിയിൽ അഭിഭാഷകനായിരിക്കെ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ. തരുൺ ഗൊഗോയിയുടെ മന്ത്രിസഭകളിൽ അംഗമായി. ഹിമന്ദയുടെ സ്വാധീനം പാർട്ടിയിലും സർക്കാരിലും വളർന്നപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡ് തരുൺ ഗൊഗോയിക്കൊപ്പംനിന്ന് വെട്ടിയൊതുക്കി. നിങ്ങൾ പറയുന്നത് കേൾക്കാൻ എനിക്ക് സമയമില്ലെന്ന രാഹുൽ ഗാന്ധിയുടെ മുഖത്തടിച്ചപോലെയുള്ള മറുപടി കേട്ടുമടങ്ങിയ ഹിമന്ദയെ അമിത് ഷായും റാം മാധവും ബിജെപി പാളയത്തിലെത്തിച്ചു. 

സോണിയ ഗാന്ധിയെ കാണാൻ 10, ജൻപഥിന്റെ പിൻഗേറ്റിലൂടെ പോകേണ്ടിവന്ന അപമാനവും അർഹിച്ച സ്ഥാനം കിട്ടിയില്ലെന്ന പരാതിയുമായാണ് ഹിമന്ദ കോൺഗ്രസ് വിട്ടതെന്ന് അടക്കംപറച്ചിലുണ്ട്. ഹിമന്ദയുടെ വരവോടെ വടക്കുകിഴക്ക് ബിജെപിയുടെ തലവര മാറി. 2016ൽ അസമിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻനേട്ടമുണ്ടാക്കി. 

വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭരണത്തിലെത്തി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധവും വിശാല പ്രതിപക്ഷ ഐക്യവും തീർത്ത പത്മവ്യൂഹം മറികടന്ന് ബിജെപി ഇത്തവണയും അധികാരം പിടിച്ചതിൽ ഹിമന്ദയുടെ തന്ത്രങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട സർബാനന്ദ സോനോവാൾ കേന്ദ്രമന്ത്രിസഭയിൽ അംഗമായേക്കും.   

English Summary: Himanta Biswa's politics in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com