കർഷകസമരത്തിന് പോയ യുവതിക്ക് പീഡനം; കോവിഡ് മരണമെന്ന് സംശയം
Mail This Article
ചണ്ഡിഗഡ്∙ കോവിഡ് ബാധിച്ച, ജജ്ജാർ ജില്ലയിൽ മരണമടഞ്ഞ യുവതിയെ കർഷകസമരത്തിന് പോയപ്പോൾ രണ്ടാളുകൾ പീഡിപ്പിച്ചെന്ന് റിപ്പോർട്ട്. ഡൽഹി-ഹരിയാന അതിർത്തിയിലെ തിക്രിയിലാണ് സംഭവം. യുവതി പോയ സംഘത്തിൽ ഒപ്പമുണ്ടായ രണ്ടാളുകളാണ് പീഡിപ്പിച്ചത്. യുവതിയുടെ പിതാവ് നൽകിയ പരാതി പ്രകാരം സംഭവം അന്വേഷിക്കാൻ പൊലീസ് സംഘത്തെ നിയോഗിച്ചു. 25 വയസ്സുള്ള ബംഗാൾ സ്വദേശിയാണ് യുവതി.
കർഷകസമരത്തിൽ പങ്കെടുക്കാൻ എത്തിയ സംഘത്തിലെ രണ്ടാളുകൾ യുവതിയെ പീഡിപ്പിച്ചു എന്നാണു അവരുടെ മരണശേഷം നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഏപ്രിൽ 10ന് ബംഗാളിൽനിന്ന് യാത്ര തിരിച്ചു. ഏപ്രിൽ 26ന് കോവിഡ് ബാധിച്ച് ജജ്ജാർ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 30ന് മരിച്ചു.
പീഡനസംഭവം അച്ഛനെ ഫോൺ ചെയ്‌തു യുവതി അറിയിച്ചതായി പൊലീസ് പറഞ്ഞു. യുവതിക്ക് കോവിഡ് മൂലമാണോ മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല.
കർഷകസമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച നേതാക്കൾ യുവതിയുടെ നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. 'കിസാൻ സോഷ്യൽ ആർമി' അംഗങ്ങൾ എന്ന വ്യാജേന സമരത്തിൽ കടന്നുകൂടിയ മൂന്ന് പേരാണ് അക്രമത്തിനു പിന്നിൽ. ഈ സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇവരുടെ ടെന്റും ബാനറുകളും സമരസ്ഥലത്തുനിന്ന് നീക്കം ചെയ്തു. ഇവർ കർഷകസമരത്തിന്റെ ഭാഗമല്ല,' - സമിതി പ്രസ്താവനയിൽ പറഞ്ഞു.
English Summary: Woman allegedly raped while going to farmers protest in Haryana