ഇസ്രയേൽ വ്യോമാക്രമണം നടത്തിയത് ഗാസ റോക്കറ്റുകൾ പ്രയോഗിച്ച ശേഷമെന്ന് റിപ്പോർട്ട്
Mail This Article
ജറുസലം ∙ ഗാസയിൽനിന്നു റോക്കറ്റുകൾ പ്രയോഗിച്ചതിനു പിന്നാലെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതെന്ന് റിപ്പോർട്ട്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 24 പേര്‍ ഗാസയിൽ മരിച്ചതായി പലസ്തീൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 15 പേരെ കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഗാസയിൽനിന്ന് ഇസ്രയേലിലേക്ക് 200 റോക്കറ്റുകൾ പ്രയോഗിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഗാസ-ഇസ്രയേൽ അതിർത്തിയിലേക്ക് വന്ന 90 ശതമാനം റോക്കറ്റുകളും വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് ലഫ്. കേണൽ ജോനാഥൻ കോൺറിക്കസ് പറഞ്ഞു.
ഇസ്രയേൽ നഗരമായ അഷ്‌കെലോണിൽ ചൊവ്വാഴ്ച രാവിലെ ഗാസയിൽനിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി പേർക്കു പരുക്കേറ്റിരുന്നു.
English Summary: Israel launches airstrikes after rockets fired from Gaza in day of escalation