ADVERTISEMENT

കെ.ആർ.ഗൗരിയമ്മയെ പാർട്ടിയിൽ നിന്നു പുറത്താക്കിയത് 1994 ജനുവരി ഒന്നിനാണ്. തീരുമാനം വന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എകെജി സെന്ററിൽ ഇഎംഎസ് പത്രസമ്മേളനം ന‌ടത്തുന്നതായി അറിയിപ്പ് വന്നു. ആകാംക്ഷയോടെ എല്ലാവരും അവിടേയ്ക്കു പാഞ്ഞു. ഗൗരിയമ്മയുടെ കാര്യത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ ഇഎംഎസ് പറഞ്ഞത് അദ്ദേഹം ചുമതലക്കാരനായ എകെജി പഠനകേന്ദ്രം നടത്തുന്ന ചില സെമിനാറുകളുടെ വിഷയമായിരുന്നു. വളരെ വിശദമായി പരിപാടികൾ വിവരിച്ചതോടെ അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിച്ചു. അപ്പോൾ ഗൗരിയമ്മയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി ലേഖകർ ചാടിയെഴുന്നേറ്റു. ഇഎംഎസ് പറഞ്ഞു:  ഇത് എകെജി പഠനകേന്ദ്രത്തിന്റെ പത്രസമ്മേളനമാണ്. ഇവിടെ രാഷ്ട്രിയം പറയില്ല.

മംഗളത്തിന്റെ ലേഖകൻ യദുകുലകുമാർ ചോദിച്ചു: രാഷ്ട്രീയ ഭീഷ്മാചാര്യൻ രാഷ്ട്രീയം പറയില്ലെങ്കിൽ പിന്നാരു പറയും ? അതുവേറെ അവസരത്തിലെന്നായി ഇഎംഎസ്.

എപ്പോഴെന്ന ചോദ്യത്തിനു നിങ്ങൾ നിശ്ചയിക്കുക എന്നായി അദ്ദേഹം. അവിടെയുണ്ടായുന്ന പ്രസ് ക്ലബ് പ്രസിഡന്റ് കെ.ജി പരമേശ്വരൻ നായർ (കേരള കൗമുദി) നാളെ പ്രസ് ക്ലബിലായാലോ എന്നഭിപ്രായപ്പെട്ടു. ഇഎംഎസ് സമ്മതിച്ചു.

പത്രസമ്മേളനമായല്ല, മീറ്റ് ദ് പ്രസായാണ് ഞങ്ങൾ സുപ്രധാനമായ ആ പരിപാടി സംവിധാനം ച‌െയ്തത്. (മീറ്റ ദ് പ്രസിനെത്തുന്നവർ പ്രസ് ക്ലബിന്റെ ആദരണീയ അതിഥികളാണ്. സ്വാഗതം, കൃതജ്ഞത, ഉപഹാര സമർപ്പണം തുടങ്ങിയ ചേരുവകൾ അതിലുണ്ടാകും)

മീറ്റ് ദ് പ്രസ് ഒരൊന്നര സംഭവമാക്കാൻ അക്കാലം പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറിയായിരുന്ന ഞാനും ട്രഷറർ കരിയം രവിയും (ജനയുഗം) ഉത്സാഹകമ്മിറ്റിയായി രംഗത്തിറങ്ങി.

കെ.ആർ.ഗൗരിയമ്മ.
ഗൗരിയമ്മ

ഉപഹാരമായിരുന്നു ആദ്യ പ്രശ്നം. സമയം കുറവ്. കരകൗശല സ്ഥാപനമായ എസ്എംഎസ്എം നിന്ന് ചന്ദനം  കൊണ്ടുള്ള ഫോട്ടോ ഫ്രെയിം വാങ്ങി. അതിൽ ഇഎംഎസിന്റെ ഫോട്ടോ വച്ചുകൊടുക്കാനായിരുന്നു ആലോചന. ഫോട്ടോയ്ക്ക് പുതുമയില്ലാത്തതുകൊണ്ട് സ്കെച്ച് വരയ്ക്കാമെന്നായി. ഇഎംഎസിന്റെ ചിരിക്കുന്ന മനോഹരമായ ക്ലോസപ് ചിത്രം ഇഎംഎസ് സ്പെഷലിസ്റ്റായ മലയാള മനോരമ ഫോട്ടോഗ്രാഫർ ബി.ജയചന്ദ്രന്റെ ശേഖരത്തിൽ നിന്നു വാങ്ങി. സ്കെച്ച് ആരു വരയ്ക്കുമെന്നതായി അടുത്ത പ്രശ്നം.

രവിയുടെ സുഹൃത്തായ ഭട്ടതിരിയെ (കലാകൗമുദി) തേടിയായി അടുത്ത യാത്ര. മുറിയിൽ സുഖമായി ഉറങ്ങുകയായിരുന്ന ഭട്ടതിരിയെ ഉണർത്തി കാര്യം പറഞ്ഞു. വൈകുന്നേരത്തിനുമുൻപ് സ്കെച്ച് വരച്ചു കിട്ടി. കറുത്ത ഡോട്ടുകൾ മാത്രം ഉപയോഗിച്ചു മനോഹരമായി ചെയ്തെടുത്ത സ്കെച്ചായിരുന്നു അത്. ഞങ്ങൾ തന്നെ അത് ഫ്രെയിമിലാക്കി, സസ്പെൻസ് പൊതിഞ്ഞുവച്ചു.

പിറ്റേന്ന് ഏറെ കഷ്ടപ്പെട്ട് പടികൾ കയറി ഇഎംഎസ് ക്ലബ്ബിലെത്തി. ഉപഹാരമായി ലഭിച്ച ചിത്രം റാപ്പർമാറ്റി തുറന്നത് ഇഎംഎസ് തന്നെ. സ്വന്തം പടം കണ്ട് അദ്ദേഹം വിശാലമായി ചിരിച്ചു. (പടത്തിലേതുപോലെയുള്ള ആ ചിരി പിറ്റേന്നു പല പത്രങ്ങളുടേയും ഒന്നാം പേജ് പടമായി).

ചോദ്യങ്ങൾ എഴുതിവേണമെന്നു നിർദ്ദേശിച്ചിരുന്നതിനാൽ അൻപതോളം ചോദ്യങ്ങൾ ലേഖകരുടേതായി ലഭിച്ചിരുന്നു.

ഭംഗിയായി അടുക്കി കെട്ടിവച്ച ചോദ്യങ്ങൾ ഇഎംഎസ് മറിച്ചുനോക്കി. പത്തുപതിനഞ്ചു ചോദ്യങ്ങൾ പരിശോധിച്ചശേഷം മൈക്ക് അടുപ്പിച്ചുവച്ച് അദ്ദേഹം പറഞ്ഞു: ചോദ്യങ്ങളെല്ലാം തന്നെ ഗൗരിയമ്മയെക്കുറിച്ചുള്ളതാണ്, അതിനു മറുപടി പറയാം.ഹാളിൽ നിറഞ്ഞിരുന്ന പത്രലേഖകരെല്ലാം പേനയും കാതും കൂർപ്പിച്ചിരുന്നു.

ഇഎംഎസ്: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആ സഖാവിനെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചു. അത് അവസാന തീരുമാനമല്ല. ആ സഖാവിനു സംസ്ഥാന കൺ‌ട്രോൾ കമ്മിഷനു പരാതിനൽകാം. തീരുമാനം അനുകൂലമല്ലെങ്കിൽ കേന്ദ്ര കൺ‌ട്രോൾ കമ്മീഷനിൽ  പരാതിപ്പെടാം. ആ കമ്മിഷന്റെ തീരുമാനം എന്തായാലും സഖാവും പാർട്ടിയും അംഗീകരിക്കണം.

മീറ്റ് ദ പ്രസ് സ്വാഹ! രാഷ്ട്രീയമറിയാവുന്ന ആർക്കും മനഃപാഠമായ ഇക്കാര്യം കേൾക്കാനാണോ ഞങ്ങൾ ഇത്രയധികം ബുദ്ധിമുട്ടിയത്?

ems-amboothiripad-kerala-communist-leader
ഇഎംഎസ്

വേദിയിൽ ഇഎംഎസിനു തൊട്ടടുത്തിരുന്ന ഞാൻ ചോദ്യങ്ങൾ വീണ്ടും മറിച്ചുനോക്കിയപ്പോൾ ഇംഗ്ലിഷിലുള്ള ഒരു ചോദ്യം ശ്രദ്ധയിൽ പെട്ടു. ഗൗരിയമ്മയ്ക്കെതിരായ നടപടിക്കു സാമുദായിക (കമ്യൂണൽ) കാരണങ്ങളുണ്ടോ എന്നായിരുന്നു ആ ചോദ്യം. ‘കമ്യൂണൽ’ എന്ന പദത്തിന് അടിവരയിട്ട് ആ ചോദ്യം ഇഎംഎസിനെ കാട്ടി.

ഇതും ഗൗരിയമ്മയെക്കുറിച്ചുള്ള ചോദ്യമാണല്ലോ എന്നു പറഞ്ഞപ്പോൾ അടിവരയിട്ടഭാഗം കാട്ടിക്കൊടുത്തു. അത്യന്തം ക്ഷുഭിതനായ അദ്ദേഹം എന്റെ കണ്ണിനുനേരെ കൈചൂണ്ടി ‘അവരുടെ വക്കാലത്തുമായി ആരും എന്റെയടുത്തു വരേണ്ട ’ എന്ന് ശബ്ദുമുയർത്തി പറഞ്ഞു. മൈക്കിലൂടെ ഇതു കേട്ട് ഹാളിലിരുന്നവർ അമ്പരന്നു. എന്താണ് സംഭവമെന്ന് അവർക്കറിയില്ലല്ലോ.

വൈകാതെ ചടങ്ങുകൾ തീർത്ത് അദ്ദേഹം മടങ്ങി. ഹാളിലിരുന്നവർ വേദിയിലേയ്ക്കുവന്ന് ഇഎംഎസിനെ ക്ഷോഭിപ്പിച്ച ചോദ്യം പകർത്തി. സാമുദായിക കാരണം സംബന്ധിച്ച ചോദ്യം ഇഎംഎസിനെ ദേഷ്യംപിടിപ്പിച്ചു എന്ന മട്ടിൽ പത്രങ്ങൾക്ക് ഒന്നാം പേജ് വാർത്ത കിട്ടി.

(ഇഎംഎസിനൊപ്പം വേദിയിൽ ഇരിക്കുന്ന ഫോട്ടോ ഉണ്ടെങ്കിലും എന്റെ നേരെ കൈചൂണ്ടുന്ന ഫോട്ടോ ഇല്ലാത്തതാണെന്റെ ദുഃഖം!)

English Summary: Gouri Amma's suspension from party and EMS response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com