ചേലക്കരയുടെ രാധേട്ടൻ വീണ്ടും മന്ത്രി; അഞ്ചാമൂഴത്തിന്റെ അനുഭവ സമ്പത്ത്
Mail This Article
ലളിത ജീവിതവും വിനയവും കൊണ്ട് ഏവരുടെയും ആദരം നേടിയ നേതാവാണ് പിണറായി വിജയൻ സർക്കാരിന്റെ ഭാഗമാകുന്ന കെ.രാധാകൃഷ്ണൻ. നാട്ടുകാർക്ക് ഏതു പ്രശ്നത്തിനും പരിഹാരം തേടി എപ്പോഴും സമീപിക്കാവുന്ന ചേലക്കരക്കാരുടെ സ്വന്തം രാധേട്ടൻ.
ചേലക്കരയിൽനിന്ന് നിയമസഭയിലേക്ക് അഞ്ചാം ജയം. ഇത്തവണ 39,400 വോട്ടിന്റെ ഭൂരിപക്ഷം. നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ പദവികൾ നേരത്തെ വഹിച്ചിരുന്നു. നിലവിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം. 1964 മാർച്ച് 24ന് ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്ത് ജനനം. ഇപ്പോൾ ചേലക്കരയ്ക്കടുത്ത് തോന്നൂർക്കരയിൽ താമസം.
തോന്നൂർക്കര എയുപി സ്കൂൾ, ചേലക്കര എസ്എംടി ജിഎച്ച്എസ്, വടക്കാഞ്ചേരി ശ്രീവ്യാസ കോളജ്, ശ്രീ കേരളവർമ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനത്തിലെത്തി. സിപിഎം ജില്ലാ സെക്രട്ടറി, ദലിത് ശോഷൺ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം എന്നിവയിൽ പ്രവർത്തിച്ചു. സമ്പൂർണ സാക്ഷരതാ യജ്ഞത്തിൽ പങ്കാളിയായി. 1996, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ ജയിച്ച് നിയമസഭയിലെത്തി. 1996 ലെ നായനാർ മന്ത്രിസഭയിൽ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, യുവജനകാര്യ വകുപ്പു മന്ത്രിയായിരുന്നു. 2001ൽ പ്രതിപക്ഷ ചീഫ് വിപ്പായി. 2006 ൽ നിയമസഭാ സ്പീക്കറായിരുന്നു.
Content Highlights: K Radhakrishnan set to become Kerala Minister