ADVERTISEMENT

പത്തനംതിട്ട∙ ജില്ലയിൽ നിന്ന് വീണാജോർജിലൂടെ വനിതാ മന്ത്രി. അടൂരിൽ നിന്ന് ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ. ഇടതുമുന്നണിയെ കയ്യയച്ചു സഹായിച്ച ജില്ലക്ക് പ്രത്യുപകാരമായി രണ്ട് യുവ നേതാക്കളുടെ  സ്ഥാനാരോഹണം.

പഠനത്തിലും കലാ വേദികളിലും ഒരുപോലെ മികവു തെളിയിച്ച മാതൃകാ വിദ്യാർഥിയാണ് നിയുക്ത മന്ത്രി വീണാ ജോർജ്. യോഗ്യതയിൽ അധ്യാപിക, പ്രവൃത്തി് പരിചയത്തിൽ മാധ്യമ പ്രവർത്തക – മികവിന്റെ പടവുകൾ ചവിട്ടിക്കയറിയാണ് വീണാ ജോർജ് പിണറായി മന്ത്രിസഭയിലെത്തുന്നത്.

1992ൽ സ്കൂൾ കലോൽസവ വേദികളുടെ കണ്ടെത്തൽ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ രണ്ടു പേരിൽ ഒരാൾ വീണാ ജോർജും മറ്റേയാൾ മഞ്ജു വാരിയരുമാണ്. 1992ൽ പത്തനംതിട്ട ജില്ലാ കലാതിലകമായിരുന്നു. മോഹിനിയാട്ടം, ഭരതനാട്യം, മോണോആക്ട്, നാടോടി നൃത്തം, പദ്യപാരായണം, ഉപന്യാസം, പ്രസംഗം എന്നു വേണ്ട വീണ കൈവയ്ക്കാത്ത മേഖലകളില്ല. സംസ്ഥാന തലത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം.

അധ്യാപക യോഗ്യതയുള്ള വീണാ ജോർജ് എംഎസ്‌സി ഫിസിക്സിലും ബിഎഡ്ഡിലും റാങ്കോടെ ജയം. തിരുവനന്തപുരം വിമൻസ് കോളജിലെ മികച്ച വിദ്യാർഥി എന്നു പേരെടുത്താണ് പുറത്തിറങ്ങിയത്. അധ്യാപിക ആകുന്നതിനു പകരം നേരെ പോയത് മാധ്യമ പ്രവർത്തനത്തിലേക്ക്.

കൈരളി, ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, റിപ്പോർട്ടർ ചാനൽ, ടിവി ന്യൂ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ആകുന്ന കേരളത്തിലെ ആദ്യ വനിതാ മാധ്യമ പ്രവർത്തക. ഇന്ത്യാവിഷനിൽ പ്രവർത്തിക്കുമ്പോൾ 2012ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്തു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി മാധ്യമ പ്രവർത്തനത്തിൽ നിന്ന് സ്വയം വിരമിച്ചു.

1976 ഓഗസ്റ്റ് 3ന് അഡ്വ. പി.ഇ.കുര്യാക്കോസിന്റെയും നഗരസഭാ മുൻ കൗൺസിലർ റോസമ്മ കുര്യാക്കോസിന്റെയും മൂത്ത മകളായി ജനനം. മൈലപ്ര മൗണ്ട് ബഥനിയിൽ സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം വിമൻസ് കോളജിൽ ഉന്നത വിദ്യാഭ്യാസം. കോളജ് പഠന കാലത്ത് എസ്എഫ്ഐ പ്രവർത്തക. ടിപി അവതാരക എന്ന നിലയിൽ സുപരിചിതയായി. 2016ൽ സിറ്റിങ് എംഎൽഎയെ അട്ടിമറിച്ച് വിജയം.

സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള നിയമസഭാ സമിതിയിലും തൊഴിലുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയിലും അംഗം. നിയമസഭാ ടിവിയുടെ ആശയ രൂപീകരണ സമിതിയുടെ അധ്യക്ഷ. കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നി നിലകളിൽ വീണ വ്യക്തിമുദ്ര പതിപ്പിച്ചു.  മലങ്കര അസോസിയേഷൻ മുൻ സെക്രട്ടറി ഡോ. ജോർജ് ജോസഫാണ് ഭർത്താവ്. മകൾ അന്ന (പ്ലസ് വൺ വിദ്യാർഥി), മകൻ ജോസഫ് (ഏഴാം ക്ലാസ് വിദ്യാർഥി). 

എതിരാളികളെ ഓടിത്തോൽപ്പിക്കുന്ന ചീറ്റപ്പുലിയാണ് ചിറ്റയംകാരൻ ഗോപകുമാർ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അരങ്ങൊഴിഞ്ഞ അടൂരിനെ തിരിച്ചു പിടിക്കാനുള്ള സുവർണാവസരം ഇടതു മുന്നണി മുതലാക്കിയത് ചിറ്റയം ഗോപകുമാറിലൂടെയാണ്. പാർട്ടി തീരുമാനം അക്ഷരം പ്രതി ശരിവച്ചു ജയിച്ചു കയറിയ ചിറ്റയം പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.

അടൂരിൽ ഹാട്രിക് തികച്ച ചിറ്റയം ഗോപകുമാറിന് ഇത്തവണ മന്ത്രിസഭാ പരിഗണന നാട് ഒരുപാട് ആഗ്രഹിച്ചിരുന്നു. പിടിച്ചെടുത്ത അടൂരിനെ കുത്തകയാക്കിയ ചിറ്റയത്തെ ആദരിക്കാതിരിക്കുന്നതെങ്ങനെ? മന്ത്രി സ്ഥാനം ഇല്ലെങ്കിലും ഡപ്യൂട്ടി സ്പീക്കർ പദവിയിൽ ചിറ്റയം ഇനി തിളങ്ങും. വിശ്വസിച്ച് ഏൽപ്പിക്കാവുന്ന പോരാളിയായാണ് സിപിഐ ചിറ്റയത്തെ കാണുന്നത്. അതുകൊണ്ടു തന്നെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ മറ്റൊരു പേര് പാർട്ടി പരിഗണിക്കാതിരുന്നത്.

നിബന്ധന പാലിച്ചാൽ ഇനിയൊരവസരം ചിറ്റയം ഗോപകുമാറിന് നിയമസഭയിലേക്കില്ല. ഹാട്രിക് വിജയത്തോടെ മൂന്നു ടേം തികച്ച ചിറ്റയത്തെ തേടി ഡപ്യൂട്ടി സ്പീക്കർ സ്ഥാനം എത്തുമ്പോൾ ജന ഹൃദയങ്ങളുടെ വികാരങ്ങളെ തൊട്ടറിഞ്ഞ തീരുമാനമായി മാറിയത്. സിപിഐയുടെ മുതിർന്ന എംഎൽഎമാരിൽ ഒരാളെന്ന നിലയിൽ ഒരു പദവി അത് ചിറ്റയത്തിന് ഉറപ്പായിരുന്നു.

എന്നാൽ, ഡപ്യൂട്ടി സ്പീക്കർ സ്ഥാനം തേടിയെത്തുമെന്നു കരുതിയിരുന്നില്ലെന്നു ചിറ്റയം പറയുന്നു. ഇതുവരെയുള്ളത് എല്ലാം പാർട്ടിയുടെ തീരുമാനമായിരുന്നു. പുതിയ പദവിയും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമാണ്. അത് ഏറ്റവും ആത്മാർഥമായി നിർവഹിക്കുമെന്നാണ് കേരളത്തിലെ ജനങ്ങൾക്കു നൽകുന്ന ഉറപ്പ്, സ്വതസിദ്ധമായ ശൈലിയിൽ നെഞ്ചുറപ്പോടെ ചിറ്റയം പറഞ്ഞു.

ചിറ്റയത്തിന്റെ പദവിയിൽ പത്തനംതിട്ടയ്ക്കു മാത്രമല്ല, കൊല്ലത്തിനും അഭിമാനക്കാം. അടൂരിന്റെ ജനപ്രതിനിധി കൊല്ലം ജില്ലയുടെ പുത്രനാണ്. കൊല്ലം പനയറ ചിറ്റയം കാട്ടുവിളപുത്തൻ വീട്ടിൽ ടി ഗോപാലകൃഷ്ണന്റെയും ടി കെ ദേവയാനിയുടെയും മകൻ. 1965ൽ ജനനം.  കർഷക തൊഴിലാളി കുടുംബത്തിൽ ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു ഗോപകുമാറിന്റേത്.

അഞ്ചാലുംമൂട്, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബാലവേദിയുടെ സജീവ പ്രവർത്തകനായി. കൊട്ടാരക്കര സെന്റ് ഗ്രീഗോറിയസ് കോളജിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി. കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

എഐവൈഎഫിലും എഐടിയുസിയിലും അംഗമായി. കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, ദേശീയ കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി, ആശാവർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി വികസന കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പ്രസിഡന്റ്, കെടിഡിസി എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

കലാസാംസ്കാരിക സംഘടനയായ ഇപ്റ്റ, യുവകലാസാഹിതി എന്നീ സംഘടനകളിലും ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് അടൂർ എന്ന സംഘനയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 1995 ൽ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2008 ൽ കേരള സ്റ്റേറ്റ് കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി. ഈ പദവിയിൽ തുടരവെയാണ് 2011ൽ അടൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ചത്.

2011 ൽ 607 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2016 ൽ വീണ്ടും മത്സരിച്ചപ്പോൾ ഭൂരിപക്ഷം 25,640 വോട്ടായി ഉയർന്നു. ഇത്തവണ ഭൂരിപക്ഷം 2,962. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ ഇടതു സ്ഥാനാർഥിയായിരുന്നു. സി.ഷേർളി ബായിയാണ് ഭാര്യ. മൂത്ത മകൾ എസ്.ജി. അമൃത അടൂർ സെന്റ് സിറിൾസ് കോളജിലെ ഇംഗ്ലിഷ് വിഭാഗം ഗെസ്റ്റ് ലക്ചറർ ആണ്. ഇളയ മകൾ എസ്.ജി.അനുജ തിരുവനന്തപുരം ഗവ. ലോ കോളജിൽ എൽഎൽബി വിദ്യാർഥി.

English Summary: Pathanamthitta get minister and deputy speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com