ADVERTISEMENT

കൊച്ചി∙ പറവൂർ എംഎൽഎ വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കു വരുമ്പോൾ എറണാകുളം ജില്ലയിലെ കോൺഗ്രസിനുള്ള അംഗീകാരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ തന്നെ നിയമസഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസിന്റെ മൂർച്ചയേറിയ ആയുധമായിരുന്നു വി.ഡി. സതീശൻ. കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വരുന്ന വിഷയങ്ങളെ കൃത്യമായി ജനങ്ങളിലെത്തിക്കാൻ കഠിനാധ്വാനം നടത്തുകയും അതിലൂടെ ഭരണപക്ഷത്തെ മുൾമുനയിലാക്കുകയും െചയ്തിരുന്നത് വി.ഡി. സതീശനായിരുന്നു.

പ്രത്യേകിച്ചും സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സതീശന്റെ വൈദഗ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏതു വിഷയവും ആഴത്തിൽ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേയ്ക്കെത്തിയ വി.ഡി. സതീശൻ എറണാകുളം ജില്ലയിലെ നെട്ടൂർ സ്വദേശിയാണ്. വടശ്ശേരി ദാമോദര മേനോനാണ് പിതാവ്. മാതാവ് വി.വിലാസിനി. നെട്ടൂർ എസ്‍വിയുപി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും പനങ്ങാടിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. തേവര സേക്രഡ് ഹാർട് കോളജിലെ പഠനശേഷം നിയമ ബിരുദം എടുത്തിട്ടുണ്ട്.

എംജി സർവകലാശാല യൂണിയൻ കൗൺസിലറും എംജി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായിരുന്നു. എൻഎസ്‍യു ദേശീയ സെക്രട്ടറിയായും തുടർന്ന് എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. 2001 മുതൽ പറവൂരിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയാണ്. മികച്ച ഭൂരിപക്ഷത്തിൽ 2001ൽ മണ്ഡലം പിടിച്ച വി.ഡി. സതീശൻ തുടർന്നു 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് സഭയിലേയ്ക്ക് എത്തിയിട്ടുള്ളത്. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പായിരുന്നു.

അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടത്തിയ രാഷ്ട്രീയ സംവാദങ്ങളിലൂടെയാണ് വി.‍ഡി. സതീശൻ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരിസ്ഥിതി വിഷയങ്ങളിലും ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെ അനുകൂലിച്ചുമെല്ലാം പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുൻപു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ സ്പ്രിൻക്ലർ ഉൾപ്പടെയുള്ള വിഷയങ്ങളിലെല്ലാം കൃത്യമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

English Summary: Life Story of Opposition Leader VD Satheeshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com