ഭര്‍തൃമാതാവിനെ 22കാരി കൊന്നു; മൃതദേഹം ഒളിപ്പിക്കാൻ ഭർത്താവിന്റെ സഹായവും
Mail This Article
പുണെ∙ 22കാരി മരുമകൾ ഭർത്താവിന്റെ അമ്മയെ കൊലപ്പെടുത്തി. പിന്നീട് ഭർത്താവിന്റെ സഹായത്തോടെ മൃതദേഹം ചാക്കിലൊളിപ്പിച്ച് ഉപേക്ഷിക്കാനും ശ്രമം നടത്തി. മഹാരാഷ്ട്രയിലെ പുണെയിൽനിന്ന് 40 കിലോമീറ്റർ അകലെ തലോഗാവ് ഡഭാഡെയിൽ മേയ് 21നാണ് സംഭവം.
ചാക്ക് ഉപേക്ഷിക്കാൻ ദമ്പതികൾ നടത്തിയ നീക്കത്തിൽ സംശയം തോന്നിയ അയൽക്കാരാണ് സംഭവം കണ്ടെത്തിയത്. മരുമകൾ പൂജ ഷിൻഡെ(22), ഭര്‍ത്താവ് മിലിന്ദ് ഷിൻഡെ(29) എന്നിവരെ കൊലപാതക കുറ്റത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളുടെ പേര് ബേബി ഷിൻഡെ എന്നാണ്.
21ന് അമ്മായിയമ്മയും മരുമകളും തമ്മിൽ വീട്ടിൽവച്ച് വഴക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് പൂജ ദേഷ്യത്തിൽ അമ്മായിയമ്മയുടെ കഴുത്തിൽ ബ്ലൗസ് ഉപയോഗിച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി ടെറസിൽ ഒളിപ്പിച്ചു. എന്നാൽ മണം വന്നതോടെയാണ് അയൽക്കാർ ഇടപെട്ടത്. ഇതേത്തുടർന്ന് മേയ് 23ന് അടുത്തുള്ള കുറ്റിക്കാട്ടിൽ ചാക്ക് ഉപേക്ഷിക്കാൻ പൂജയും മിലിന്ദും ശ്രമിച്ചു.
ഇതോടെ അയൽക്കാർ പൊലീസിനെ വിവരം അറിയിച്ചു. ചാക്ക് ഉപേക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ സിസിടിവിയിൽനിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
English Summary: Pune woman kills mother-in-law, tries to dispose of the body with husband's help