‘മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിൽ നേരിട്ട് എത്തിക്കുന്നത് കാലഘട്ടത്തിന് യോജിച്ചതല്ല’
Mail This Article
തിരുവനന്തപുരം ∙ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വീടുകളിൽ നേരിട്ടെത്തിക്കുന്നത് അപ്രായോഗികമെന്ന് കെപിഎസ്ടിഎ. മുഖ്യമന്ത്രിയുടെ സന്ദേശം ജൂൺ ഒന്നിനു മുൻപായി എല്ലാ വീടുകളിലും നേരിട്ടെത്തിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ലോക്ഡൗണും ചില ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂൾ അഡ്മിഷനും പ്രവേശനോത്സവവും ഉൾപ്പടെയുള്ള കാര്യങ്ങള്‍ ഓൺലൈനായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം കെബിപിഎസ് വഴി ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിച്ച് അധ്യാപകർ മുഖേന ഓരോ കുട്ടിയുടെ വീട്ടിലും നേരിട്ടെത്തിക്കാൻ തീരുമാനിച്ചത് കാലഘട്ടത്തിന് യോജിച്ചതല്ല.
ഓൺലൈനായിതന്നെ സന്ദേശം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ, തീരുമാനം അയുക്തികമാണെന്ന് കെപിഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്യുഐപിയിലുള്ള അധ്യാപക സംഘടനകളോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തത്. പ്രവേശനോത്സവം സംബന്ധിച്ച തയാറെടുപ്പുകൾക്ക് ഞായറും തിങ്കളും മാത്രമേയുള്ളൂ.
അതിനിടയിൽ അധ്യാപകർ വഴിയുള്ള നോട്ടിസ് വിതരണം അസാധ്യമാണ്. അതിനാൽ ഇക്കാര്യത്തിൽ അധ്യാപകരെ നിർബന്ധിക്കുന്ന നിലപാടുകൾ വിദ്യാഭ്യാസ ഓഫിസർമാരുടെ പക്കൽ നിന്നുണ്ടാകരുതെന്നും വീടുകളിൽ നോട്ടിസെത്തിക്കുന്നതിൽനിന്നും അധ്യാപകരെ ഒഴിവാക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീനും ജനറൽ സെക്രട്ടറി സി.പ്രദീപും ആവശ്യപ്പെട്ടു.
English Summary: It is impractical to convey CM's message directly to the houses: KPSTA