ADVERTISEMENT

ചെന്നൈ ∙ എല്ലാം നിർത്തിപ്പോയെന്നു പറഞ്ഞ വി.കെ.ശശികല ഒരിടവേളയ്ക്കുശേഷം തമിഴ്നാട് രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തുന്നു. കോവിഡ് മഹാമാരി മാറുന്നതിനു പിന്നാലെ, തന്നെ പുറത്താക്കിയ അണ്ണാ ഡിഎംകെയിലേക്കുതന്നെ തിരികെയെത്തുമെന്നു ശശികല പറയുന്നു. പാർട്ടി പ്രവർത്തകനുമായുള്ള ഫോൺ സംഭാഷണത്തിലാണു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങുന്നതിന്റെ സൂചനകൾ ചിന്നമ്മ നൽകിയത്.

‘വിഷമിക്കേണ്ട, ഞാൻ തീർച്ചയായും മടങ്ങിവരും. ഇപ്പോഴത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ എഐഎഡിഎംകെയിലെ പ്രശ്നങ്ങൾ ശരിയാക്കാം. ധൈര്യമായിരിക്കൂ’ എന്നു പാർട്ടി പ്രവർത്തകനുമായുള്ള സംഭാഷണത്തിൽ ശശികല ഉറപ്പു നൽകുന്നുണ്ട്. ഈ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ‘ഞങ്ങൾ അമ്മയ്ക്കു പിന്തുണയായി ഒപ്പമുണ്ടാകും’ എന്ന മറുപടിയും കേൾക്കാം.

പ്രചരിക്കുന്ന ഫോൺ കോൾ ശരിയാണെന്ന് എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന്റെ പഴ്‌സനൽ അസിസ്റ്റന്റ് ജനാർദനൻ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്കു ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെയാണു ശശികലയുടെ നീക്കം. അന്തരിച്ച മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ ഉറ്റ സുഹൃത്തായ ശശികല, ഈ വർഷം മാർച്ചിലാണു രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ഡിഎംകെയെ പരാജയപ്പെടുത്താൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനവും ചെയ്തു.

അനധികൃത സ്വത്തുകേസിൽ നാലുവർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി ഫെബ്രുവരി എട്ടിനാണു ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് മോചിതയായത്. നിലവിൽ ചെന്നൈയിലെ ടി നഗറിലാണു ശശികല താമസിക്കുന്നത്. അണ്ണാ ഡിഎംകെയിലും സംസ്ഥാന രാഷ്ട്രീയത്തിലും നിർണായക ഘടകമായി മാറുമെന്നു കരുതിയ വേളയിലാണു പൊടുന്നനെ രാഷ്ട‌്രീയത്തിൽനിന്നു വിരമിക്കുകയാണെന്നു ശശികല പ്രഖ്യാപിച്ചത്.

English Summary: VK Sasikala Hints at Return to Politics in Viral Audio, Promises to 'Sort Out' AIADMK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com