പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതി; 195.82 കോടി കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി
Mail This Article
തിരുവനന്തപുരം∙ പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയുടെ 195.82 കോടി രൂപ സംസ്ഥാനം നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോർട്ട്. യഥാസമയം നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിനാലാണിത്. അർഹർ ഒഴിവാക്കപ്പെട്ടപ്പോൾ അനർഹർക്ക് വീട് ലഭിച്ചെന്നും കണ്ടെത്തലുണ്ട്.
ജനറൽ സോഷ്യൽ സെക്ടറുകളെ സംബന്ധിച്ച് 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടിലാണ് പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ സിഎജി ചൂണ്ടിക്കാട്ടുന്നത്.
ഭൂമി ഇല്ലാത്ത 5712 ഗുണഭോക്താക്കൾക്ക് ഭൂമി ലഭ്യമാക്കാത്തതിനാൽ വീട് നിഷേധിക്കപ്പെട്ടു. വീടുകൾ അനുവദിച്ചത് ക്രമരഹിതമായാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഗുണഭോക്താക്കൾക്ക് വായ്പ തരപ്പെടുത്തുന്നതിൽ ബ്ലോക്ക് പഞ്ചായത്തുകൾ പരാജയപ്പെട്ടു. സാങ്കേതികവും ഗുണനിലവാരമുള്ളതുമായ മേൽനോട്ടത്തിന്റെ അഭാവവും പദ്ധതിയിൽ ഉണ്ടായി.
മുൻഗണനാ ലിസ്റ്റിലേക്ക് അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും വീടുനിർമാണത്തിൽ വയോജനങ്ങളെയും ദുർബലരെയും സഹായിക്കുന്നതിലും വീഴ്ചയുണ്ടായി. ഭൂമിയില്ലാത്തവർക്കു ഭൂമി കണ്ടെത്തൽ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കൽ എന്നിവയിലും ഗ്രാമപഞ്ചായത്തുകൾ പരാജയപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
English Summary: CAG report on Prime Minister home scheme