ADVERTISEMENT

തിരുവനന്തപുരം ∙ ബജറ്റിൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട 2 പ്രഖ്യാപനങ്ങളും ജനങ്ങളുടെ വർഷങ്ങളായി കിടക്കുന്ന പരാതികൾക്ക് പരിഹാരമൊരുക്കുന്നതാണ്. സംസ്ഥാനത്ത് 1966ൽ തുടങ്ങിയ റീസർവെ 54 വർഷം കഴിഞ്ഞിട്ടും പൂർത്തിയായത് വെറും 54 ശതമാനമാണ്. പൂർത്തിയായതിൽ തന്നെ പരാതികളുടെ കൂമ്പാരവുമാണ്. റീസർവെ നടന്നത് ആകെയുള്ള 1666 വില്ലേജ് ഓഫിസുകളിൽ 1032 വില്ലേജ് ഓഫിസുകളിൽ മാത്രം.

കൃത്യതയാര്‍ന്ന ഭൂരേഖയും അനുബന്ധ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കണ്ടിന്യൂസലി  ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷൻ (സിഒആർഎസ്) എന്ന അത്യാധുനിക ഡിജിറ്റൽ റീ–സർവെയാണ് നടപ്പാക്കുന്നത്. ഇൗ സർക്കാരിന്റെ കാലയളവിൽ തന്നെ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ബജറ്റിൽ ഉറപ്പു നൽകുന്നു.

വളരെ കൃത്യതയാർന്ന സംവിധാനമാണിത്. ജിപിഎസ് വഴിയുള്ള ഇൗ സംവിധാനത്തിൽ 1350 സ്ഥലങ്ങളുടെ ശൃംഖല ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓരോന്നും സാറ്റലൈറ്റ് സംവിധാനമടങ്ങിയതാണ്. എക്കാലത്തേക്കും ഉപയോഗിക്കുന്നതിനായി കേന്ദ്രസെർവറിലേക്ക് ഇൗ ഡേറ്റകൾ മാറ്റും. ഇത് ജില്ലയിൽ 2 എണ്ണം വീതം 28 എണ്ണം സ്ഥാപിക്കും.

പരമ്പരാഗത രീതിയിൽ ഉള്ള റീസർവെ പ്രകാരം ആദ്യം സർവെ നടത്തിയിടത്തൊക്കെ പരാതികളും ഉയർന്നിരുന്നു. വലിയ കാലതാമസമാണ് ഇപ്പോൾ നേരിടുന്നത്. പിന്നീട് വന്ന ടോട്ടൽ സ്റ്റേഷൻ എന്ന സംവിധാനത്തിൽ 88 എണ്ണമാണ് പൂർത്തീകരിച്ചത്. ഇൗ നിലയിൽ പോയാൽ വീണ്ടും വർഷങ്ങളെടുക്കുമെന്നതിനാലാണ് റവന്യു വകുപ്പ് പദ്ധതി തയാറാക്കുന്നതെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.

കെട്ടിടം മാത്രമല്ല ഇനി സ്മാർട്ട്

സ്മാർട്ട് വില്ലേജ് ഓഫിസുകളെന്നു പറഞ്ഞാൽ കാണാൻ ഭംഗിയുളള, എല്ലാ സൗകര്യവുമുള്ള വൃത്തിയുള്ള വില്ലേജ് ഓഫിസുകളായിരുന്നുവെങ്കിൽ ബജറ്റിൽ പ്രഖ്യാപിച്ച സ്മാർട്ട് വില്ലേജ് ഓഫിസുകളെന്നത് കെട്ടിടവും ഒപ്പം സേവനങ്ങളും സ്മാർട്ട് ആകുന്നതാണ്.

എല്ലാ രേഖകളും ഡിജിറ്റലാക്കും. 100 ദിവസം കൊണ്ട് 50 വില്ലേജ് ഓഫിസുകളെ ഇത്തരത്തിൽ സ്മാർട്ട് വില്ലേജ് ആക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. സേവനങ്ങളും സ്മാർട്ട് ആകുന്നതോടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകും. 

Content Highlights: Kerala revised budget, smart village office, Resurvey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com