നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; വളർച്ചാ പ്രതീക്ഷ 9.5%
Mail This Article
മുംബൈ∙ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിലാണ് റിപ്പോ നിരക്കുകൾ വർധിപ്പിക്കാതെ 4 ശതമാനമായി തുടരാൻ തീരുമാനിച്ചത്. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ലാതെ 3.35 ശതമാനമായി തുടരും. മൂന്നു ദിവസത്തെ മൊണിറ്ററി പോളിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.
നടപ്പ് സാമ്പത്തിക വർഷം 9.5 ശതമാനമാണ് വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നതെന്ന്. 10.5 ശതമാനമാണ് ആദ്യം വളർച്ച പ്രതീക്ഷിച്ചിരുന്നത്. വളർച്ചയുണ്ടാകാനാവശ്യമായ നടപടികൾ തുടരുമെന്നും ആർബിഐ ഗവർണർ അറിയിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ പദ്ധതി തുടരും. 50 കോടി രൂപവരെ വായ്പയെടുത്തവർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പാ പരിധി.
കാർഷിക മേഖലയിൽ 3.6 ശതമാനം വളർച്ചയുണ്ടായി. സേവന മേഖലയിൽ 8.4 ശതമാനവും വ്യാവസായിക മേഖലയിൽ 7 ശതമാനവും ചുരുങ്ങി. അനുകൂലമായ മൺസൂൺ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ആഗോളതലത്തിലെ അനുകൂല ഘടകങ്ങൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമാകുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കോവിഡ് വ്യാപനം മൂലം 2020 മാർച്ചിലാണ് ആർബിഐ നിരക്കുകൾ കുറച്ചത്. പല സംസ്ഥാനങ്ങളും ലോക്ഡൗൺ നീക്കാൻ ആരംഭിച്ചതോടെ രണ്ടാം തരംഗത്തിൽ നിന്നും മോചനം നേടുകയാണെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു.
English Summary: RBI keeps lending rate at 4%