ADVERTISEMENT

കണ്ണൂർ∙ തലിസീമിയ രോഗ ബാധിതനായ എംബിബിഎസ് വിദ്യാർഥി കീച്ചേരി മാങ്കടവിലെ എം.കെ.പി. അമീർ മുഹമ്മദിന് (23) ഇപ്പോൾ പ്രതീക്ഷയുണ്ട്. തന്റെ അപേക്ഷ സർക്കാർ മാനിക്കാൻ പോകുന്നു. മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തനിക്കു വേണ്ടി എന്തെല്ലാം സഹായങ്ങൾ ചെയ്യാൻ കഴിയുമെന്ന ആലോചനയിലേക്ക് സർക്കാർ കടന്നുവെന്നതാണ് അമീറിനെ ആശ്വസിപ്പിക്കുന്നത്. മലയാള മനോരമയിലൂടെ അമീറിന്റെ ജീവിതാവസ്ഥ അറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസും ആരോഗ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമെല്ലാം അഴീക്കോട് എംഎൽഎ കെ.വി.സുമേഷിന്റെ നേതൃത്വത്തിൽ അമീറിനു വേണ്ട സഹായങ്ങൾ ചെയ്യാൻ ഒരുങ്ങുകയാണ്.

∙ അമീറിന്റെ കഥയറിയാം

ജനിച്ച് രണ്ടാം മാസം മുതൽ ആശുപത്രിയായിരുന്നു അമീറിന്റെ രണ്ടാം വീട്. ഇടവിട്ടുള്ള വിട്ടുമാറാത്ത പനി ചെറുപ്പത്തിലേ അമീറിനെ പിടികൂടി. വിശദ പരിശോധനയിലാണ് തലിസീമിയ മേജർ എന്ന രോഗമാണെന്നു തിരിച്ചറിഞ്ഞത്. ഇടയ്ക്കിടെയുള്ള രക്തം മാറ്റലായിരുന്നു താൽക്കാലിക ചികിത്സ. ആദ്യമൊക്കെ നീണ്ട ഇടവേളകളിലായിരുന്നു രക്തം മാറ്റേണ്ടിയിരുന്നത്. പീന്നീട് ഇടവേളകൾ കുറഞ്ഞു വന്നു. ഇപ്പോൾ രണ്ടാഴ്ചയിലൊരിക്കൽ രക്തം മാറ്റണം.

എം.കെ.പി. അമീർ മുഹമ്മദ്
എം.കെ.പി. അമീർ മുഹമ്മദ്

മജ്ജ മാറ്റി വയ്ക്കലാണ് രോഗം മാറാൻ ചെയ്യേണ്ടത്. അതിനു ഭാരിച്ച ചെലവു വരുമെന്നതിനാൽ മുഖ്യമന്ത്രിയുടെ കരുതൽ തേടുകയായിരുന്നു അമീർ. ബാപ്പ മരിച്ച് തുണയില്ലാതായപ്പോൾ എടുത്ത തീരുമാനമാണത്. മൂന്നു മാസം മുൻപാണ് ഗൾഫിൽ ഡ്രൈവറായിരുന്ന ബാപ്പ ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്. മകൻ ഡോക്ടറായി കാണണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും  വലിയ ആഗ്രഹം. ആ ആഗ്രഹം നിറവേറ്റാൻ രോഗത്തോടു പൊരുതി, പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസിനു പഠിക്കുകയാണ് അമീർ.

∙ ബാപ്പയുടെ മരണത്തോടെ തളർന്നു 

സി.മുഹമ്മദ് കുഞ്ഞിയുടെയും എം.കെ.പി.ആയിഷയുടെയും ഏക മകനാണ് അമീർ. മുഹമ്മദ് കുഞ്ഞി ഗൾഫിൽ ജോലി ചെയ്തു കിട്ടുന്ന വരുമാനത്തിന്റെ പിൻബലത്തിലായിരുന്നു അമീറിന്റെ പഠനവും ചികിത്സയും. കുടുംബത്തെ ആകെ തളർത്തിക്കൊണ്ട് 3 മാസം മുൻപ് അദ്ദേഹം മരിച്ചു. ഇതോടെ അരയാല ക്ഷേത്രത്തിനടുത്ത് വാടക വീട്ടിൽ താമസിക്കുന്ന കുടുംബം കരിനിഴലിലായി. ഉമ്മയോടൊപ്പം ഉമ്മയുടെ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ താൽക്കാലികമായി താമസിക്കുന്നത്. അരയാലയിലെ വാടക വീട്ടിലേക്കു തന്നെ തിരിച്ചു പോകും. കുടുംബത്തിന് നിലവിൽ വരുമാനമൊന്നും ഇല്ലാത്ത അവസ്ഥയാണ്.

∙ രോഗത്തോടു പൊരുതി പഠനം

അമീറിന്റെ ആരോഗ്യ നില മോശമാണ്. 23 വയസ്സുണ്ടെങ്കിലും എൽപി സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പൊക്കമേയുള്ളൂ. രോഗം കൊണ്ടു സംഭവിച്ചതാണത്. പഠനം ഇടയ്ക്കിടെ മുടങ്ങുന്ന തരത്തിലായിരുന്നു അമീറിന്റെ സ്കൂൾ ജീവിതം. ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ടിയിരുന്നതിനാൽ സ്കൂൾ ക്ലാസുകൾ പലപ്പോഴും മുടങ്ങിയിരുന്നു. എങ്കിലും പഠനത്തിൽ അതീവ താൽപര്യത്തോടെ മുന്നേറി. 

നാട്ടിലുള്ള റഹ്മത്ത് സ്കൂളിലായിരുന്നു എൽപി സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് 5 മുതൽ 10 വരെ വളപട്ടണം താജുൽ ഉലൂം സ്കൂളിൽ പഠിച്ചു. പറശ്ശിനിക്കടവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു. ക്ലാസുകൾ മുടങ്ങിയിരുന്നുവെങ്കിലും നല്ല മാർക്കോടെ പ്ലസ് ടു പാസായി. 

എം.കെ.പി. അമീർ മുഹമ്മദ്
എം.കെ.പി. അമീർ മുഹമ്മദ്

∙ ഡോക്ടറാകാനുള്ള  മോഹം

ഓർമവച്ച നാൾ മുതൽ ആശുപത്രിയും പരിസരവുമാണ് അമീറിന്റെ പരിചിത ലോകം. സിറിഞ്ചും സ്റ്റെതസ്കോപ്പും മരുന്നും ഇൻജക്‌ഷനുമെല്ലാം നിറഞ്ഞതായിരുന്നു അവന്റെ ലോകം. അവിടെ വച്ച് തലയിൽ കയറിയ ചിന്തകളിൽ നിന്നാണ് ഡോക്ടറാകാനുള്ള മോഹമുണ്ടായതെന്നാണ് അമീർ പറയുന്നത്. പ്ലസ് ടു കഴിഞ്ഞതിനു ശേഷം എൻട്രൻസ് എഴുതാനായി പരിശീലനത്തിനു പോയി. രണ്ടാം തവണത്തെ എൻട്രൻസ് പരീക്ഷയിൽ മോഹം പൂവണിഞ്ഞു. അങ്ങനെയാണ് കഴിഞ്ഞ വർഷം പരിയാരം മെഡിക്കൽ കോളജിൽ എംബിബിഎസിനു പ്രവേശനം ലഭിച്ചത്.

∙ രോഗ വിവരം ആരോടും പറഞ്ഞില്ല

പരിയാരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കോ ഡോക്ടർമാർക്കോ അമീറിന് തലിസീമിയ മേജർ എന്ന രോഗമുണ്ടെന്ന് അറിയുമായിരുന്നില്ല. കഴിഞ്ഞ തലിസീമിയ ദിനത്തിൽ കോളജിൽനിന്ന് ഒരു പ്രോജക്ട് ചെയ്യാൻ നിർദേശിച്ചപ്പോൾ അമീർ സ്വന്തം അനുഭവം എഴുതിയതിലൂടെയാണ് കോളജിലെ കൂട്ടുകാരും ഡോക്ടർമാരുമെല്ലാം രോഗവിവരം അറിഞ്ഞത്. രോഗത്തിനു പുറമേ അനാഥത്വം വേട്ടയാടുന്നുണ്ട് അമീറിനെയെന്ന് കോളജിലുള്ളവർ അറിയുന്നതും അപ്പോഴാണ്. അങ്ങനെയാണ് മജ്ജ മാറ്റിവയ്ക്കലിനായി സർക്കാർ സഹായം തേടാൻ ഡോക്ടർമാരുടെ പ്രേരണയോടെ അമീർ തയാറായത്. അതിനു ഫലമുണ്ടാകാൻ പോകുന്നുവെന്ന് അറിഞ്ഞ സന്തോഷത്തിലാണ് അമീർ ഇപ്പോൾ.

തന്റെ ജീവിതാവസ്ഥ തുറന്നെഴുതി അമീർ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നൽകുകയായിരുന്നു. ഇക്കാര്യം മനോരമ ശ്രദ്ധയിൽ കൊണ്ടു വന്നതോടെ നടപടികൾക്കു തുടക്കമായി. നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തായിരുന്ന സ്ഥലം എംഎൽഎ കെ.വി.സുമേഷ് വിഷയം ആരോഗ്യമന്ത്രി വീണാ ജോർജുമായും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവുമായും ചർച്ച ചെയ്തു. ആരോഗ്യ വകുപ്പിന്റെ വീ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി അമീറിനു വേണ്ട സഹായങ്ങൾ ചെയ്യാമെന്ന ധാരണയിലെത്തി. ചികിത്സയുടെ വിശദാംശങ്ങൾ അടങ്ങുന്ന രേഖകളും ചികിത്സാ ചെലവു സംബന്ധിച്ച് ആശുപത്രി നൽകുന്ന സ്റ്റേറ്റ്മെന്റും സഹിതം വിശദമായ അപേക്ഷ ആരോഗ്യ വകുപ്പിൽ എത്തിക്കാൻ കെ.വി.സുമേഷിന് നിർദേശം ലഭിച്ചിരിക്കുകയാണ്. 

∙ ചികിത്സ ഇപ്പോഴും തുടരുന്നു

തലിസീമിയ രോഗത്തിനുള്ള താൽക്കാലിക പ്രതിവിധിയെന്ന നിലയിൽ ഇപ്പോഴും രക്തം മാറ്റലിനു വിധേയനാകുന്നുണ്ട് അമീർ. മംഗളൂരുവിൽ സർക്കാർ ആശുപത്രിയിലായിരുന്നു ഇതു ചെയ്തു വന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം യാത്രയും പ്രയാസമാണ്. അതോടെ രക്തം മാറ്റൽ കണ്ണൂർ ജില്ലാ ഗവണ്മെന്റ് ആശുപത്രിയിൽ നിന്നാക്കി. പരിയാരം മെഡിക്കൽ കോളജിലായിരുന്ന അമീർ, ക്ലാസുകൾ ഓൺലൈനിലായതിനാൽ മാങ്കടവിലെ ഉമ്മയുടെ സഹോദരിയുടെ വീട്ടിലേക്കു വന്നിരിക്കുകയാണ്. അവിടെയിരുന്നാണ് ക്ലാസിൽ പങ്കെടുക്കുന്നത്. തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ആവശ്യമായ നടപടികളിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്ന് കെ.വി.സുമേഷ് എംഎൽഎ നൽകിയ ഉറപ്പിന്റെ ആശ്വാസത്തിലാണ് അമീർ.

English Summary: Story of MKP Ameer Muhammad, who was a MBBS student and thalassemia patient

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com