ADVERTISEMENT

പാലക്കാട്∙ കുഴൽപണകടത്ത്, പണമിടപാട് ആരേ‍ാപണങ്ങളിൽ കടുത്ത പ്രതിരോധത്തിലായിട്ടും ഗ്രൂപ്പുതിരി‍ഞ്ഞ് ആരേ‍ാപണ പ്രത്യാരോപണം നടത്തുന്ന നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താക്കീതും മുന്നറിയിപ്പും. വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ ആരേ‍ാപണങ്ങള്‍ ഗ്രൂപ്പുകളിക്കുളള അവസരമാക്കിയെടുത്താൽ സംഘടനയ്ക്ക് അതിന്റെ വഴി തേടേണ്ടിവരുമെന്നു ദേശീയ സംഘടനാ നേതാക്കൾ ബന്ധപ്പെട്ട ഗ്രൂപ്പുനേതാക്കൾക്കു മുന്നറിയിപ്പു നൽകിയതായാണു വിവരം.

സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമാക്കി പെ‍ാലീസ് നടത്തുന്നത് സിപിഎമ്മിന്റെ നീക്കമായാണു നേതൃത്വം കാണുന്നത്. കേരളത്തിൽ സംഘടനയുടെ വളർച്ച തടയുകയാണ് അവരുടെ ലക്ഷ്യമെന്നും അതിനായി പെ‍ാലീസിനെ ഉപയേ‍ാഗിച്ച് കേസ് വലിച്ചുനീട്ടുമെന്നും വിലയിരുത്തുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിലെ പാളിച്ചകൾ സ്വയം വിലയിരുത്തി രാഷ്ട്രീയവും നിയമപരവുമായിതന്നെ ആരേ‍ാപണത്തെ കടുകിടവിടാതെ നേരിടണമെന്നും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. 

ഗ്രൂപ്പു പ്രശ്നത്തിൽ കെ‍ാച്ചിയിലെ കേ‍ാർ കമ്മിറ്റി യേ‍ാഗത്തിൽനിന്നു വിട്ടുനിൽക്കാൻ ശ്രമിച്ച ഒരു പ്രധാന സംസ്ഥാന നേതാവിനെ പാർട്ടി കേന്ദ്ര കമ്മിറ്റി ഒ‍ാഫിസിൽനിന്നു വിളിച്ച് യേ‍ാഗത്തിൽ എത്തിച്ചതായാണ് സൂചന. ഗ്രൂപ്പു നേതാക്കളിൽ ചിലർ നേരത്തേ ഒന്നിച്ചുകൂടി കുഴൽപണ ആരേ‍ാപണ കാര്യങ്ങൾ ചർച്ച ചെയ്തതായാണു ദേശീയ നേതൃത്വത്തിനുള്ള വിവരം. കേന്ദ്രമന്ത്രി മുരളീധരനെ‍ാപ്പമുള്ള സംസ്ഥാന അധ്യക്ഷന്‍ ഉൾപ്പെടെയുള്ള വിഭാഗം സംഘടനാ കാര്യങ്ങളിൽ തങ്ങളെ അടുപ്പിക്കാതെ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നതായി മറുപക്ഷം കുറ്റപ്പെടുത്തുന്നു.

ഈ രീതിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന്റെ ഫലമാണ് ഇപ്പേ‍ാൾ അനുഭവിക്കുന്നതെന്നാണ് അവരുടെ ആരേ‍ാപണം. യേ‍ാഗ വിവരങ്ങൾ അപ്പപ്പേ‍ാൾ ചേ‍ാർത്തി നൽകുന്നുവെന്നു പരാതിയുളളതിനാൽ നേതാക്കളുടെ മൊബൈൽ ഫേ‍ാണുകൾ ഒ‍ാഫാക്കിയായിരുന്നു യേ‍ാഗം. കുഴൽപണ കേസിൽ ആരേ‍ാപണം ഉയർന്നതു മുതൽ അതിനെ ശക്തമായി നേരിടണമായിരുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാൾ കേ‍ാർ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്യാത്തതിന്റെ കുഴപ്പമാണിതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ച തർക്കത്തിലെത്തുമെന്ന സ്ഥിതിയിൽ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനം രാജശേഖരൻ ഇടപെട്ടു. പിന്നീട് നടന്ന ചർച്ചയിൽ പാർട്ടി സംസ്ഥാന സംഘടനാ സെക്രട്ടറിയുടെ വീഴ്ചകൾക്കെതിരെ ശക്തമായ വിമർശനം ഉയർന്നതായാണ് വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ സ്വീകരിച്ച സമീപനവും രണ്ടു മണ്ഡലത്തിൽ നാമനിർദേശ പത്രിക തള്ളാനുണ്ടായ സാഹചര്യങ്ങളും ഉൾപ്പെടെ നിരത്തിയായിരുന്നു ചേ‍ാദ്യങ്ങൾ. കേന്ദ്രസർക്കാർ നടത്തുന്ന സ്വർണക്കടത്തുകേസ് അടക്കമുളള അന്വേഷണത്തിന്റെ വൈരാഗ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കേ‍ാടിയേരി ബാലകൃഷ്ണനും ചേർന്ന് ബിജെപിക്കെതിരെ നടത്തുന്ന നീക്കങ്ങൾ എളുപ്പത്തിലാക്കുന്നതാണു കൊടകര കുഴൽപണ ആരേ‍ാപണവും മഞ്ചേശ്വരത്ത് എതിർ സ്ഥാനാർഥിയെ ഒഴിവാക്കാൻ പണം കെ‍ാടുത്തുവെന്ന ആരേ‍ാപണമെന്നും ചർച്ചയിൽ ഉയർന്നുവന്നു.

ഇരുമുന്നണികളെ നേരിട്ടുവേണം മുന്നേ‍ാട്ടുപേ‍ാകാൻ. മാധ്യമങ്ങളിൽ വലിയെ‍ാരു വിഭാഗം സിപിഎം, കേ‍ാൺഗ്രസ് പക്ഷം മാത്രം ചേർന്ന് പ്രചാരണം നടത്തുന്നുവന്ന് ചിലർ കുറ്റപ്പെടുത്തിയപ്പേ‍ാൾ അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടതെന്നും അല്ലാതെയുള്ള പ്രചാരണങ്ങൾക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാനുമാണ് നിർദേശമുണ്ടായത്. സർക്കാരിന്റെ രാഷ്ട്രീയ പക വീട്ടൽ നടപടികൾ തുറന്നുകാണിക്കുന്ന പ്രചാരണ പരിപാടികൾക്ക് യേ‍ാഗം രൂപം നൽകി. അടുത്ത ദിവസം ബൂത്ത്, പഞ്ചായത്ത് തലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ കേ‍ാവിഡ് പ്രതിരേ‍ാധചട്ടം പാലിച്ച് പ്രതിഷേധ പരിപാടികൾ ആരംഭിക്കും. എല്ലാ മുതിർന്ന നേതാക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനു നേതൃത്വം നൽകും.

കേ‍ാർ കമ്മിറ്റിയുടെ തുടർച്ചയായി, വൈകിട്ടു നടന്ന ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന നേതാക്കളുടെയും ഒ‍ാൺലൈൻ യേ‍ാഗത്തിൽ ശേ‍ാഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തില്ല. അവർ സംഘടനയുടെ മറ്റു ചില ചർച്ചകളിൽ പങ്കെടുക്കുന്നതായാണ് നേതൃത്വത്തിന്റെ വിശദീകരണം. സംഘ പരിവാറിനെയും ബിജെപിയെയും അടിച്ചമർത്താനുളള സിപിഎം നടപടികളെ ശക്തമായി നേരിടാനാണ് യോഗ തീരുമാനം. ഇത്തരം സന്ദർഭങ്ങളിൽ പൂർവാധികം ശക്തിയേ‍ാടെ തിരിച്ചുവന്ന ചരിത്രമാണ് സംഘടനയ്ക്കുള്ളതെന്നു മുതിർന്ന നേതാക്കൾ യേ‍ാഗത്തിൽ വ്യക്തമാക്കി.

സിപിഎമ്മിനെ തുറന്നുകാണിക്കാൻ സമൂഹമാധ്യമങ്ങളും വ്യാപകമായി ഉപയേ‍ാഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ, നിലവിൽ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇല്ലാത്ത ചിലർ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ഗ്രൂപ്പ് സജീവമാക്കാൻ ശ്രമിക്കുന്നതായി സംഘടനയ്ക്കുളളിൽ ആരോപണമുയർന്നു. നേതൃത്വത്തിനെതിരെയുളള ആരേ‍ാപണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ പാർട്ടിയെയും നേതൃത്വത്തെയും ശക്തമായി ന്യായീകരിച്ച ഒരു മുതിർന്ന നേതാവിനെ സംസ്ഥാനത്തിന് പുറത്തുള്ളവർ അടക്കം വിളിച്ച് ശകാരിച്ചതായും പ്രവർത്തകർക്കിടയിൽ ചർച്ചയുണ്ട്.

English Summary: BJP in crisis mode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com