ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിൽ ‘സംശയ സാഹചര്യത്തിൽ’ ചൈനക്കാരൻ പിടിയിൽ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ–ബംഗ്ലദേശ് അതിർത്തിക്കു സമീപം ‘സംശയാസ്പദ സാഹചര്യത്തിൽ’ കണ്ടെത്തിയ ചൈനക്കാരൻ പിടിയിൽ. അതിർത്തി സുരക്ഷാ സേനയാണ് (ബിഎസ്എഫ്) ബംഗാളിലെ മാൾഡ ജില്ലയിൽ അതിർത്തിക്കടുത്ത് ഇയാളെ പിടികൂടിയത്. ഹാൻ ജുൻവെയ് (35) എന്നാണു പിടിയിലായ വ്യക്തിയുടെ പേരെന്നാണു വിവരം.
ചൈനീസ് പാസ്‌പോർട്ട്, ബംഗ്ലദേശ് വീസ, ലാപ്‌ടോപ്, മൂന്ന് സിം കാർഡുകൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രാവിലെ ഏഴോടെ കസ്റ്റഡിയിൽ എടുത്ത ഹാനിനെ ചോദ്യം ചെയ്യുകയാണെന്നു മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. ചൈനീസ് നുഴഞ്ഞുകയറ്റക്കാരന് ഇംഗ്ലിഷ് അറിയാത്തതിനാൽ ആശയവിനിമയം നടത്താൻ പ്രയാസമുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മാൻഡരിൻ ഭാഷ അറിയുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ എത്തിച്ചാണു രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത്. ഹാൻ തനിച്ചാണോ അതോ കൂടുതൽ പേർ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയോ എന്നു കണ്ടെത്താനും സുരക്ഷാ ഏജൻസികൾ ശ്രമിക്കുകയാണ്. ബംഗ്ലദേശുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന മാൾഡയിലൂടെ ലഹരിമരുന്ന്, ആയുധങ്ങൾ, കന്നുകാലികൾ എന്നിവയുടെ കള്ളക്കടത്തും അനധികൃത കുടിയേറ്റവും സജീവമാണ്.
English Summary: Chinese Man Held At India-Bangladesh Border Over "Suspicious Activities"