‘പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്; ഒളിച്ചോടും, നിരീക്ഷിക്കണം’
Mail This Article
ലക്നൗ ∙ പീഡനങ്ങൾ വർധിക്കുന്നതിനാൽ പെൺകുട്ടികൾക്കു മൊബൈൽ ഫോൺ നൽകരുതെന്ന വിചിത്ര ഉപദേശവുമായി ഉത്തർപ്രദേശ് വനിതാ കമ്മിഷൻ അംഗം മീന കുമാരി. പീഡന കേസുകൾ വർധിക്കുന്നതിനെക്കുറിച്ചും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും ഉള്ള ചോദ്യത്തിനോടു പ്രതികരിക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന.
‘പെൺകുട്ടികൾക്കു മൊബൈൽ ഫോൺ നൽകരുത്. കാരണം അവർ ആൺകുട്ടികളുമായി സംസാരിക്കുകയും പിന്നീട് അവരുമായി ഒളിച്ചോടുകയും ചെയ്യും. പെൺമക്കൾക്ക് മൊബൈൽ നൽകരുതെന്നു മാതാപിതാക്കളോട് അഭ്യർഥിക്കുന്നു. അഥവാ നൽകിയാൽ, ഫോൺ പതിവായി പരിശോധിക്കണം. മാതാപിതാക്കളും സമൂഹവും പെൺമക്കളെ നിരീക്ഷിക്കണം. അവർ എവിടേക്കാണു പോകുന്നതെന്നും ഏത് ആൺകുട്ടികളോടൊപ്പമാണ് ഇരിക്കുന്നതെന്നും നോക്കണം. പെൺകുട്ടികൾ അവരുടെ ഫോണിലൂടെ സംസാരിച്ചു കൊണ്ടിരിക്കും, പിന്നീട് ഒളിച്ചോടും.’– മീന കുമാരി പറഞ്ഞു.
ഇതു വിവാദമായതോടെ വിശദീകരണവുമായി അവർ രംഗത്തെത്തി. ‘എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാൻ പറഞ്ഞതു കുട്ടികൾ പഠനത്തിനാണോ മറ്റ് ആവശ്യങ്ങൾക്കാണോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എന്നു മാതാപിതാക്കൾ പരിശോധിക്കണം എന്നാണ്. പെൺകുട്ടികൾ ഫോൺ ഉപയോഗിച്ചാൽ ആൺകുട്ടികളുമായി ഒളിച്ചോടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല’– വാർത്താ ഏജൻസിയായ എഎൻഐയോട് മീന പ്രതികരിച്ചു. മീനയുടെ ആദ്യ പ്രസ്താവനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘അല്ല മാഡം, ഒരു പെൺകുട്ടിയുടെ കയ്യിലുള്ള ഫോൺ പീഡനത്തിന് കാരണമല്ല. ബലാത്സംഗത്തിനു കാരണം കുറ്റവാളികളുടെ മാനസികാവസ്ഥയെ ബാധിക്കുന്ന മോശം സാമൂഹിക വ്യവസ്ഥയാണ്. എല്ലാ വനിതാ കമ്മിഷൻ അംഗങ്ങളെയും ബോധവൽകരിക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. അവരെ ഒരു ദിവസം ഡൽഹിയിലേക്ക് അയയ്ക്കുക. എങ്ങനെ പ്രവർത്തിക്കണമെന്നു പഠിപ്പിക്കാം’– ഡൽഹി വനിത കമ്മിഷൻ ചെയർപഴ്സൻ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു.
English Summary: "Girls Shouldn't Get Mobiles": UP Women's Commission Member On Rape Cases