ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസ്: പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ
Mail This Article
തൃശൂർ∙ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ മട്ടന്നൂർ സ്വദേശിയായ യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ (26) തൃശൂർ വനമേഖലയിൽവച്ച് പിടികൂടി.
പേരാമംഗലം പൊലീസ് സ്റ്റേഷനതിർത്തിയിൽപ്പെട്ട അയ്യൻകുന്ന് എന്ന സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ, തൃശൂർ മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ എ.അനന്തലാൽ, എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ.നിസാർ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ, കൊച്ചി സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ഷാഡോ പൊലീസ് സംഘവും 300 ഓളം നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച വൈകിട്ട് കണ്ടെത്തിയത്. ഇയാളെ രാത്രി കൊച്ചിയിലെത്തിക്കും.
ഏപ്രിൽ 8 നാണ് മാർട്ടിനെതിരെ പരാതിയുമായി കണ്ണൂർ സ്വദേശിനി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ്, മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്ലാറ്റ് ഒഴിവാക്കി മാർട്ടിൻ ഒളിവിൽ പോയിരുന്നു. തുടർന്ന് സെഷൻസ് കോടതിയിൽ ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാർട്ടിൻ തൃശൂർ മുണ്ടൂരിലെത്തിയെന്നു മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. മാർട്ടിൻ കോഴിക്കോട്ട് അടുത്ത ബന്ധുവിന്റെ വീട്ടിലുണ്ടെന്ന സൂചനയെ തുടർന്ന് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മാറി താമസിക്കുന്നതിനും ഒളിവിൽ കഴിയുന്നതിനും സഹായിച്ച മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു. മാർട്ടിന്റെ സഹോദരനെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
English Summary: Kochi Marine Drive Flat Rape Case: Martin Joseph Caught