ADVERTISEMENT

തിരുവനന്തപുരം ∙ ‘ഒരു കുഞ്ഞുപരീക്ഷ’ എന്നാണു പേര്. പക്ഷേ, പരീക്ഷയിൽ പഠിക്കാനുള്ളതൊക്കെ ഇന്നത്തെ കാലത്തെ വലിയ കാര്യങ്ങളാണ്. സംസ്ഥാനത്തു കുടുംബശ്രീയുടെ കീഴിലുള്ള 32,627 ബാലസഭകളിലെ അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ‘ഒരു കുഞ്ഞു പരീക്ഷ’യാണു അങ്ങനെ ജീവിതത്തിലെ വലിയ പരീക്ഷയാകുന്നത്.

മോഡൽ പരീക്ഷ, കാൽക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓൺലൈനായിട്ടാണ് ‘ഒരു കുഞ്ഞു പരീക്ഷ’ നടത്തുക. ആദ്യഘട്ടത്തിലെ മോഡൽ പരീക്ഷ വ്യാഴാഴ്ച നടന്നപ്പോൾ ആവശേകരമായ പ്രതികരണമായിരുന്നു. പരീക്ഷയുടെ ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും കോവിഡിനെതിരേ പ്രതിരോധം തീർക്കാനുള്ള ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സ്വന്തം വീട്ടിൽ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുകയും ചെയ്യുക എന്നതാണു പരീക്ഷയുടെ ലക്ഷ്യമെന്നു കുടുംബശ്രീ അധികൃതർ പറഞ്ഞു.

പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സിഡിഎസ്, എഡിഎസ് സംവിധാനം മുഖേന ഓരോ വാർഡിലുമുള്ള ബാലസഭാംഗങ്ങൾക്ക് എത്തിച്ചു നൽകി. നാലര ലക്ഷം കുട്ടികൾ പങ്കെടുത്തതായാണു കണക്ക്. എല്ലാ പരീക്ഷയിലും കോവിഡ് പ്രതിരോധ മാർഗങ്ങൾ, മഴക്കാല രോഗ പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. രാവിലെ പത്തര മുതൽ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികൾക്ക് ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാം. 4 പരീക്ഷകളിൽ പങ്കെടുക്കുമ്പോഴേക്കും കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള ഒട്ടേറെ വിവരങ്ങൾ കുട്ടികൾക്ക് അറിയാൻ സാധിക്കുമെന്നാണു കുടുംബശ്രീയുടെ പ്രതീക്ഷ. അടുത്ത പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്സ്പഴ്സന്മാർ, ബ്ലോക്ക് കോഓർഡിനേറ്റർമാർ, സിഡിഎസ് ചെയർപഴ്സന്മാർ, എഡിഎസ് പ്രവർത്തകർ എന്നിവർ മുഖേനയാണു പരീക്ഷയിൽ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്. സംസ്ഥാന, ജില്ലാ മിഷനുകൾ ഇതിന് ആവശ്യമായ മേൽനോട്ടം വഹിക്കും. ഏറ്റവും മികച്ച പങ്കാളിത്തം ഉറപ്പിക്കുന്ന സിഡിഎസിനും ജില്ലകൾക്കും പാരിതോഷികങ്ങൾ നൽകിക്കൊണ്ട് കൂടുതൽ കുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതിനും ബോധവൽക്കരണം നൽകുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്. മോഡൽ പരീക്ഷയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിച്ചു.

English Summary: Oru Kunju Pareeksha For Balasabha Members by Kudumbashree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com