ADVERTISEMENT

കോഴിക്കോട് ∙ വയനാട് മുട്ടില്‍ മരംകൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍നിന്ന് കോഴിക്കോട് (ഫ്‌ളൈയിങ് സ്‌ക്വാഡ്) ഡിഎഫ്ഒ പി.ധനേഷ്‌കുമാറിനെ മാറ്റി. പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണനാണ് പകരം ചുമതല. ഭരണപരമായ കാരണം കൊണ്ടെന്നാണ് വിശദീകരണം.

വിവാദത്തെക്കുറിച്ച് വനം വകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണു വനം വിജിലന്‍സ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാ സിങിന്റെ നിര്‍ദേശം. 5 ഡിഎഫ്ഒമാര്‍ക്കാണ് അന്വേഷണ ചുമതല. മരം മുറിച്ചു കടത്തിയ വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ റേഞ്ച് ഓഫിസര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്. 

മരംകൊള്ള സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശേഖരിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. തടിക്കടത്തു സംഘവും ഉദ്യോഗസ്ഥരുമായി വ്യാപകമായി കള്ളപ്പണ ഇടപാട് നടന്നുവെന്ന നിഗമനത്തെ തുടര്‍ന്നാണിത്. ആരോപണവിധേയരായ വനം, റവന്യു ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.

മരം കൊള്ളയെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ മന്ത്രാലയ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചിരുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ഉത്തരവിനു പിന്നിലുള്ളതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. വിജിലന്‍സും പൊലീസും സ്വന്തം നിലയില്‍ വനംവകുപ്പും മരംകൊള്ള അന്വേഷിക്കുന്നതിനു പുറമേയാണ് ഇഡിയും രംഗത്തെത്തിയത്.കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണു വിവരം ശേഖരിക്കുന്നത്.

പ്രതികളെ സഹായിച്ചതിനും ഒത്താശ ചെയ്തതിലും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണു നിഗമനം. വനംവകുപ്പ് വിജിലന്‍സിന്റെ നിരീക്ഷണത്തിലുള്ള 4 ഉദ്യോഗസ്ഥര്‍ക്കു മരംകൊള്ളയെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളുമറിയാമെന്നും റവന്യു ഉദ്യോഗസ്ഥരില്‍ ചിലര്‍ അമിതാവേശം കാണിച്ചത് ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണെന്നും ഇഡി കരുതുന്നു. ഈ ഉദ്യോഗസ്ഥരുടെ മുന്‍കാല പശ്ചാത്തലം വിശദമായി പരിശോധിക്കും. ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി റജിസ്‌ട്രേഷനും അന്വേഷണപരിധിയില്‍ വരും. വയനാട്ടിലെ വിവാദ മര വ്യവസായ ഏജന്‍സിയുടെ ഓഡിറ്റ് വിവരങ്ങളും ഇഡി പരിശോധിക്കും.

English Summary: Kozhikode DFO excluded from Muttil Rosewood smuggling investigation team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com