പാടത്തിനു നടുവിലൂടെ ഓടി; താഴെ പൊലീസും നാട്ടുകാരും, മുകളിൽ ഡ്രോൺ – വിഡിയോ
Mail This Article
തൃശൂർ ∙ ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടാൻ പൊലീസും നാട്ടുകാരും ചേർന്നു നടത്തിയത് ‘ഗറില’ വേട്ടയ്ക്കു സമാനമായ ഓപ്പറേഷൻ. കാടും ചതുപ്പും തോടുമെല്ലാം താണ്ടി പൊലീസിനൊപ്പം മാർട്ടിൻ വേട്ടയിൽ പങ്കെടുത്തത് മുന്നൂറോളം നാട്ടുകാർ. കൊച്ചി സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറും സംഘവും 3 ദിവസമായി തൃശൂരിൽ ക്യാംപ് ചെയ്തു നടത്തിയ അന്വേഷണത്തിലാണ് കിരാലൂരിലെ ഒളിസങ്കേതം കണ്ടെത്തിയത്.
കമ്മിഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം തൃശൂർ സിറ്റി നിഴൽ പൊലീസ് സംഘവും രംഗത്തിറങ്ങിയതോടെ ഇന്നലെ വൈകിട്ട് 6ന് ചേമഞ്ചിറയിൽ മാർട്ടിനെ കണ്ടെത്തി. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ അനന്ത് ലാലിന്റെ നേതൃത്വത്തിൽ പൊലീസ് ഇവിടം വളഞ്ഞെങ്കിലും സമീപത്തെ പാടത്തിനു നടുവിലൂടെ മാർട്ടിൻ രക്ഷപ്പെടാൻ ശ്രമിച്ചു. ഓരോ പൊലീസുകാരന്റെയും കീഴിൽ 4 നാട്ടുകാർ വീതമുള്ള ‘നാടൻ ടാസ്ക് ഫോഴ്സ്’ നിരന്നു. 2 ഡ്രോണുകൾ പൊലീസിനു വഴികാട്ടിയായി ആകാശത്തു പറന്നു.
ഓടിക്കയറിയത് ഫ്ലാറ്റിൽ
∙ ചെളിയും കാടും അരയ്ക്കൊപ്പം വെള്ളമുള്ള തോടുമൊക്കെ പൊലീസും നാട്ടുകാരും നീന്തിക്കയറി തിരഞ്ഞതോടെ മാർട്ടിൻ സമീപത്തെ അയ്യംകുന്ന് ഇൻഡസ്ട്രിയൽ ഏരിയയ്ക്കു സമീപത്തെ വീടിനു പിന്നിലൊളിച്ചു. പൊലീസ് സംഘങ്ങൾ ഇവിടേക്ക് എത്തിയപ്പോൾ മാർട്ടിൻ വീണ്ടുമോടി. 75 മീറ്റർ പിന്നിലായി പൊലീസും. ഒരു ഫ്ലാറ്റിനു മുകളിൽ കയറിയ മാർട്ടിൻ പൊലീസ് വളഞ്ഞതോടെ ചെറുത്തുനിൽപ്പിനു ശ്രമിക്കാതെ കീഴടങ്ങി.
ഭക്ഷണമില്ലാതെ 2 ദിവസം
∙ ചേമഞ്ചിറയിൽ 2 ദിവസമായി ഭക്ഷണമില്ലാതെയാണ് മാർട്ടിൻ കഴിഞ്ഞത്. ഭക്ഷണവും പണവും എത്തിച്ചു നൽകിയ 3 പേരെ പൊലീസ് പിടികൂടിയതോടെയാണ് പട്ടിണിയിലായത്. പ്രദേശവാസികളായ മറ്റു 2 യുവാക്കളും മാർട്ടിനു സഹായമെത്തിച്ചതായി സംശയമുണ്ട്. ഇവർ ഒളിവിലാണ്.
English Summary: Marine Drive Flat Rape - follow up