‘യുവതിയെ മുറിയില്‍ അടച്ചിട്ടത് മനുഷ്യാവകാശ ലംഘനം’: വനിതാ കമ്മിഷന്‍ തെളിവെടുക്കും
Mail This Article
തിരുവനന്തപുരം∙ പാലക്കാട് നെന്മാറയില്‍ യുവതിയെ പത്തു വർഷം മുറിയില്‍ അടച്ചിട്ട സംഭവം സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് കമ്മിഷന്‍ അംഗം ഷിജി ശിവജി, ഉടന്‍തന്നെ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും.
സജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന്‍ എന്ന യുവാവിനൊപ്പം ഇത്രയുംകാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയുംകഴിഞ്ഞെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി ആവശ്യമായ മനുഷ്യാവകാശ ലംഘനമാണ്.
വാതിലില്‍ വൈദ്യുതികടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന് കമ്മിഷന്‍ വിലയിരുത്തി. കാമുകി, കാമുകന്‍, പ്രണയം എന്ന നിസ്സാരപദങ്ങളിലൂടെ സംഭവത്തിന്റെ ഗൗരവം കുറച്ചുകാട്ടിയ ചില മാധ്യമങ്ങളുടെ ശ്രമം പൗരബോധമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്നും കമ്മിഷന്‍ വിലയിരുത്തി.
Content Highlights: Kerala Woman's Commission, Girl Locked in a room for 10 years