ADVERTISEMENT

കൊച്ചി ∙ ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ, ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ദ്വീപ് സ്വദേശിനിയല്ലെന്നും അവിടെ പ്രശ്നങ്ങളുണ്ടാക്കാനെത്തിയ ഭീകരവാദിയാണെന്നും വരുത്തിത്തീർക്കാനുള്ള ശ്രമം പൊളിച്ചടുക്കി ആയിഷ. തന്നെ ബംഗ്ലദേശുകാരിയാക്കാൻ ചിലർ കുറെ കഷ്ടപ്പെടുന്നുണ്ടെന്നും ചെത്‍ലാത്ത് ദ്വീപിൽ ജനിച്ചു വളർന്ന മാതാപിതാക്കളുടെ മകളാണ് താനെന്നും ആയിഷ സുൽത്താന മനോരമ ഓൺലൈനോടു പറഞ്ഞു.

ഉമ്മയുടെ പിതാവ് ചെത്‌ലാത്ത് ദ്വീപുകാരനാണ്. ഉമ്മയുടെ ഉമ്മ മംഗലാപുരത്ത് കൃഷ്ണപുരം സ്വദേശിനിയായിരുന്നു. ചെത്‍ലാത്ത് ദ്വീപിലാണ് ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ജനിച്ചു വളർന്നത്. ഉപ്പ മിനിക്കോയി ദ്വീപിൽ സർക്കാർ ജോലിക്കാരനായിരുന്നതിനാൽ മിനിക്കോയിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്. ഹൈസ്കൂൾ പഠനം ചെത്‍ലാത്തിൽ തന്നെയായിരുന്നു. പ്ലസ്‍വണ്ണും പ്ലസ്ടുവും പഠിച്ചത് കടമത്ത് ദ്വീപിലായിരുന്നു. പ്ലസ്ടു പഠനം പൂർത്തിയാക്കിയത് കോഴിക്കോടായിരുന്നു. ബിഎ മലയാളം പഠിക്കാനാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെത്തുന്നത്. തുടർന്നാണ് സിനിമാ രംഗത്തേക്ക് എത്തിയതതെന്നും ആയിഷ പറഞ്ഞു..

ഇന്റർനെറ്റിൽ ഒന്നിലേറെ വെബ്സൈറ്റുകളിൽ ആയിഷയുടെ വ്യാജ പ്രൊഫൈലുകൾ നിർമിച്ചാണ് പ്രചാരണം നടക്കുന്നത്. ബംഗ്ലദേശിൽ ജനിച്ച് ലഹോറിൽ പഠനം നടത്തി കേരളത്തിൽ താമസിച്ച് പ്രശ്നങ്ങളുണ്ടാക്കുകയാണ് ഇവർ എന്നാണു പ്രചരണം. നാലു ദിവസം മുമ്പു മാത്രം നിർമിച്ച ഈ പ്രൊഫൈലുകളുടെ സ്ക്രീൻ ഷോട്ടെടുത്ത് വാട്സാപ്പിലൂടെയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചാണ് ആയിഷ വിരുദ്ധ വികാരം വളർത്താൻ ശ്രമിക്കുന്നത്.

ആയിഷ സുൽത്താനയുടെ പേരിൽ ഉണ്ടാക്കിയിരിക്കുന്ന വ്യാജ ബയോഗ്രഫി.
ആയിഷ സുൽത്താനയുടെ പേരിൽ ഉണ്ടാക്കിയിരിക്കുന്ന വ്യാജ ബയോഗ്രഫി.

1984ൽ ബംഗ്ലദേശിലെ ജെസ്സോറിൽ ജനിച്ച ആയിഷ 2008ൽ ലഹോറിലുള്ള ബീക്കൺഹൗസ് നാഷനൽ യൂണിവേഴ്സിറ്റിയിൽനിന്ന് കലാ പഠനത്തിൽ പിജി ഡിപ്ലോമ നേടിയെന്നാണ് ഒരു വെബ്സൈറ്റിലുള്ളത്. ബയോഗ്രഫി ഡേറ്റ ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റിൽ വിശദമായ ബയോഡേറ്റ എന്ന നിലയിൽ ഇതേ കാര്യങ്ങൾതന്നെ ഉൾപ്പെടുത്തിയുള്ള വിവരങ്ങളാണ് നൽകിയിരിക്കുന്നത്. ജെസ്സോറിൽ ജനിച്ച ഇവരുടെ മാതൃഭാഷ തുളുവാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അവിടെത്തന്നെ ഹൈസ്കൂൾ വരെയുള്ള പഠനം പൂർത്തിയാക്കിയെന്നും ഉന്നത പഠനം ബീക്കൺ യൂണിവേഴ്സിറ്റിയിലായിരുന്നെന്നും പറയുന്നു. ഇവരുടെ സമൂഹമാധ്യമ പേജുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് വ്യാജ പ്രൊഫൈലുകളുടെ നിർമാണം.

ദ്വീപ് നിവാസികളുടെ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ജനശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് സിനിമാ രംഗത്തു സജീവമായ ആയിഷ സുൽത്താന മാധ്യമശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നീട് ടിവി ചർച്ചകളിലും സജീവമായി. ഇതിനിടെ ഒരു ചർച്ചയിൽ, കേന്ദ്ര സർക്കാർ ദ്വീപ് നിവാസികൾക്കെതിരെ ജൈവായുധം പ്രയോഗിച്ചെന്ന് ആയിഷ പറഞ്ഞതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു. ബയോവെപ്പൺ എന്നു പറ‍ഞ്ഞത് പ്രതീകാത്മകമായാണെന്നും അഡ്മിനിസ്ട്രേറ്ററെയാണ് ഉദ്ദേശിച്ചതെന്നുമുള്ള ആയിഷയുടെ വിശദീകരണം മുഖവിലയ്ക്കെടുക്കാതെ ഇവരോട് 20ന് ദ്വീപിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കേസെടുത്തിട്ടുള്ളതെന്നും അറസ്റ്റു ചെയ്യാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി ആയിഷ ഹൈക്കോടതിയിൽ മുൻകൂർജാമ്യം തേടിയിട്ടുണ്ട്.

English Summary: Fake profiles of Aisha Sultana circulating in websites, she clarifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com