ADVERTISEMENT

കൊച്ചി∙ ലോക്ഡൗൺ കാലത്തു ‘സിം ബോക്സ്’ സമാന്തര എക്സ്ചേഞ്ച് വഴി കേരളത്തിലേക്കു വന്ന ഫോൺവിളികളിൽ പലതും ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണെന്നു രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. വിദേശത്തു നിന്നുള്ള ഫോൺവിളികളെ ടെലികോം എൻഫോഴ്സ്മെന്റ് റിസോഴ്സസ് ആൻഡ് മോണിറ്ററിങ് സെല്ലിനു (ടേം) പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ലോക്കൽകോളായി മാറ്റിയാണു സിം ബോക്സ് എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നത്.

ഇത്തരം സാധ്യത ദുരുപയോഗിച്ചു അയൽരാജ്യങ്ങളിൽ നിന്നു വിളിച്ചാൽ ഇവിടെ കോൾ കിട്ടുന്നയാളുടെ ഫോണിൽ ഇന്ത്യക്കുള്ളിൽ നിന്നുള്ള ലോക്കൽ കോളായിട്ടാകും കാണിക്കുക. ഇതൊരു രാജ്യാന്തര നമ്പറിൽ നിന്നുള്ള വിളിയാണെന്നു ടെലിഫോൺ സർവീസ് നൽകുന്ന കമ്പനികൾക്കു പോലും തിരിച്ചറിയാൻ കഴിയില്ല.

മിലിറ്ററി ഇന്റലിജൻസ് വിഭാഗവും കർണാടക പൊലീസിന്റെ തീവ്രവാദ വിരുദ്ധ സെല്ലും കസ്റ്റഡിയിലെടുത്ത മലയാളിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കുന്നതോടെ ഇതുസംബന്ധിച്ച കൂടുതൽ വിവരം ലഭിക്കും. 2000 മുതൽ കേരളത്തിന്റെ പലഭാഗങ്ങളിലും സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടികൂടിയിട്ടുണ്ട്. 

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ കുറഞ്ഞ ചെലവിൽ നാട്ടിലെ ബന്ധുക്കളെ വിളിക്കാനാണ് ‘കുഴൽ ഫോൺ’ എന്നറിയപ്പെട്ടിരുന്ന ഇത്തരം സമാന്തര എക്സ്ചേഞ്ചുകളെ ഉപയോഗിച്ചിരുന്നത്. ഇന്റർനെറ്റ് ഉപയോഗിച്ചു വളരെ കുറഞ്ഞ ചെലവിൽ നാട്ടിലേക്കു വിളിക്കാനുള്ള സംവിധാനങ്ങളും ആപ്പുകളും ലഭ്യമായതോടെ ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള സമാന്തര ഫോൺ വിളികൾ ഇല്ലാതായി.

ഇതിനിടയിലാണു കർണാടക, ബംഗാൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച സിം ബോക്സുകൾ മിലിറ്ററി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്. 1000 സിംകാർഡുകൾ വരെ നിക്ഷേപിക്കാൻ ശേഷിയുള്ള ചൈനീസ് നിർമിത സിം ബോക്സുകൾ ഇപ്പോൾ കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഓൺലൈൻ വിപണികൾ വഴി എത്തിക്കുന്നുണ്ട്.

ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളെ ഉദ്ദേശിച്ചല്ലെങ്കിൽ പിന്നെയാരെ?

2010 നു മുൻപ് മിനിറ്റിന് 25 രൂപ ടെലിഫോൺ ചാർജായിരുന്ന കാലത്താണു മിനിറ്റിനു 10 രൂപയ്ക്കു നാട്ടിലേക്കു വിളിക്കാവുന്ന സമാന്തര ‘കുഴൽ ഫോണുകളുടെ’ ഉപയോഗം കേരളത്തിലും ഗൾഫ്നാടുകളിലും വ്യാപകമായത്. ഇത്രയും തുക ചെലവാകാത്ത ഇന്റർനെറ്റ് കോളുകളും വിഡിയോ ചാറ്റുകളും സാധ്യമായതോടെ കുഴൽഫോണുകളുടെ ഉപയോഗം ഇല്ലാതായി. പിന്നീടും ഇവയുടെ ഉപയോഗം തുടരുന്നവർ ആശയവിനിമയത്തിന്റ രഹസ്യസ്വഭാവം സൂക്ഷിക്കാനും വിദേശത്തു നിന്നുള്ള ഫോൺവിളികൾ സുരക്ഷാ ഏജൻസികൾ തിരിച്ചറിയാതിരിക്കാനുമാണു സിം ബോക്സുകൾ ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. 

ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളി‍ൽ നിന്നും കേരളത്തിലേക്കു തുടർച്ചതായി വിളിക്കേണ്ടി വരുന്ന സാഹചര്യം കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നുണ്ട്. തന്ത്രപ്രധാനമായ രാജ്യാതിർത്തികളുള്ള സംസ്ഥാനങ്ങളിലേക്കാണ് ഇത്തരം ഫോൺ വിളികൾ കൂടുതലായി എത്തിയിട്ടുള്ളത്. സംഭാഷണത്തിനിടയിൽ ബംഗാളിലെ പട്ടാളനീക്കങ്ങൾ ചർച്ച ചെയ്ത ചില ഫോൺവിളികൾ നിരീക്ഷിച്ചാണു മിലിറ്ററി ഇന്റലിജൻസ് വിഭാഗം കർണാടകയിൽ മലയാളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ചും മൂവായിരത്തിലധികം സ്ലോട്ടുകളുള്ള സിം ബോക്സുകളും പിടിച്ചെടുത്തത്.

Content Highlights: Illegal sim box exchange 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com