ADVERTISEMENT

കൊച്ചി ∙ കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ (73) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുൻപ് കോവിഡ് നെഗറ്റീവായിരുന്നു.

1985ല്‍ പുറത്തിറങ്ങിയ ‘രംഗം’ എന്ന ചലച്ചിത്രത്തിനു ഗാനരചന നിർവഹിച്ചാണ് മലയാളചലച്ചിത്ര രംഗത്തേക്കു പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭക്തിഗാനങ്ങൾ ഉൾപ്പെടെ അഞ്ഞൂറിലധികം ഗാനങ്ങൾ രചിച്ചു. തിരുക്കുറൽ, ചിലപ്പതികാരം എന്നിവയുടെ മലയാള വിവർത്തനവും നിർവഹിച്ചു.

S Ramesan Nair
എസ്.രമേശന്‍ നായര്‍ (ഫയൽ ചിത്രം)

ഹൃദയവീണ, പാമ്പാട്ടി, ഉർവശീപൂജ, ദുഃഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചു.

‘ഗുരുപൗർണമി’ എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ലഭിച്ചു.

1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനന്‍ തമ്പിയും പാര്‍വതിയമ്മയുമാണ് മാതാപിതാക്കള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മാതാവായും രമേശന്‍ നായര്‍ പ്രവര്‍ത്തിച്ചു. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി.രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.

മുഖ്യമന്ത്രി അനുശോചിച്ചു

ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമായിരുന്നു എസ്.രമേശൻ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ മുൻനിർത്തി ‘ഗുരുപൗർണമി’ എന്ന കാവ്യാഖ്യായിക രചിച്ച കവിയാണ് അദ്ദേഹം. ഗുരുവിന്റെ ജീവിതവും സന്ദേശവും പ്രതിഫലിച്ചു നിൽക്കുന്ന ആ കൃതി കാലാതിവർത്തിയായ മൂല്യം ഉൾക്കൊള്ളുന്നതാണ്. തിരുക്കുറൾ, ചിലപ്പതികാരം പോലുള്ള തമിഴ് ക്ലാസിക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ കൂടിയാണ്.

ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ രമേശൻനായർ കാവ്യ രംഗത്തെന്നപോലെ ചലച്ചിത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ‘ശതാഭിഷേകം’ എന്ന രാഷ്ട്രീയ ഹാസ്യ നാടകത്തിലൂടെ കേരളത്തിന്റെയാകെ ശ്രദ്ധയിലേക്ക് വന്ന അദ്ദേഹത്തിന് രാഷ്ട്രീയമായ ചില നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ആകാശവാണിയിൽ നിന്നും സ്ഥലം മാറ്റപ്പെടേണ്ടതായും പിന്നീട് പിരിയേണ്ടതായും വന്നത് എന്നത് സഹൃദയരുടെ മനസ്സിലുണ്ട്.

സംസ്ഥാന സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും സാംസ്കാരിക രംഗത്തിനും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English Summary: Poet and Songwriter S Ramesan Nair passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com