ADVERTISEMENT

റോസോ (ഡൊമിനിക്ക)∙ ഇന്ത്യയിലെ സാമ്പത്തിക തട്ടിപ്പിന് ഡൊമിനിക്കയില്‍ അറസ്റ്റിലായ വ്യവസായി മെഹുൽ ചോക്സി ആശുപത്രിയിൽ വിവിഐപി ചികിൽസ ലഭിക്കുന്നതിനായി കൂടുതൽ പണം ചെലവഴിക്കുന്നതായി വിവരം. സ്വകാര്യ ആവശ്യങ്ങൾക്കായി സ്വന്തം പണം മുടക്കി ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിക്ക് ചോക്സി എയർ കണ്ടീഷനറുകൾ വാങ്ങി നൽകി. കൂടാതെ ആശുപത്രി ജീവനക്കാർക്ക് കൈക്കൂലി നല്‍കുകയും അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ഇതിൽ ചോക്സിക്കെതിരെ അന്വേഷണം നടക്കുകയാണെന്നാണു വിവരം.

രണ്ടാഴ്ചയ്ക്കു മുൻപാണ് ചോക്സിയെ ചികിൽസയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് രക്ഷപെടാനുള്ള ശ്രമം ചോക്സി നടത്തുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകുന്നുണ്ട്. മൂന്നാം തവണയും രാജ്യാന്തര രക്ഷപെടലിനാണ് ചോക്സി ശ്രമിക്കുന്നതെന്നാണു വിവരം.

മേയ് 23 ഞായറാഴ്ച വൈകിട്ട് അയൽവാസിയായ ബാർബറ ജറാബിക് എന്ന യുവതിയോടൊപ്പം ഡിന്നറിനായി ആന്റിഗ്വയിലെ വീട്ടിൽ നിന്നു പോയ മെഹുൽ ചോക്സിയെ കാണാനില്ലെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ക്യൂബയിലേക്ക് രക്ഷപെടാനാണ് ചോക്സി ശ്രമിച്ചിരുന്നതെന്ന് വനിത സുഹൃത്ത് ബാര്‍ബറ ജാബറിക പറഞ്ഞിരുന്നു. എന്നാൽ ബാർബറ തന്നെ ചതിക്കുകയായിരുന്നുവെന്നും അവർ അറിഞ്ഞാണ് തട്ടിക്കൊണ്ടുപോകൽ നാടകമെന്നും ചോക്സി ആരോപിച്ചിരുന്നു.

സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നു പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാണു ചോക്സി. ചോക്‌സി 2018 മുതൽ ആന്റിഗ്വയിലാണ് കഴിയുന്നത്. ഡൊമിനിക്കൻ കോടതിയിൽനിന്ന് ചോക്സിയെ വിട്ടുകിട്ടണമെന്ന ഹർജിയിൽ അനുകൂല വിധി ലഭിച്ചാൽ ഇന്ത്യയിൽ എത്തിക്കാൻ സിബിഐ, ഇഡി സംഘം പ്രത്യേക വിമാനത്തിൽ പോയിരുന്നു. എന്നാൽ കേസ് ഡോമിനിക്കൻ ഹൈക്കോടതി ഒരുമാസത്തേക്ക് നീട്ടിവച്ചു.

English Summary: Choksi Used Money Power to Get VVIP Treatment in Hospital, Intel Officers Suspect He May Try to Flee Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com