പെരിയ ഇരട്ടക്കൊല: സിപിഎം നേതാക്കളെ സിബിഐ ചോദ്യം ചെയ്തു
Mail This Article
കാസർകോട്∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തു. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും പനയാല്‍ സഹകരണ ബാങ്ക് സെക്രട്ടറി കെ.വി.ഭാസ്ക്കരനെയുമാണ് അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചത്. കൂടുതല്‍ നേതാക്കളെ തേടി സിബിഐ അടുത്ത ദിവസങ്ങളില്‍ എത്തുമെന്നാണ് സൂചന.
കൊലപാതകം നടന്ന രാത്രി സിപിഎം ശക്തി കേന്ദ്രമായ പാക്കം ചെറൂട്ടയില്‍ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോര്‍ജിന്‍റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്ന് വാഹനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സജി ജോര്‍ജിനെ പൊലീസ് വാഹനത്തില്‍ നിന്ന് ബലമായി ഇറക്കികൊണ്ടുപോയവരില്‍ പ്രധാനികളാണ് രാഘവന്‍ വെളുത്തോളിയും കെ.വി.ഭാസ്ക്കരനും.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ ഇരുവരെയും ചോദ്യം ചെയ്തത്. ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാഘവന്‍ വെളുത്തോളിയെ നാലര മണിക്കൂറോളം ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചത്. ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.
English Summary: Periya murder case: CBI quiz cpm leaders