ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര മുന്‍ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ബാര്‍ ഉടമകളില്‍നിന്ന് നാല് കോടി രൂപ കൈപ്പറ്റിയെന്നും വിവിധ ഡമ്മി കമ്പനികളുടെ പേരില്‍ സംഭാവനയായി തന്റെ കുടുംബ ട്രസ്റ്റിലേക്കു മാറ്റിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

നാഗ്പുര്‍ ആസ്ഥാനമായി ദേശ്മുഖിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ സായ് ശിക്ഷന്‍ സന്‍സ്തയെന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്കു 4.18 കോടി രൂപ കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്തിയെന്നും ഇഡി അറിയിച്ചു. വിവിധ ഡല്‍ഹി കമ്പനികളില്‍നിന്നാണ് ട്രസ്റ്റ് പണം സ്വീകരിച്ചിരിക്കുന്നത്. ഈ കമ്പനികള്‍ രേഖകളില്‍ മാത്രമാണെന്നും പണം കൈമാറാനുള്ള ഉപകരണമാക്കുകയായിരുന്നുവെന്നും ഇഡി വെളിപ്പെടുത്തുന്നു. ദേശ്മുഖ് കുടുംബത്തിന്റെ നിയന്ത്രണത്തില്‍ ഇത്തരത്തില്‍ നിരവധി കമ്പനികളുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.  

ദേശ്മുഖിന്റെ പഴ്‌സനല്‍ സെക്രട്ടറി സഞ്ജിവ് പലാന്‍ഡെ, പഴ്‌സനല്‍ അസിസ്റ്റന്റ് കുന്തന്‍ ഷിന്‍ഡെ എന്നിവരുടെ റിമാന്‍ഡ് വിചാരണയ്ക്കിടെയാണ് ഇഡി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. ദേശ്മുഖിന്റെ രാജിയിലേക്കു നയിച്ച കോടികളുടെ കൈക്കൂലി, ഭീഷണിപ്പെടുത്തി പണം തട്ടല്‍ കേസില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ജൂലൈ ഒന്നുവരെ ഇരുവരെയും ഇഡി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ദേശ്മുഖ് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് ഇവരെയാണ് ഇഡി കോടതിയെ അറിയിച്ചു. അനില്‍ ദേശ്മുഖ് ഇഡിക്കു മുന്നിലെത്തി വിവരങ്ങള്‍ ബോധിപ്പിക്കുന്നതിനു കൂടുതല്‍ സമയം തേടി. ശനിയാഴ്ച 11 മണിക്കു ഹാജരാകാനാണ് ഇഡി നോട്ടിസ് നല്‍കിയിരുന്നത്. തുടര്‍ന്ന് ദേശ്മുഖിന്റെ അഭിഭാഷകരെത്തി സമയം നീട്ടി ചോദിക്കുകയായിരുന്നു. 

ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് മേധാവിയായിരുന്ന സച്ചിന്‍ വാസെയാണ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ഓര്‍ക്കസ്ട്ര ബാറുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്ന് ബാര്‍ ഉടമകള്‍ മൊഴി നല്‍കിയിട്ടുണ്ട്. സമയപരിധി കഴിഞ്ഞും ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിനാണു കൈക്കൂലി ആവശ്യപ്പെട്ടത്. മുംബൈയിലെ വിവിധ ഓര്‍ക്കസ്ട്ര ബാര്‍ ഉടമകളുടെ പക്കല്‍നിന്നും ഇതിനായി 4.70 കോടി രൂപ സച്ചിന്‍ വാസെ പിരിച്ചെടുത്തെന്നാണ് കണ്ടെത്തല്‍. 

ആഭ്യന്തരമന്ത്രിയായിരുന്ന അനില്‍ ദേശ്മുഖിന്റെ നിര്‍ദേശപ്രകാരമാണ് പണം പിരിച്ചതെന്ന് സച്ചിന്‍ വാസെ ഇഡിയോടു പറഞ്ഞു. പ്രതിമാസം മൂന്നു ലക്ഷം രൂപ ബാര്‍ ഉടമകളില്‍നിന്നു വാങ്ങാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും സച്ചിന്‍ വാസെ പറഞ്ഞു. 2020 ഡിസംബറിനും 2021 ഫെബ്രുവരിക്കും ഇടയില്‍ 4.70 കോടി ശേഖരിച്ച് കുന്തന്‍ ഷിന്‍ഡെയ്ക്ക് കൈമാറിയെന്നും സച്ചിന്‍ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ കേസിലും മുകേഷ് ഹിരന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും സച്ചിന്‍ വാസെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

English Summary:Anil Deshmukh Channeled Crores Received From Bar Owners To His Trust: Probe Agency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com