ADVERTISEMENT

ന്യൂഡൽഹി∙ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ സമഗ്ര പദ്ധതിയുമായി ഇന്ത്യ. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ ഞായറാഴ്ച ജമ്മുവിലെ വ്യോമതാവളത്തിൽ ഉണ്ടായതുപോലുള്ള ആക്രമണങ്ങൾ തടയാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. റേഡിയോ ഫ്രീക്വൻസി ഡ‍ിറ്റെക്ടർ, ഇലക്ട്രോ – ഒപ്ടിക്കൽ, ഇൻഫ്രാറെഡ് ക്യാമറകൾ, റഡാറുകൾ, ഡ്രോണുകളെ പിടികൂടാവുന്ന നെറ്റുകൾ, ജിപിഎസ് സ്പൂഫറുകൾ, ലേസറുകൾ, ആർഎഫ് ജാമറുകൾ തുടങ്ങിയവ ഉൾപ്പെടുന്ന സംവിധാനം തന്ത്രപ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതടക്കം വ്യോമസേന പരിഗണിക്കുന്നുമുണ്ട്.

ജമ്മു കശ്മീരും പഞ്ചാബും ഉൾപ്പെടുന്ന വടക്കു പടിഞ്ഞാറൻ മേഖലയിൽ സ്ഥിരം കൗണ്ടർ ഡ്രോൺ സംവിധാനം വിന്യസിക്കേണ്ടത് ആവശ്യമാണെന്നും ഇതിനായുള്ള നയരൂപീകരണം നടത്തുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതാധികാര യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ അതിർത്തിയിൽനിന്ന് 14 കിലോമീറ്റര്‍ മാത്രം അകലെയുള്ള വ്യോമതാവളത്തിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർക്ക് നിസാര പരുക്കേറ്റിരുന്നു.

ഇത്തരം സാങ്കേതിക വിദ്യയുടെ ഇടപാടുകളിൽ വ്യോമസേനയായിരിക്കും നോഡൽ ഏജൻസിയെന്ന് കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഭാവിയിലെ ഇത്തരം ഭീഷണികളെ നേരിടാൻ വ്യോമസേനയെ സജ്ജമാക്കും. ആഗോളാടിസ്ഥാനത്തിൽ ഇത്തരം ഭീഷണികളെ നേരിടാൻ പ്രത്യേക നയമൊന്നുമില്ല. ഇന്ത്യയുടെ ടെക്ക് ഇന്റലിജൻസ് ഏജൻസിയായ നാഷനൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനും നയരൂപീകരണത്തിൽ ഭാഗമാകും.

English Summary: India's Zeroed In On System To Counter Jammu-Like Drone Attacks: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com