ADVERTISEMENT

ന്യൂഡൽഹി∙ ബിജെപിയിലെ ആഭ്യന്തര കലഹത്തെ തുടർന്നു തീരഥ് സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയെ ഇന്നു നിശ്ചയിക്കും. സംസ്ഥാനത്തെ ബിജെപിയുടെ 57 എംഎൽഎമാർ ഇന്നു യോഗം ചേരുന്നുണ്ട്. സ്ഥാനമേറ്റു 4 മാസത്തിനു ശേഷമാണു റാവത്തിന്റെ രാജി. അടുത്ത വർഷമാണു സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുക.

ഇന്നു ചേരുന്ന യോഗത്തിൽ ഞങ്ങൾ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ഇതിനു ശേഷം സർക്കാർ ഉണ്ടാക്കാൻ ഗവർണറെ സമീപിക്കും– ഉത്തരാഖണ്ഡ് ബിജെപി മേധാവി മദൻ കൗശിക് പറ‍ഞ്ഞു.

കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ, സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന നേതാവായ ദുഷ്യന്ത് കുമാർ ഗൗതം എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തീരഥ് സിങ് റാവത്തുമായും സംസ്ഥാനത്തെ മറ്റു നേതാക്കളുമായും തോമർ പല തവണ ചർച്ച നടത്തിയിരുന്നുസത്പാൽ മഹാരാജ്, ധൻ സിങ് റാവത്ത്, പുഷ്കർ സിങ് ധാമി എന്നിവർ ഉൾപ്പെടെ 6 നേതാക്കളുടെയെങ്കിലും പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്കു പറഞ്ഞു കേൾക്കുന്നു.

മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെതിരെ പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം തലപൊക്കിയതോടെയാണ് എംപിയായ തീരഥ് സിങ് റാവത്തിനെ കേന്ദ്ര നേതൃത്വം ചുമതല ഏൽപിച്ചത്. എന്നാൽ മുഖ്യമന്ത്രിയായി തുടരാൻ റാവത്തിനു സെപ്റ്റംബർ 10 നുള്ളിൽ സംസ്ഥാനത്തെ ഏതെങ്കിലും സീറ്റിൽനിന്നു ജയിച്ചു നിയമസഭയിലെത്തണം. അടുത്ത വർഷം മാർച്ച്– ഏപ്രിൽ മാസങ്ങളിൽ 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ ഉപ തിരഞ്ഞെടുപ്പു നടത്തുന്നതു വിവാദത്തിനു വഴി തെളിച്ചേക്കും എന്നും ബിജെപി നേതൃത്വം വിലയിരുത്തിയിരുന്നു. നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷമാണു റാവത്ത് രാജിവച്ചത്.

114 ദിവസം മാത്രം നീണ്ട റാവത്തിന്റെ കാലാവധിയിൽ വിവാദങ്ങള്‍ തുടർക്കഥയായിരുന്നു. റാവത്തിന്റെ പ്രഖ്യാപനങ്ങൾ പൊതുജനങ്ങളുടെ വിമർശനം പിടിച്ചുപറ്റുന്നതായി സംസ്ഥാനത്തെ പല ബിജെപി നേതാക്കളും കേന്ദ്ര നേതൃത്വത്തോടു പരാതിപ്പെട്ടിരുന്നു. മുൻ മുഖ്യമന്ത്രിയുടെ നിലപാടുകളെ വരെ പരസ്യമായി തള്ളിപ്പറഞ്ഞ റാവത്ത് പാർട്ടി സംസ്ഥാന ഘടകത്തെപ്പോലും സമ്മർദത്തിലാക്കിയിരുന്നു.

English Summary: Day After Chief Minister Quit, Uttarakhand BJP MLAs To Pick New Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com