ADVERTISEMENT

ന്യൂഡൽഹി ∙ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ത്രിരാഷ്ട്ര സന്ദർശനത്തിനായി പുറപ്പെട്ടു. ഗ്വാട്ടിമാല, ജമൈക്ക, ബഹമാസ് എന്നീ രാജ്യങ്ങളിലാണ് ഔദ്യോഗിക സന്ദർശനം. ജൂലൈ 5 മുതൽ 10 വരെ നീണ്ടുനിൽക്കുന്ന യാത്രയിൽ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണു മുരളീധരൻ ഈ മൂന്നു രാജ്യങ്ങളും സന്ദർശിക്കുന്നത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു 2018 മേയിൽ ഗ്വാട്ടിമാല സന്ദർശിച്ചതിന്‍റെ തുടർച്ചയായാണു മന്ത്രിയുടെ സന്ദർശനം. ഗ്വാട്ടിമാലയിലെ ധനമന്ത്രിയുമായി സന്ദർശന വേളയിൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ ഗ്വാട്ടിമാലയുമായി 309.86 ദശലക്ഷം യുഎസ് ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരം ഇന്ത്യയ്ക്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വിപുലമാക്കാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അടക്കമുള്ള സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. ഗ്വാട്ടിമാലയിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും .

ജൂലൈ 7, 8 തീയതികളിൽ മന്ത്രി ജമൈക്കയിലെത്തും. മെയ്പെൻ നഗരത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. 175 വർഷം മുൻപു ജമൈക്കയിൽ ആദ്യമായി ഇന്ത്യക്കാരൻ കാലുകുത്തിയ ഓൾഡ് ഹാർബർ ബേ സന്ദർശിക്കും. ജമൈക്കയിലെ ജനങ്ങളുമായും ഇന്ത്യൻ സമൂഹവുമായും സംവദിക്കും. ജൂലൈ 9, 10 തീയതികളിലാണ് മന്ത്രി ബഹമാസിൽ എത്തുക. കരീബിയൻ ദ്വീപ് സമൂഹത്തിൽ ഉൾപ്പെട്ട ബഹമാസിലേക്ക് ഇന്ത്യൻ മന്ത്രിസഭാംഗം എത്തുന്നത് ആദ്യമായാണ്.

നയതന്ത്ര ഉദ്യോഗസ്ഥർ, വ്യാപാര സംഘടനാ പ്രതിനിധികൾ, ഇന്ത്യൻ സമൂഹം എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സൗഹൃദം ദൃഢമാക്കുകയും വ്യാപാര, നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുകയുമാണു സന്ദർശന ലക്ഷ്യമെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

English Summary: Minister of State for External Affairs V Muraleedharan starts his visit to Guatemala, Jamaica, Bahamas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com