ഡൊമിനിക്കയിലെ അറസ്റ്റ് ആസൂത്രണം ചെയ്തത് ഇന്ത്യൻ സർക്കാർ: മെഹുൽ ചോക്സി
Mail This Article
ന്യൂഡൽഹി∙ ഡൊമിനിക്കയിലെ തന്റെ നിയമവിരുദ്ധ പ്രവേശനവും അറസ്റ്റും ആസൂത്രണം ചെയ്തത് ഇന്ത്യൻ സർക്കാർ പ്രതിനിധികളാണെന്ന് മെഹുൽ ചോക്സി ഡൊമിനിക്ക ഹൈക്കോടതിയിൽ. തനിക്കെതിരെയുള്ള നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം റോസെയ ഹൈക്കോടതിയിൽ ഹർജി നൽകി. ഡൊമിനിക്കയുടെ ഇമിഗ്രേഷൻ മന്ത്രി, പൊലീസ് മേധാവി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ് ഹർജി.
ഇന്ത്യയിൽനിന്ന് രക്ഷപ്പെട്ട ശേഷം 2018 മുതൽ ആന്റിഗ്വ ആൻഡ് ബാർബുഡ എന്ന രാജ്യത്താണ് ചോക്സി കഴിഞ്ഞിരുന്നത്. മേയ് 23ന് അയൽ രാജ്യമായ ഡൊമിനിക്കയിൽ അനധികൃതമായി പ്രവേശിച്ചുവെന്നു കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) കബളിപ്പിച്ച് 13,500 കോടി രൂപയാണ് ചോക്സിയും അനന്തരവന്‍ നീരവ് മോദിയും തട്ടിയെടുത്തത്. ഇതിനുപിന്നാലെ ഇരുവരും രാജ്യം വിടുകയായിരുന്നു.
താൻ ആന്റിഗ്വ ആൻഡ് ബാർബുഡയിലെ പൗരനാണെന്നും ചോക്സി ഹർജിയിൽ പറയുന്നു. ആന്റിഗ്വയിൽനിന്ന് ഇന്ത്യൻ പ്രതിനിധികൾ തന്നെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുവരികയായിരുന്നുവെന്നാണ് ചോക്സിയുടെ വാദം.
English Summary: Mehul Choksi Moves Dominica High Court To Quash Proceedings Against Him